നമ്മുടെ തറവാട്
കാലത്തിൻ കൈകളിൽ നന്മതൻ പൊൻവെട്ടം
ആദിമവേദനയായുണർന്നു.
നൊന്തു നുറുങ്ങി പെറ്റൊരു അമ്മതൻ
പൊൻകുഞ്ഞിൻപേരായി പൈനാടത്ത്.
പുത്തൻ കിനാക്കൾക്ക് ശബ്ദം കൊടുക്കുവാൻ
ആർത്താറ്റിൽ നിന്നവർ യാത്രയായി.
പുണ്യം നിറഞ്ഞ വഴികളിൽ പ്രാർത്ഥന
പൂർവപിതാക്കളിൽ കാന്തി യായി.
കറുകുറ്റി ഗ്രാമത്തിൻ നല്ല നിലത്തിലായ്
മുളയായി, വേരായി, മാമരമായ്.
പൂത്തു വിടർന്നിടും പൈനാടത്തറവാടിൻ
മക്കളായ് നാമിന്നു വർണങ്ങളായ്.
കിഴക്കേതും വടക്കേതും തെക്കേതും പടിഞ്ഞാറും
പെരുമനക്കുടിക്കാരും കുന്നിൽകാരും;
ചാലക്കുടിക്കാരും വട്ടപറമ്പിലും
നടുവിലെ വീട്ടാരും ശാഖകളായ്.
ഒമ്പതു ശാഖകൾ അൻപിനാൽ വിരിയിച്ച്
തറവാടിൻ മഹാത്മ്യം നിറകുടമായ്
നിറഞ്ഞു തുളുമ്പീടും തറവാടിൻ നന്മകൾ
നാടിൻറെ നിറുകയിൽ തിലകമായി.
എത്ര പരിണാമ വിദ്യുത് പ്രവാഹങ്ങൾ
എത്ര ശരത്കാല സന്ധ്യകളും;
എത്ര ധന്യരാം താപസവര്യരും
എന്നുമീ മാമര സത്ഫലങ്ങൾ.
രാഷ്ട്രീയ, സാമുഹ്യ, സേവന വഴികളിൽ
തേജസ്സായ് നില്ക്കുന്നു മക്കളിന്ന്.
ഓരോരോ ശാഖയും, ഓരോരോ കുടുംബവും
മഴവില്ലിൻ ശോഭപോൽ തിളങ്ങീടുന്നു.
താളം തുളുമ്പി തുളുമ്പി ത്രസിക്കുന്നു
കുടുംബത്തിൽ നമ്മുടെ മക്കളെല്ലാം.
തറവാടിൻ മഹാത്മ്യം കുടുംബത്തിൽ നിറയേണം
ദാനധർമാദികൾ ഒക്കെയായി.
ദുഷ്ടദൈവങ്ങൾ വിതക്കും വിനയുടെ
കഷ്ട ഫലങ്ങളെ മാറ്റീടുവാൻ
ക്രിസ്തുവിൽ ഒന്നെന്ന മന്ത്രം ജപിച്ചു നാം
ഒന്നായി തറവാടിൻ മക്കളാകാം.
മൃത്യുജ്ജയക്കൊടി ചിഹ്നമാം കുരിശിന്റെ
വഴിയേ നമുക്കെന്നും യാത്രയാകാം;
ചൈതന്യധാരയായ്, ശാശ്വതമുദ്രയായ്
പൈനാടത്തറവാടിൻ നന്മ കാക്കാം.