Category Archives: Sunday sermon

SUNDAY SERMON JN 14, 15-20, 25-26

ശ്ളീഹാക്കാലം ഏഴാം ഞായർ

യോഹന്നാൻ 14, 15-20, 25-26

സീറോമലബാർ സഭയുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലം ഏഴാം ഞായറാണിന്ന്. ഭൂമിയിലെ ജീവിതത്തിൽ ക്രിസ്തു സാക്ഷ്യത്തിന്റെ നേര് കണ്ടെത്താൻ, ആ നേരിന്റെ ജീവിതം നയിക്കുവാൻ ക്രൈസ്തവരെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് വിശ്വസിക്കാൻ ഇന്നത്തെ സുവിശേഷത്തിലൂടെ ക്രിസ്തു നമ്മോട് ആഹ്വാനം ചെയ്യുകയാണ്. സാധാരണ, പരിശുദ്ധാത്മാവിനെക്കുറിച്ച്, ആത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അധികമൊന്നും നാം പ്രസംഗിക്കാറില്ല. ഇന്നത്തെ സുവിശേഷം പരിശുദ്ധാത്മാവിനെക്കുറിച്ച് കൂടുതൽ അറിയുവാൻ നമ്മെ ക്ഷണിക്കുകയാണ്.

എന്തുകൊണ്ടാണ് തിരുസ്സഭയെ പടുത്തുയർത്തിയ അപ്പസ്തോലന്മാർ, ആദ്യകാല ക്രൈസ്തവർ, രക്തസാക്ഷികൾ, വിശുദ്ധർ, ജീവൻ കൊടുത്തും ജീവിതംകൊണ്ടും ക്രിസ്തുവിന് സാക്ഷ്യം വഹിച്ച അനേകം ക്രൈസ്തവർ ഇത്രയും വിപ്ലവാത്മകമായി ക്രൈസ്തവജീവിതം നയിച്ചത്? അതിനുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ വാഗ്ദാനം. ഇതാണാ വാഗ്ദാനം: ‘മക്കളെ, എന്നെ അനുഗമിച്ച്, എനിക്ക് സാക്ഷ്യം നൽകി ജീവിക്കുവാൻ നിങ്ങളെ ധൈര്യപ്പെടുത്തുവാൻ ഒരു സഹായകനെ നിങ്ങൾക്ക് ഞാൻ നൽകും. ഞാൻ അയയ്ക്കുന്ന സഹായകൻ, പരിശുദ്ധാത്മാവ് നിങ്ങളെമാത്രമല്ല, ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തുമാറ് നിങ്ങളിലൂടെ, ലോകാവസാനംവരെയുള്ള ക്രൈസ്തവരിലൂടെ പ്രവർത്തിക്കും.’ ഈ സുവിശേഷ വചനം വിശ്വസനീയമാണോ എന്നറിയാൻ, 100% ശരിയാണോയെന്നറിയാൻ തെളിവന്വേഷിച്ച് ഓടിനടക്കേണ്ട ആവശ്യമൊന്നുമില്ല. തിരുസ്സഭാ ചരിത്രം ഒന്ന് മറിച്ചുനോക്കിയാൽ മതി.  

അവിടെ, ക്രിസ്തുവിന്റെ ഉത്ഥാനശേഷം, ക്രൈസ്തവരെ ഏറ്റവും അധികം പ്രചോദിപ്പിച്ച, ശക്തിപ്പെടുത്തിയ, സ്വന്തം രക്തം നൽകിക്കൊണ്ടും ക്രിസ്തുവിനെ പ്രഘോഷിപ്പിക്കുവാൻ ക്രൈസ്തവരെ പ്രേരിപ്പിച്ച ഒരു ദൈവിക വിസ്മയത്തെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും. അത്, ക്രിസ്തു അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത സഹായകനാണ്, പരിശുദ്ധാത്മാവാണ്. 2024 വർഷങ്ങൾ കഴിഞ്ഞിട്ടും, പിളർപ്പിന്റെയും, കുരിശുയുദ്ധങ്ങളുടെയും, വിവാദങ്ങളുടെയും, വിപ്ലവങ്ങളുടെയും, ശീശ്മയുടെയും, പാഷാണ്ഡതയുടേയുമൊക്കെ ഘോരസർപ്പങ്ങളാൽ ആക്രമിക്കപ്പെട്ടിട്ടും, സീറോമലബാർ സഭയിൽ വിശുദ്ധ കുർബാനയുടെ പേരിൽ പൈശാചികത നിറഞ്ഞാടിയിട്ടും, ഇന്നും തകരാതെ, തളരാതെ തിരുസ്സഭ നിലനിൽക്കുന്നതിന്റെ പ്രധാന കാരണം, തിരുസ്സഭയോടൊപ്പം ഈ സഹായകൻ ഉണ്ടെന്നതാണ്, തിരുസ്സഭയോടൊപ്പം പരിശുദ്ധാത്മാവ് ഉണ്ടെന്നതാണ്.  

ക്രിസ്തു വാഗ്‌ദാനം ചെയ്ത ഈ സഹായകൻ, പരിശുദ്ധാത്മാവ് ഇന്നും സജീവമായി പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ വലിയൊരു അടയാളമാണ് ഭാരതത്തിലെ ഈയിടെ പൂർത്തിയായ പൊതുതിരഞ്ഞെടുപ്പ് 2024. എല്ലാ എക്സിറ്റ് പോൾ പ്രവചനങ്ങളെയും, ചില നേതാക്കളുടെ അമിത പ്രതീക്ഷകളെയും പാടേ തെറ്റിച്ചുകൊണ്ട് ഇന്ത്യൻ ജനത അതിന്റെ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടമാക്കിയിരിക്കുകയാണ്. ഇതിന്റെ പുറകിലെ രാഷ്ട്രീയ ബോധത്തെക്കുറിച്ച് പറയാനല്ല ഞാൻ ആഗ്രഹിക്കുന്നത്. മറിച്ച്, ഇതെങ്ങനെ സംഭവിച്ചു എന്ന് പറയാനാണ്. ഇന്ത്യയിലെ സാധാരണ ജനങ്ങൾ തങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തി ശരിയായി പ്രകടിപ്പിച്ചത് അവർക്ക് ഉന്നതമായ രാഷ്ട്രീയ അറിവ് ഉണ്ടായതുകൊണ്ടല്ല. രാഷ്ട്രീയ പാർട്ടികളുടെ തന്ത്രങ്ങളും, കുതന്ത്രങ്ങളും അറിഞ്ഞിട്ടുമല്ല.  അവരിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിച്ചതുകൊണ്ടാണ് അത്രമാത്രം രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കുവാൻ അവർക്ക് സാധിച്ചത്.. ചിരിക്കേണ്ട. അച്ചൻ പൊട്ടത്തരം പറയുകയല്ല. അച്ചന്റെ ഈ തിരഞ്ഞെടുപ്പ് വിശകലനം ഒരു ടീവി ചാലനിലും നിങ്ങൾ കേട്ടെന്നു വരില്ല. ഒരു നേതാവിന്റെ വായിൽ നിന്ന് ഇങ്ങനെയൊരു വിശകലനം വീണുകാണില്ല. അതെ പ്രിയപ്പെട്ടവരേ, ഇത് ക്രിസ്തുവിന്റെ വാഗ്ദാനമായ സഹായകന്റെ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ആയിരുന്നു. കാരണമെന്തെന്നോ, ലോകത്തിലെ, പ്രത്യേകിച്ച് ഇന്ത്യയിലെ എല്ലാ സന്യാസഭവനങ്ങളിലും ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ മുതൽ വിശുദ്ധ കുർബാനയുടെ മുൻപിൽ ആരാധന നടത്തി ക്രൈസ്തവർ പ്രാർത്ഥിക്കുകയായിരുന്നു. എന്തായിരുന്നു പ്രാർത്ഥന? ഇന്ത്യയുടെ ചൈതന്യം കാത്തുസൂക്ഷിക്കുന്ന, ഭരണഘടന കാത്തുസൂക്ഷിക്കുന്ന, ബഹുസ്വരത കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ഒരു ഗവൺമെന്റ് ഞങ്ങൾക്ക് നൽകണേ! പരിശുദ്ധാത്മാവേ, ഇന്ത്യയിലെ വോട്ടർമാരെ അതിനായി പ്രചോദിപ്പിക്കണമേ.

പരിശുദ്ധാത്മാവ് പ്രവർത്തിച്ചില്ലേ പ്രിയപ്പെട്ടവരേ?  തീർച്ചയായും. എല്ലാ പ്രവചനങ്ങളെയും, പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് കാലത്തിനാവശ്യമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണ് ജൂൺ 4 ന് നാം കണ്ടത്.

ഇന്നത്തെ സുവിശേഷത്തിലൂടെ, താൻ അയയ്ക്കുന്ന സഹായകൻ ഏത് രീതിയിലൊക്കെ നമ്മെ സഹായിക്കുമെന്ന് ഈശോ എണ്ണിയെണ്ണി പറയുന്നുണ്ട്. 1. ഈശോയേ സ്‌നേഹിച്ചുകൊണ്ട് അവിടുത്തെ കൽപ്പനകൾ പാലിക്കുവാൻ ഈ സഹായകൻ നമ്മെ സഹായിക്കും. 2. അനാഥരായി അലഞ്ഞു നടക്കുന്ന ദൈവമക്കളാകാതിരിക്കുവാൻ ഈ സഹായകൻ പ്പോഴും നമ്മോടൊത്തുണ്ടാകും. 3. ദൈവത്തെ അറിയാനും, പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കാനും ഈ സഹായകൻ നമ്മെ സഹായിക്കും. 4. ഈ സഹായകൻ എല്ലാ കാര്യങ്ങളും നമ്മെ പഠിപ്പിക്കും. 5. ജീവിത സാഹചര്യങ്ങളിൽ നന്മ ചെയ്യുവാൻ ക്രിസ്തുവിന്റെ വചനം ഈ സഹായകൻ നമ്മെ അനുസ്മരിപ്പിക്കും. അതുകൊണ്ട്, ഈ സഹായകനായി ആഗ്രഹിക്കുകയും, ഈ സഹായകനായി നാം പ്രാർത്ഥിക്കുകയും ചെയ്യണം.

സ്നേഹമുള്ളവരേ, ഈ സഹായകനെ ലഭിക്കുക എന്നതാണ്, പരിശുദ്ധാത്മാവിനെ സ്വീകരിക്കുക എന്നതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.  ഈശോ നമ്മിലേക്ക് ഈ സഹായകനെ അയയ്ക്കുമ്പോൾ, നമ്മുടെ ജീവിതത്തിന്റെ വാതിലുകൾ നാം അടയ്ക്കരുത്. കൂദാശകളിലൂടെ നാം സ്വീകരിക്കുന്ന പരിശുദ്ധാത്മാവ് വളർന്ന്, വളർന്ന് നമുക്കൊരു അനുഭവമായി മാറുന്നതാണ് നമ്മിൽ സംഭവിക്കുന്ന പന്തക്കുസ്ത.  

ക്രിസ്തുവിന്റെ പ്രവൃത്തികൾ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താലാണ് നടക്കുന്നത്. തന്റെ പരസ്യ ജീവിതകാലത്ത് ഈശോ തന്റെ ദൗത്യം ആരംഭിച്ചപ്പോൾ പറഞ്ഞത്, “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്” (ലൂക്ക 4, 18) എന്നാണ്. നസ്രായനായ ഈശോയെ “പരിശുദ്ധാത്മാവിനാലും, ശക്തിയാലും” (അപ്പ 10, 38) ദൈവം അഭിഷേകം ചെയ്തപ്പോൾ അത്ഭുതങ്ങളും, രോഗശാന്തികളും ഉണ്ടായി; ലോകത്തിന് രക്ഷ കൈവന്നു. നന്മ പ്രവർത്തിക്കാൻ നമുക്ക് ഈ അഭിഷേകം വേണം. നല്ല കുടുംബനാഥനാകാൻ, നാഥയാകാൻ, വൈദികനാകാൻ, സന്യസ്തയാകാൻ, സന്യസ്തനാകാൻ നമുക്ക് അഭിഷേകം വേണം. പരിശുദ്ധാത്മാവാകുന്ന തൈലം നമ്മുടെ തലയിൽ വീഴാൻ നാം ആഗ്രഹിക്കണം. അപ്പോൾ നാം പുതിയ മനുഷ്യരാകും. അതോടൊപ്പം നമുക്ക് എല്ലാം ലഭിക്കും. ദൈവം നമ്മുടെ ജീവിതത്തെ തിരിച്ചു പിടിക്കും. നിന്റെ  ആവശ്യങ്ങളിൽ, ജീവിതത്തിലേക്ക്  ദൈവം ആളുകളെ അയയ്ക്കും. അഭിഷേക തൈലം നിന്റെ തലയിൽ വീണാൽ നിന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ മാറും. നിനക്ക് സമൃദ്ധി ഉണ്ടാകും. എത്തിച്ചേരാൻ പറ്റില്ല എന്ന് നീ വിചാരിച്ചിടത്തൊക്കെ നീ എത്തും. ദൈവത്തെ തേടാൻ നീ അവസരം കണ്ടെത്തും. നിനക്കൊരു പുതിയ ഹൃദയം ലഭിക്കും. ആത്മാവ് നിന്നിൽ ഉണ്ടെങ്കിൽ ഒരു ശക്തിക്കും നിന്നെ പരാജയപ്പെടുത്താൻ കഴിയില്ല.   

പരിശുദ്ധാത്മാവിന്റെ നിറവ് കിട്ടുവാൻ നാം എന്തുചെയ്യണം? 1. വിശ്വസിക്കണം. (യോഹ 7, 39; 14, 1) 2. സ്നേഹിക്കണം. (യോഹ 14, 15) 3. അനുസരിക്കണം. (അപ്പ 5, 32) 4. ചോദിക്കണം. (ലൂക്ക 11, 13) 5. കാത്തിരിക്കണം. (അപ്പ 1, 4)

കൂദാശകളിലൂടെ നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിനെ, ഓരോ വിശുദ്ധ കുർബാനയിലൂടെയും നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിനെ നാം ഉജ്ജ്വലിപ്പിക്കണം. അപ്പോൾ ദൈവത്തിന്റെ ശക്തി നമുക്ക് ലഭിക്കും. നിങ്ങൾക്കറിയോ, ചില കാര്യങ്ങൾ ചെയ്യുവാൻ നമുക്ക് ശക്തി നൽകുന്നത് പരിശുദ്ധാത്മാവാണ്. ചില ഇടങ്ങളിലേക്ക് നമ്മെ അയയ്ക്കുന്നതും പരിശുദ്ധാത്മാവാണ്. മാത്രമല്ല, ചില ഇടങ്ങളിലേക്ക് പോകാതെ നമ്മെ തടയുന്നതും പരിശുദ്ധാത്മാവ് തന്നെയാണ്.  

ക്രിസ്തുവാണ് നമുക്ക് ആത്മാവിനെ, സഹായകനെ നല്കുന്നതതെന്ന് വചനം വളരെ വ്യക്തമായി പറയുന്നുണ്ട്. എന്തിനൊക്കെവേണ്ടിയിട്ടാണ് ക്രിസ്തു നമുക്ക് ആത്മാവിനെ നൽകുന്നത്?

1. നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ. രൂപരഹിതമായിരുന്ന, ക്രമമില്ലാതിരുന്ന, ശൂന്യമായിരുന്ന, ഭംഗിയില്ലാതിരുന്ന അവസ്ഥയിൽ (ഉത്പത്തി 1, 1-2) ഭൂമിക്ക് രൂപം നൽകിയത്, ക്രമം നൽകിയത്, നിറവ് കൊടുത്തത്, ഭംഗി നൽകിയത് പരിശുദ്ധാത്മാവായിരുന്നു. അതുപോലെ നമ്മുടെ ജീവിതങ്ങളെ, കുടുംബങ്ങളെ ഭംഗിയുള്ളതാക്കുന്നത്, രൂപമുള്ളതാക്കുന്നത്, ക്രമമുള്ളതാക്കുന്നത് പരിശുദ്ധാത്മാവാണ്.

 2. പടുത്തുയർത്താൻ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. പുറപ്പാടിന്റെ പുസ്തകത്തിൽ സമാഗമകൂടാരവും മറ്റും നിർമിക്കാൻ യൂദാഗോത്രത്തിൽപെട്ട ഹൂറിന്റെ പുത്രനായ ഊറിയുടെ മകൻ ബസാലേലിനെ കർത്താവ് ദൈവിക ചൈതന്യംകൊണ്ട് നിറയ്ക്കുന്നുണ്ട്. (പുറ 31, 1-6) നന്മയായി എന്തെങ്കിലും നമ്മുടെ ജീവിതത്തിൽ പടുത്തുയർത്താൻ പരിശുദ്ധാത്മാവിനേ കഴിയൂ. അത് നമ്മുടെ വ്യക്തി ജീവിതമായിക്കൊള്ളട്ടെ, കുടുംബമായിക്കൊള്ളട്ടെ, ഒരു ബിസ്സിനസ്സായിക്കോട്ടെ, ഒരു വീടായിക്കൊള്ളട്ടെ, എന്തായാലും, ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ പടുത്തുയർത്താൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്.

3.നമ്മിലെ ഭയം മാറ്റുന്നത് പരിശുദ്ധാത്മാവാണ്. നമ്മുടെ ഉള്ളിൽ ഭയമുണ്ട്. കാരണവന്മാർ ചെയ്ത പാപത്തെക്കുറിച്ച് ഭയം, നാം ചെയ്ത, ചെയ്യുന്ന പാപങ്ങളെക്കുറിച്ചുള്ള ഭയം, എന്തെങ്കിലും ആപത്ത് വരുമോ എന്ന ഭയം, ക്യാൻസർ പോലുള്ള രോഗങ്ങൾ വരുമോയെന്ന ഭയം, പെട്ടെന്ന് മരിക്കുമോയെന്ന ഭയം, അയൽവാസികൾ കൂടോത്രം ചെയ്യുമോ എന്ന ഭയം. ഓർക്കുക, ഭയത്തിലേക്ക് നയിക്കുന്ന ആത്മാവിനെയല്ല, ക്രിസ്തു നമുക്ക് നൽകുന്നത്. (റോമാ 8, 1-)

4. ക്രിസ്തുവുമായി നാം ചെയ്യുന്ന പ്രതിജ്ഞകളെ പാലിക്കാൻ നമ്മെ സഹായിക്കുന്നത് ആത്മാവാണ്. ഒരു ചെറിയ പാപം ചെയ്താൽപോലും ഉള്ളിൽ നിന്ന് വിളി വരും. അത് ശരിയല്ല, ചെയ്യരുത്. കർത്താവിന്റെ വഴിയേ നടക്കൂ. ഇത് തോന്നിപ്പിക്കുന്നത് ആത്മാവാണ്, സഹായകനാണ്.

5. ബന്ധനങ്ങളെ തകർക്കുന്നത് ആത്മാവാണ്. നാം പാപത്തിലും, ശാപത്തിലും കഴിയാനല്ല ഈശോ കുരിശിൽ മരിച്ചത്. പരിശുദ്ധാത്മാവിന്റെ അഭിഷേകം സ്വീകരിച്ചവന്റെ തലയ്ക്ക് മേൽ ശാപമില്ല. അവനിൽ ബന്ധനങ്ങളില്ല. എന്നാൽ തോന്നിയപോലെ ജീവിച്ചാൽ പറ്റില്ല. ശിക്ഷാവിധിയുണ്ട്. ബന്ധനത്തിൽ കഴിയാനല്ല, സ്വാതന്ത്ര്യത്തിൽ കഴിയാനാണ് ഈശോ നമ്മെ വിളിക്കുന്നത്.  

ഒരിക്കൽ ഒരു രാജാവ് തന്റെ പ്രജകളോട് പറഞ്ഞു: “നാളെ സൈറൺ മുഴങ്ങുമ്പോൾ ഓടിവന്ന് ഈ രാജകൊട്ടാരത്തിലെ എന്തിൽ തൊട്ടാലും അത് നിങ്ങളുടേതാകും.” പിറ്റേദിവസം സൈറൺ കേട്ട് ആളുകൾ ഓടിവന്ന് ഓരോ വസ്തുവിലും തൊടാൻ തുടങ്ങി. ആ സമയം സമർത്ഥയായ ഒരു പെൺകുട്ടി ഓടി അവിടേക്ക് വന്നു. അവൾ നോക്കിയപ്പോൾ ആളുകൾ ഓരോ വസ്തുവിലും തൊടുകയാണ്. അവൾ ഓടിച്ചെന്ന് രാജാവിനെ തൊട്ടു. രാജാവ് അവളെ അത്ഭുതത്തോടെ നോക്കിയപ്പോൾ അവൾ പറഞ്ഞു: ” രാജാവ് സ്വന്തമായാൽ രാജാവിനുളളതെല്ലാം സ്വന്തമാകുമല്ലോ.”

സ്നേഹമുള്ളവരേ, തിരുസഭയിൽ ദൈവാനുഭവം നേടുവാൻ, നല്ല ആത്മീയജീവിതം നയിക്കുവാൻ ധാരാളം സാധ്യതകളുണ്ട്. പല തരത്തിലുള്ള ഭക്തികളും, ഭക്തകൃത്യങ്ങളുമുണ്ട്. അവയെല്ലാം നല്ലതുതന്നെ. പക്ഷേ, പരിശുദ്ധാത്മാവിനെ സ്വന്തമാക്കിയാൽ ദൈവത്തിനുള്ളതെല്ലാം നമ്മുടേതാകും. അതുകൊണ്ട്, സഹായകനെ, പരിശുദ്ധാത്മാവിനെ സ്വന്തമാക്കുക; പരിശുദ്ധാത്മാവിന്റെ സ്വന്തമാകുക. അതാണ് ദൈവത്തെ സ്വന്തമാക്കുവാനുള്ള ഏറ്റവും നല്ല മാർഗം.  

സ്നേഹമുള്ളവരേ, ഈശോ നമുക്ക് നൽകുന്ന സഹായകനോടൊപ്പം ജീവിക്കാൻ നമുക്ക് ശ്രമിക്കാം.  ആത്മാവിനാൽ നയിക്കപ്പെടുന്നില്ലെങ്കിൽ, നമുക്ക് ദൈവരാജ്യത്തിൽ ആയിരിക്കുവാൻ കഴിയില്ല.

കാത്തിരിക്കുന്നവർക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു ദൈവം, സ്വർഗം നമുക്കുണ്ട്. കാത്തിരുന്നാൽ മതി. സഹായകൻ നമ്മിൽ ആവസിക്കും. അഗ്നിജ്വാലകളായി ആത്മാവ് വരും. ആമേൻ!  

SUNDAY SERMON MT 9, 27-38

ശ്ളീഹാക്കാലം ആറാം ഞായർ

മത്തായി 9, 27-38

2024 ജൂൺ 9 ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു ചെറിയ കവിതയുണ്ട്. കവിതയുടെ പേര്: പൊടി. കവിതയുടെ ആദ്യഭാഗം ഇങ്ങനെയാണ്:

“പൊടിയാണ് എവിടെയും.

വിഗ്രഹങ്ങളിൽ വിളക്കുകളിൽ,

പതാകകളിൽ, തിരശീലകളിൽ,

ഛായാചിത്രങ്ങളിൽ പുസ്തകങ്ങളിൽ

വിചാരങ്ങളിൽ വികാരങ്ങളിൽ

എവിടെയും പൊടി.

ഈ ലോകത്തിന്റെ ഓരോ മൂലയിലും അടിഞ്ഞുകൂടിയിരിക്കുന്ന സ്വാർത്ഥതയുടെ, അഹങ്കരത്തിന്റെ, അസൂയയുടെ, യുദ്ധത്തിന്റെ, പൊടി കഴുകിക്കളയുവാൻ ഏത് കാറ്റിന് കഴിയുമെന്ന് കവി പറയുന്നില്ല. എന്നാൽ, ഇന്നത്തെ സുവിശേഷം, ലോകത്തിൽ, നമ്മുടെ മനസ്സുകളിൽ, ജീവിതത്തിൽ, കുടുംബങ്ങളിൽ, തിരുസഭയിൽ, വിശുദ്ധമായ അൾത്താരകളിൽ, സഭയിലെ സംവിധാനങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പൊടി കഴുകിക്കളയുവാൻ ദൈവകൃപ ആവശ്യമുണ്ടെന്ന്, ആ ദൈവ കൃപ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒഴുക്കുവാൻ വേലക്കാരെ ആവശ്യമുണ്ടെന്ന് നമ്മോട് പറയുകയാണ്. പൊടിയാണ് എവിടെയും. ദൈവകൃപയിൽ കുളിച്ചുകയറി ശുദ്ധമാകുവാൻ ദൈവവചന വ്യാഖ്യാനം നമുക്ക് ശ്രവിക്കാം.

എവിടെനിന്നാണ്, എങ്ങനെയാണ് ദൈവകൃപ നമ്മെ സ്പർശിക്കുന്നത്? വിശുദ്ധ മത്തായിയുടെ സുവിശേഷം ഒൻപതാം അദ്ധ്യായം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. ഈ അധ്യായത്തിൽ വിവരിക്കുന്ന ആദ്യ സംഭവം ഈശോ തളർവാതരോഗിയെ സുഖപ്പെടുത്തുന്നതാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തോടെ തന്നെയാണ് അയാളുടെ വീട്ടുകാരും, സുഹൃത്തുക്കളുംകൂടി തളർവാതരോഗിയെ ഈശോയുടെ മുൻപിൽ കൊണ്ടുവന്നത്. അവരുടെ വിശ്വാസം കണ്ട്, മകനേ, ധൈര്യമായിരിക്കുക, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്ന് ഈശോ പറഞ്ഞപ്പോൾ സ്വർഗ്ഗത്തിന്റെ കൃപ അയാളിലേയ്ക്കൊഴുകി. അടുത്തസംഭവം ചുങ്കക്കാരനായ മത്തായിയെ വിളിക്കുന്നതാണ്. ചുങ്കസ്ഥലത്തിരുന്ന്, ആളുകളെ പേടിപ്പിച്ചും, ആക്രമിച്ചും റോമക്കാർക്ക് വേണ്ടി ചുങ്കം പിരിച്ചിരുന്ന മത്തായിയുടെ തോളിൽ പിടിച്ച് അവന്റെ കണ്ണുകളിലേക്ക് കാരുണ്യത്തോടെ നോക്കി, ഈശോ പറഞ്ഞു: “എന്നെ അനുഗമിക്കുക.” ആ നിമിഷം ക്രിസ്തു തന്റെ കൃപ അയാളിലേയ്ക്കൊഴുക്കി. പിന്നെ, ക്രിസ്തുവിന്റെ വസ്ത്രത്തിന്റെ വിളുമ്പിലും സൗഖ്യമുണ്ടെന്ന് വിശ്വസിച്ച രക്തസ്രാവക്കാരിയിലേക്ക്, അതും കഴിഞ്ഞ്, ഭരണാധിപന്റെ മരിച്ചെന്ന് കരുതിയ മകളിലേയ്ക്ക് ദൈവത്തിന്റെ കൃപ ഒഴുകിയെത്തി. അതും കഴിഞ്ഞാണ് ഇന്നത്തെ സുവിശേഷത്തിലെ സംഭവങ്ങൾ അരങ്ങേറുന്നത്. വിശ്വാസത്തോടെ, ദാവീദിന്റെ പുത്രാ എന്നിൽ കനിയണമേ എന്ന് കരഞ്ഞപേക്ഷിച്ച അന്ധരിലേക്ക്, പിശാചുബാധിതനായ ഊമനിലേക്ക് ക്രിസ്തുവിന്റെ കൃപ ഒഴുകുകയാണ്. അതിനുശേഷം, ഈശോയുടെ വചനപ്രഘോഷണത്തിലൂടെ, രോഗശാന്തികളിലൂടെ അനേകരിലേക്ക് ദൈവകൃപയുടെ പെരുമഴക്കാലം!

അപ്പോഴാണ്, ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും, നിസ്സഹായരുമായ മനുഷ്യരെ കണ്ടപ്പോൾ, അവരിൽ ദൈവകൃപ ഒട്ടും ഇല്ലായെന്ന് കണ്ടപ്പോൾ അവരോട് അനുകമ്പ തോന്നിയത്. ഈ ലോകത്തിലുള്ള പരിഭ്രാന്തരും, നിസ്സഹായരുമായ ദൈവമക്കൾക്ക് എങ്ങനെ ദൈവകൃപ എത്തിച്ചുകൊടുക്കുവാൻ സാധിക്കും, ആരിലൂടെ ദൈവത്തിന്റെ കൃപ അവരിലേക്കൊഴുക്കുവാൻ സാധിക്കും എന്ന് ചിന്തിച്ചപ്പോൾ ഈശോ ഉറക്കെ പറഞ്ഞു: ‘വിളവധികം വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കുവാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ!”

എന്താണ് വിളവ്? ദൈവത്തിന്റെ കൃപയാണ് വിളവ്.  എന്താണ് വിളഭൂമി? ദൈവത്തിന്റെ ഹൃദയം. ആരാണ് വിളവിന്റെ, കൃപയുടെ നാഥൻ? കർത്താവായ യേശുക്രിസ്തു! ദൈവത്തിന്റെ ഹൃദയമാകുന്ന വിളഭൂമിയിൽ ചെന്ന്, കൃപയുടെ ഉറവയിൽച്ചെന്ന്, കൃപ ശേഖരിച്ച്, പരിഭ്രാന്തരും, നിസ്സാരരുമായ മക്കൾക്ക് കൊടുക്കുവാൻ, പൊടിപിടിച്ചുകിടക്കുന്ന മനസ്സുകളെ ദൈവകൃപയാൽ കഴുകി വെടിപ്പാക്കുവാൻ, ക്രിസ്തു ക്രൈസ്തവരെ ക്ഷണിക്കുകയാണ്. ഈ ചിന്തയോട് ചേർന്ന് പോകുന്നതാണ് പത്താം അദ്ധ്യായം ഒന്നാം വാക്യം. “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, അശുദ്ധാത്മാക്കളെ ബഹിഷ്ക്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരം നൽകി.” മറ്റൊരു വാക്കിൽ, അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച്, ദൈവകൃപ ജനങ്ങൾക്ക് കൊടുക്കുവാൻ അധികാരം നൽകി.

സ്നേഹമുള്ളവരേ, ദൈവത്തിന്റെ കൃപയാണ്, കൃപയുടെ നിറവാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. വിശുദ്ധ പൗലോശ്ലീഹായും ഇതേ അഭിപ്രായക്കാരനാണ്. “മനുഷ്യന്റെ ആഗ്രഹമോ, പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ്, കൃപയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.” (റോമാ 9, 16) ആ കൃപയാകട്ടെ, വിളവാകട്ടെ അധികമാണ്. അധികമെന്ന് മാത്രമല്ല അളവുകളില്ലാത്തതാണ്. എഫേസോസുകാരോട് ശ്ലീഹ പറയുന്നു: അല്ലയോ എഫേസോസുകാരേ, ദൈവം തന്റെ രക്ഷാകര പദ്ധതിയിലൂടെ നമ്മെ നയിച്ചത്, അനുസരണക്കേടിന്റെ മക്കളായ നമ്മെ രക്ഷിച്ചത്, ജഡമോഹങ്ങളിൽ ജീവിച്ചിരുന്ന നമ്മെ മോചിപ്പിച്ചത്, മരണശേഷം, യേശുക്രിസ്തുവിനോടുകൂടെ നമ്മെ സ്വർഗത്തിൽ ഇരുത്തുന്നത് എല്ലാം, ഇവയെല്ലാം ദൈവം ചെയ്തത്, വരാനിരിക്കുന്ന കാലങ്ങളിൽ തന്റെ അപരിമേയമായ കൃപാസമൃദ്ധിയെ വ്യക്തമാക്കാനാണ്. (2, 1-7) വീണ്ടും ശ്ലീഹ പറയുന്നു: “വിശ്വാസം വഴി കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്. അത് നിങ്ങൾ നേടിയെടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്.” (2, 8)

ആചാരാനുഷ്ടാനങ്ങളിൽ തളച്ചിടപ്പെട്ട മതജീവിതത്തിലൂടെ മനുഷ്യൻ മുന്നോട്ട് പോകുമ്പോഴും, ദൈവവിശ്വാസത്തെ അധികാരമുറപ്പിക്കാനുള്ള ആയുധമായി മനുഷ്യൻ മാറ്റുമ്പോഴും, ഭീകരാക്രമണങ്ങളും, യുദ്ധങ്ങളും, ആണവായുധഭീഷണിയും ജീവിതത്തെ സംഘർഷഭരിതമാക്കുമ്പോഴും, ക്രൈസ്തവമൂല്യങ്ങളും, ക്രൈസ്തവ വിശ്വാസവും വലിയ വെല്ലുവിളികൾ നേരിടുമ്പോഴും, ഓർക്കണം സ്നേഹമുള്ളവരേ, ഉറപ്പേറിയതും മാറ്റമില്ലാത്തതും ഒന്നുണ്ട് ഈ ലോകത്തിൽ: അത് ക്രിസ്തുവാണ്, ക്രിസ്തുവിലുള്ള വിശ്വാസമാണ്, ക്രിസ്തുവിലുള്ള കൃപയാണ്. ഹെബ്രായർക്കെഴുതിയ ലേഖനം ഇത് നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ” നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്ത് സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, …നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. അതിനാൽ, വേണ്ട സമയത്ത് കരുണയും കൃപയും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ ആ സിംഹാസനത്തെ സമീപിക്കാം.” (4, 15-16)

ഇനി, ഈശോയോട് ചോദിച്ചു നോക്കൂ…ഈശോയെ, ഈ ലോകത്തിൽ സന്തോഷത്തോടെ, സമാധാനത്തോടെ, പാപത്തിൽ നിന്നകന്ന് ജീവിക്കുവാൻ ഞാൻ എന്ത് ചെയ്യണം? ഈ ചോദ്യം നമുക്ക് മുൻപ് ചോദിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ ആദ്യത്തെ പേര് സാവൂൾ എന്നായിരുന്നു. അഹന്തയുടെ കുതിരപ്പുറത്ത് ക്രൈസ്തവരെ കൊല്ലാൻ പടപ്പുറപ്പാട് നടത്തിയ സാവൂൾ. പിന്നീട്, പൗലോസായപ്പോൾ, വിശുദ്ധിയിൽ ജീവിക്കുവാൻ വിഷമിച്ചപ്പോൾ, ഒന്നല്ല, മൂന്ന് പ്രാവശ്യം ക്രിസ്തുവിനോട് ചോദിച്ചു: “ഞാൻ എന്ത് ചെയ്യണം?” ഈശോ പറഞ്ഞത് ഇതാണ്: ” നിനക്ക് എന്റെ കൃപ മതി.” (2 കോറി 12, 9) ഈശോയുടെ കൃപ ഇടതടവില്ലാതെ നമ്മുടെ ജീവിതത്തിലേക്ക് പെയ്തിറങ്ങുമ്പോഴാണ് പ്രിയപ്പെട്ടവരേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ മനോഹരമാകുന്നത്. കൃപയില്ലാത്ത ക്രൈസ്തവജീവിതങ്ങൾ ഈ ഭൂമിക്ക് തന്നെ ശാപമായിരിക്കും.

‘യേശു ക്രിസ്തു വഴി കൃപയും സത്യവും ഈ ലോകത്തിൽ വന്നിട്ടും, ക്രിസ്തുവിന്റെ പൂർണതയിൽ നിന്നും നാമെല്ലാവരും കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിട്ടും,’ (യോഹ 1, 16) ലോകമിന്ന് ദൈവകൃപയിലല്ല ജീവിക്കുന്നത്. ലോകമഹായുദ്ധങ്ങളുടെ കാലത്തേ ഓർമിപ്പിക്കുംവിധം ഭയവും ആശങ്കയും സർവത്ര പരന്നുകൊണ്ടിരിക്കുന്നു. രണ്ടിടത്തെങ്കിലും തുറന്ന യുദ്ധം നടക്കുന്നു. ഭീകരാക്രമണങ്ങൾ, ആണവായുധങ്ങൾ കാട്ടിയുള്ള വെല്ലുവിളികൾ, ബോംബുവർഷങ്ങളുടെ തീയും പുകയും വേറൊരിടത്ത്. ഫാസിസവും, സിയോണിസവും, ഇസ്ലാമിസവും ശക്തമായി തിരിച്ചുവരുന്നു. എഴുപത്തഞ്ച് കൊല്ലങ്ങൾക്ക് ശേഷവും ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികൾ നേരിടുന്നു. വർഗീയതയുടെ കണ്ണിലൂടെയാണ് എല്ലാവരും എല്ലാം കാണുന്നത്. ക്രൈസ്തവമുക്ത ഭാരതത്തിനായി അണിയറയിൽ കത്തികൾ രാകിമിനുക്കുന്നു. വിശുദ്ധ കുർബാനപോലെ പരിശുദ്ധമായയെ വെറും നാടകമായി കാണുന്നു. കൃപയ്ക്കുമേൽ കൃപയായി ക്രിസ്തുവിനെ സ്വീകരിക്കുന്നവരും അല്ലാത്തവരും തമ്മിലുള്ള ദൂരം കുറയുന്നു!!!

നിങ്ങൾക്കറിയോ, നാം വസിക്കുന്ന ഈ ഭൂമിയിൽ 16000 വ്യത്യസ്ത ഗ്രൂപ്പിലുള്ള/വർഗങ്ങളിലുള്ള/തരത്തിലുള്ള മനുഷ്യരുള്ളതിൽ വെറും 7000 ഗ്രൂപ്പുകൾക്ക് മാത്രമാണ് ക്രിസ്തുവിനെ അറിയാവുന്നത്. ബാക്കിയുള്ളവർ ഇനിയും ക്രിസ്തുവിന്റെ കൃപ രുചിച്ചിട്ടില്ല. ലോകത്തിലെ പ്രധാനപ്പെട്ട മതങ്ങളിൽ അംഗങ്ങളായിട്ടുള്ളത് ജനസംഖ്യയിൽ പകുതിപ്പേർ മാത്രമാണ്. 86% മുസ്ലിമുകൾ, ഹിന്ദുക്കൾ, ബുദ്ധമതക്കാർ ഇനിയും ക്രിസ്തുവിനെ വ്യക്തിപരമായി അറിഞ്ഞിട്ടില്ല. ക്രിസ്തുവിന്റെ കൃപ എന്തെന്ന് ഇവർക്കറിയില്ല. ലോകത്തിന്റെ മൂന്നിലൊന്നിന് സുവിശേഷം കേൾക്കാൻ അവസരമില്ല. ക്രിസ്തുവിനെ അറിഞ്ഞവർക്ക് സഹനമാണ് കിട്ടുന്നത്. ലോകത്ത് 140 മില്യൺ അനാഥക്കുട്ടികളുണ്ട്. 150 മില്യൺ തെരുവ് മക്കളുണ്ട്. നിങ്ങൾ ഈ ദൈവവചന വ്യാഖ്യാനം വായിക്കുന്നതിന് ഒരു മണിക്കൂർ മുൻപ്: 72 സ്ത്രീകളും കുട്ടികളും അടിമകളായി വിൽക്കപ്പെട്ടു. HIV/AIDS മൂലം 237 പേർ മരിച്ചു. 869 പേർ കാളുന്ന വിശപ്പുമൂലം മരിച്ചു. ഇവർക്കൊക്കെ ക്രിസ്തുവിന്റെ കൃപ എത്തിച്ചുകൊടുക്കുവാൻ ക്രിസ്തുവിന് നിങ്ങളെ വേണം പ്രിയപ്പെട്ടവരേ.

ക്രിസ്തുവിന്റെ കൃപ മറ്റുള്ളവർക്ക് കൈമാറാനുള്ള നല്ല ഉപകരണങ്ങൾ ആകുവാനാണ് ഈശോ നമ്മെ ക്ഷണിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലെ വേലക്കാരാകുക എന്ന് പറഞ്ഞാൽ ക്രിസ്തുവിന്റെ കൈയ്യിലെ നല്ല ഉപകരണങ്ങൾ ആകുക എന്നർത്ഥം. പരിശുദ്ധ അമ്മയെപ്പോലെ. ക്രിസ്തുവിനെ ഈ ലോകത്തിലേക്ക് നൽകാനുള്ള നല്ല ഉപകരണമായിത്തീർന്നു   പരിശുദ്ധ ‘അമ്മ.   ‘ഞാൻ ക്രിസ്തുവിന്റെ കയ്യിലെ പേനയാകുന്നു. ഞാനാകുന്ന പേനകൊണ്ട് ഈ ലോകമാകുന്ന ചുമരിൽ ക്രിസ്തു എഴുതട്ടെ’ എന്നാണ് വിശുദ്ധ മദർ തെരേസ പറഞ്ഞുകൊണ്ടിരുന്നത്. മദർതെരേസയാകുന്ന പേനകൊണ്ട് ക്രിസ്തു ലോകമാകുന്ന ചുമരിൽ എഴുതി, ദൈവം കൃപയാകുന്നു, കരുണയാകുന്നു എന്ന്. നാമും ക്രിസ്തുവിന്റെ കയ്യിലെ നല്ല ഉപകാരണങ്ങളാകണം. എന്നിട്ട് നമ്മിലൂടെ ക്രിസ്തു മറ്റുള്ളവർക്ക് തന്റെ കൃപ നൽകട്ടെ.

സ്നേഹമുള്ളവരേ, ദൈവകൃപയുടെ പ്രവർത്തനം അത്ഭുതാവഹമാണ്. അത് നാമറിയാതെ, നമ്മിലേക്ക്, നമ്മുടെ പ്രാർത്ഥനയിലൂടെ, നാം അറിയുന്ന ഏതെങ്കിലും വ്യക്തിയിലൂടെ, അതുമല്ലെങ്കിൽ സംഭവങ്ങളിലൂടെ, നല്ല ആശയങ്ങളിലൂടെ, വിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോൾ, കുടുംബപ്രാർത്ഥന ചൊല്ലുമ്പോൾ ദൈവത്തിന്റെ കൃപ പ്രവഹിക്കും. ദൈവകൃപ വഹിക്കുന്ന, അത് മറ്റുള്ളവർക്ക് നൽകുന്ന കൃപയുടെ ജോലിക്കാരായി നമുക്ക് ജീവിക്കാം.

ദൈവകൃപയുടെ ആഘോഷമായ ഈ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട് കൃപനിറഞ്ഞ ജീവിതം നയിക്കുവാൻ നമുക്കാകട്ടെ. നമ്മിലുള്ള, നമ്മുടെ കുടുംബത്തിലുള്ള, ഇടവകയിലുള്ള, രൂപതയിലുള്ള പൊടി മുഴുവനും ക്രിസ്തുവിന്റെ കൃപയാൽ കഴുകിക്കളയുവാൻ നമുക്കാകട്ടെ. പൊടി മുഴുവനും നീങ്ങുമ്പോൾ, ക്രിസ്തുവിനെ നല്ല തെളിച്ചത്തിൽ മറ്റുള്ളവർക്ക് കാണാനാകും. ആമേൻ!

SUNDAY SERMON MT 10, 16-33

ശ്ളീഹാക്കാലം അഞ്ചാം ഞായർ

മത്തായി 10, 16-33

സീറോമലബാർ സഭയുടെ ആരാധനാക്രമത്തിലെ ശ്ളീഹാക്കാലം അഞ്ചാം ഞായറാഴ്ചത്തെ സുവിശേഷഭാഗം പ്രേഷിത പ്രവർത്തനത്തിന്റെ ചാലകമാണ്. ക്രൈസ്തവപ്രേഷിത പ്രവർത്തനങ്ങളുടെ ശൈലിയും, ചൈതന്യവും മനസ്സിലാക്കാനുള്ള, അതിനായി സ്വയം സമർപ്പിക്കാനുള്ള ആളുന്ന ചിന്തകൾക്ക് തീകൊടുക്കുവാൻ ഈ സുവിശേഷഭാഗം നമ്മെ സഹായിക്കും.

വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അധ്യായത്തിലെ 16 മുതലുള്ള വാക്യങ്ങളാണ് നാം വായിച്ചുകേട്ടത്. പത്താം അധ്യായത്തിലെ ഒന്നാം വാക്യം ഇങ്ങനെയാണ്: “അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും, എല്ലാ രോഗങ്ങളും, വ്യാധികളും, സുഖപ്പെടുത്താനും, അവർക്ക് അധികാരം നൽകി.” (മത്താ 10, 1) ആ ദൃശ്യത്തിലേക്ക് നോക്കൂ…അവിടെ ക്രിസ്തുവുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരുണ്ട്. അധികാരത്തോടെ പ്രേഷിത പ്രേഷിതപ്രവർത്തനത്തിനായി ശിഷ്യരെ യാത്രയാക്കുന്ന ഗുരുവുണ്ട്. അയയ്ക്കപ്പെടുന്നവർ ചെയ്തുതീർക്കേണ്ട ദൗത്യമുണ്ട്. –  ആ ദൃശ്യത്തിൽ ക്രിസ്തുവിന്റെ പ്രേഷിതപ്രവർത്തനശൈലിയുണ്ട്.

പതിനാറാം വാക്യത്തിലേക്ക് വരുമ്പോൾ പക്വതയാർന്ന, കരുതലും, ശ്രദ്ധയുമുള്ള ഒരു ഗുരുവിന്റെ മനസ്സ് നമുക്ക് കാണാൻ കഴിയും. താൻ ആരെയാണ് അയയ്ക്കുന്നത് എന്നറിയുന്ന, താൻ അവരെ എങ്ങോട്ടാണ് അയയ്ക്കുന്നത് എന്നറിയുന്ന നല്ലൊരു ഗുരുവിന്റെ ചിത്രം, ഉയർന്ന കാഴ്ചപ്പാടുകളും, ഉറച്ച ബോധ്യങ്ങളുമുള്ള ക്രിസ്തുവിന്റെ ചിത്രം ഈശോയിൽ നമുക്ക് കാണാം. മാത്രമല്ല, ഓരോ ക്രൈസ്തവനും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്നവനാണ്, അയയ്ക്കപ്പെടുന്നവളാണ് എന്നൊരു സത്യവും ഇതിനോട് ചേർത്ത് വായിക്കുവാൻ നമുക്ക് സാധിക്കണം. “നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മാർക്കോ 16, 15) എന്ന ക്രിസ്തുവിന്റെ ആഹ്വാനം നമ്മുടെ മുൻപിലുണ്ട്. സുവിശേഷത്തിനുവേണ്ടി ജീവൻ ത്യജിക്കുവാൻ അനേകം രക്തസാക്ഷികളെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവ് നമ്മിലുണ്ട്. ആകാശത്തിന് കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല (അപ്പ 4, 12) എന്ന വിശുദ്ധ പത്രോസിന്റെ പ്രസംഗം നമ്മുടെ കാതുകളിൽ ഇരമ്പുന്നുണ്ട്. വിശുദ്ധ കുർബാനയിലെ ഈശോ ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് ഈ കമ്പ്യൂട്ടർ യുഗത്തിൽ പ്രഘോഷിക്കുവാൻ, ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ, കലാസൃഷ്ടികളിലൂടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുവാൻ വാഴ്ത്തപ്പെട്ട കാർലോസ് അക്യൂറ്റിസ് (Bl. Carlos Acutis) നമ്മോട് പറയുന്നുണ്ട്.

തിരുസ്സഭയും, സഭാ മക്കളും, സ്വഭാവത്താലേ മിഷനറിയാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ (Ad Gentes) നമ്മെ പഠിപ്പിക്കുന്നുണ്ട്. അതെ, പ്രിയപ്പെട്ടവരേ, നാം മിഷനറിമാരാണ്, അയയ്ക്കപ്പെടുന്നവരാണ്.

ക്രിസ്തു ആരെയാണ് അയയ്ക്കുന്നത്? ആടിന്റെ മനസ്സുള്ളവരെ, സ്വഭാവമുള്ളവരെ. വളരെ നിഷ്കളങ്കരാണ് ആടുകൾ. അവർക്ക് തങ്ങളെത്തന്നെ സംരക്ഷിക്കാനറിയില്ല. ഒരിക്കലും അവർ ഉപദ്രവകാരികളല്ല. ആടുകൾ പരസ്പരം തമ്മിൽ വഴക്കിടാറില്ല. നല്ല ഇണക്കമുള്ള മൃഗങ്ങളാണവർ. എളിമയുള്ളവരാണ്. അവർക്ക് 20 വാരയിലധികം കാഴ്ചയില്ല. ഇങ്ങനെ ആടുകളെപ്പോലെ, നിഷ്കളങ്കരായ, സ്വയം Defend ചെയ്യാൻ കഴിവില്ലാത്ത, സൗമ്യരായ, മുന്നോട്ട് അധികം കാണാൻ കഴിവില്ലാത്ത, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നറിയാത്ത, അതുകൊണ്ട് തന്നെ ഇടയന്റെ സംരക്ഷണം ആവശ്യമുള്ള ശിഷ്യരെയാണ് ഈശോ അയയ്ക്കുന്നത്.

എന്തിനുവേണ്ടിയാണ് അയയ്ക്കുന്നത്?  പിശാചുക്കളെ ബഹിഷ്ക്കരിക്കാൻ, എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താൻ, ദരിദ്രരെയും, മർദ്ദിതരെയും, മോചിപ്പിക്കാൻ, അന്ധർക്ക് കാഴ്ച നല്കാൻ, ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാൻ. എല്ലാറ്റിലുമുപരി, ദൈവരാജ്യം പ്രഘോഷിക്കാൻ. ദൈവരാജ്യം ഭൂമിയിൽ സംജാതമാകുന്നതിന് വേണ്ടിയാണ് ഈശോ ശിഷ്യരെ അയയ്ക്കുന്നത്. മനുഷ്യന്റെ ജീവിതസാഹചര്യങ്ങളിലേക്ക് കടന്നുചെല്ലാനും, ജീവിതയാഥാർഥ്യങ്ങളെ സത്യസന്ധമായി അറിയുന്നതിനും, ക്രിസ്തുവിന്റെ സമാധനം ആശംസിച്ചുകൊണ്ട് മനുഷ്യരെ വിമോചനത്തിലേക്ക് നയിക്കുവാനും പ്രേഷിതപ്രവർത്തനങ്ങൾക്ക് സാധിക്കണം എന്ന് തന്നെയാണ് ഈശോ ആഗ്രഹിച്ചത്.

എങ്ങോട്ടേയ്ക്കാണ് ഈശോ അയയ്ക്കുന്നത്?ചെന്നായ്ക്കളുടെ ഇടയിലേക്ക്. കടിച്ചു കീറാൻ തക്കം പാർത്തിരിക്കുന്നവരാണ് ചെന്നായ്ക്കൾ. ക്രൂരതയാണ് അവരുടെ ഭാഷ. തങ്ങളുടെ വിശപ്പിന്റെ ശമനം, സുഖം, സന്തോഷം അത് മാത്രം ലക്ഷ്യംവയ്ക്കുന്നവരാണവർ. അപരന്റെ വേദന കണ്ട് ആർത്തുല്ലസിക്കുന്നവർ. അപരന്റെ മുറിവിനെ നക്കി രക്തം കുടിക്കുന്നവർ. ക്രിസ്തു ശിഷ്യരായതുകൊണ്ട് മാത്രം നിങ്ങളെ അവർ ന്യായാധിപ സംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കും. നിങ്ങളെ അവർ മർദ്ദിക്കും. നിങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കും. ഇങ്ങനെയുള്ള ചെന്നായ്ക്കളുടെ ഇടയിലേക്കാണ് ഈശോ ക്രൈസ്തവരെ അയയ്ക്കുന്നത്.

എല്ലാ ക്രൈസ്തവരെയുമാണോ അയയ്ക്കുന്നത്? അതെ. ഈശോയുടെ ആഗ്രഹം അതാണ്. പക്ഷേ, എല്ലാവരും അതിന് യോഗ്യരാകുകയില്ലല്ലോ! ‘യേശുക്രിസ്തു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവിടുത്തെ ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ക്രൈസ്തവരാണ് ഇപ്രകാരം അയയ്ക്കപ്പെടുന്നവരും, പീഡസഹിക്കുന്നവരും. 

നാമെന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, ആ വിശ്വാസം ജീവൻ കൊടുത്തും, ജീവിതം കൊണ്ടും സാക്ഷ്യപ്പെടുത്തി മുന്നേറണം. വചനം പറയുന്നു, നിർഭയം ക്രിസ്തുവിന് സാക്ഷ്യം നൽകുക.

പ്രിയപ്പെട്ടവരേ, ക്രിസ്തു സാക്ഷ്യത്തിന്റെ അലയൊലികൾ ലോകമെങ്ങും മുഴങ്ങേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമുക്ക് ചുറ്റും നമ്മൾ ക്രൈസ്തവരെ Target ചെയ്ത് “ചെന്നായ്ക്കൾ” ധാരാളം പദ്ധതികൾ മെനയുന്നുണ്ട്. അതിൽ, ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന തീവ്രവാദ മതരാഷ്ട്രീയമുണ്ട്. അതിൽ നമ്മെ നികൃഷ്ടജീവികളെന്നും, വിവരദോഷികളെന്നും വിളിക്കുന്നവരുണ്ട്. അതിൽ നമ്മുടെ സ്കൂളുകളെ, വിശുദ്ധരുടെ രൂപങ്ങളെ തകർത്തുകളയുന്നവരുണ്ട്. അതിൽ നമ്മുടെ കുരിശുകളെ അവഹേളിക്കുന്നവരുണ്ട്.  നമ്മെ കേസുകളിൽ കുടുക്കി ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവരുണ്ട്. അതിൽ അധികാരികളുണ്ട്. നമ്മുടെ സാമ്പത്തിക സ്രോതസ്സുകളെ ഇല്ലാതാക്കുന്നവരുണ്ട്.  സംഘടനാ നേതാക്കളുണ്ട്. നമ്മുടെ വൈദികരും, സമർപ്പിതരും ധരിക്കുന്ന വസ്ത്രങ്ങളോട് വെറുപ്പുള്ളവരുണ്ട്.

നമ്മുടെ ബൈബിൾ കത്തിക്കുന്നവരുണ്ട്. മോർഫുചെയ്ത് ക്രിസ്തുവിന്റെ രൂപത്തെ വികലമാക്കുന്നവരുണ്ട്. സിനിമയിലൂടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ, ലേഖനങ്ങളിലൂടെ നമ്മെ കടിച്ചു കീറുന്ന ചെന്നായ്ക്കളുണ്ട്…!

എന്നാൽ, ഈ കാലഘട്ടത്തിലും, തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ധൈര്യപൂർവം ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ധാരാളം ജീവിതങ്ങളുണ്ട്. നിങ്ങൾക്കറിയോ? എല്ലാ മത്സരങ്ങളിലും തന്നെ “100% ജീസസ്” എന്ന ബാൻഡ് തന്റെ നെറ്റിയിൽ അണിഞ്ഞ് സ്റ്റേഡിയത്തെ വലംവച്ച് തന്റെ ക്രൈസ്തവവിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന, ഒരു ഫുടബോൾ താരമുണ്ട്. ആരെന്നറിയോ? ഫുട്ബോൾ ഇതിഹാസം നെയ്മർ, നെയ്മർ ജൂനിയർ!

യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാൻ, തന്റെ ഫുട്ബോൾ കളിയിലൂടെ ക്രിസ്തുവിന് സാക്ഷ്യം നൽകുവാൻ യാതൊരു  മടിയും കാണിക്കാത്ത ഈ സൂപ്പർ താരം  ബൈബിൾ വചനങ്ങൾ നവമാധ്യമങ്ങളിൽ കുറിച്ചും ക്രിസ്തുവിനെ പ്രഘോഷിക്കുന്നുണ്ട്. അതിലും രസകരം, എക്‌സിൽ (മുൻപ് ട്വിറ്റർ) “ബയോ” സെക്ഷനിൽ തന്നെക്കുറിച്ച് അദ്ദേഹം വിശേഷണം നല്കിയിരിക്കുന്നത് “ദൈവത്തിന്റെ മകൻ” എന്നാണ്.

നെയ്മറിന്റെ ധൈര്യമെങ്കിലും നമുക്കുണ്ടെങ്കിൽ, സാഹചര്യം അനുകൂലമായാലും, പ്രതികൂലമായാലും നാം ക്രിസ്തുവിന് സാക്ഷ്യം നൽകും, ക്രിസ്തുവിനെ പ്രഘോഷിക്കും!

2009 ജനുവരി 8 ന് നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവേ, കണ്ണിന് താഴെ Eye Black ൽ ജോൺ 3:16 എന്നെഴുതി കളിയ്ക്കിറങ്ങിയ ഒരു അമേരിക്കൻ ബേസ്ബാൾ – ഫുട്ബാൾ താരമുണ്ട് – ടിം റിച്ചാർഡ് റ്റെബോ (Tim Richard Tebow). അന്ന് 94 മില്യൺ ജനങ്ങളാണ് ഗൂഗിളിൽ (Google) ജോൺ 3:16 എന്തെന്നറിയാൻ Search ചെയ്തത്.

അതുകഴിഞ്ഞ്, 3 വര്ഷം പിന്നിട്ടപ്പോൾ, 2012 ജനുവരി 8 ന് സ്റ്റീലേർസുമായി കളി ജയിച്ച് പ്രസ് കോൺഫറൻസിന് പോകവേ, അദ്ദേഹത്തിന്റെ PRO Mr. Patrick പറഞ്ഞു: “നിങ്ങൾക്കറിയോ, ഇന്ന് 90 മില്യൺ ആളുകളാണ് ജോൺ 3:16 എന്തെന്നറിയാൻ ഗൂഗിൾ ചെയ്തത്.” പത്രസമ്മേളനത്തിൽ Tim പറഞ്ഞതിങ്ങനെ:” നമ്മൾ ഒരു step വയ്ക്കാൻ തയ്യാറായാൽ, ഇത്തിരി ധൈര്യം കാണിച്ചാൽ, ക്രിസ്തു നമ്മുടെ ജീവിതങ്ങളിലൂടെ അത്ഭുതം പ്രവർത്തിക്കും.” നമ്മുടെ ചെറിയ പ്രവർത്തികളിലൂടെ വലിയ കാര്യങ്ങൾ ചെയ്യുന്നവൻ ദൈവം. നാം ഒരു കാര്യം മാത്രം ചെയ്താൽ മതി – നമ്മുടെ ജീവിതസാഹചര്യങ്ങളായിൽ ക്രിസ്തുവിനെ പ്രഘോഷിക്കുക.

ക്രൈസ്തവ പ്രേഷിത പ്രവർത്തനത്തെക്കുറിച്ച് ക്രിസ്തുവിന്റെ വീക്ഷണം വച്ചുപുലർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു സ്നേഹമുള്ളവരേ. നാം സർപ്പങ്ങളെപ്പോലെ വിവേകികളാകേണ്ടിയിരിക്കുന്നു; പ്രാവുകളെപ്പോലെ നിഷ്കളങ്കരും. വാദപ്രതിവാദങ്ങളിലൂടെ നമ്മുടെ താത്പര്യങ്ങളെ സ്ഥാപിക്കാനല്ല നാം ശ്രമിക്കേണ്ടത്. എന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനും, എന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുമല്ല ക്രിസ്തു നമ്മെ അയയ്ക്കുന്നത്. പിന്നെയോ, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കാനാണ്. പരിശുദ്ധാത്മാവ് നമ്മോട് പറയുന്നതിനനുസരിച്ച് സംസാരിക്കാനാണ് നാം പഠിക്കേണ്ടത്. അതിനായി, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.  ദൈവപരിപാലനയിൽ ആശ്രയിക്കേണ്ടിയിരിക്കുന്നു. ക്രിസ്തു പ്രഘോഷിക്കപ്പെടാത്ത ഒരു പ്രവർത്തനവും, പ്രേഷിത പ്രവർത്തനമാവില്ല; അതിപ്പോൾ, മാർപാപ്പ ചെയ്താലും!!

നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ദൃഢമാക്കാനും, നമ്മുടെ ക്രൈസ്തവ സാക്ഷ്യത്തെ

മനോഹരമാക്കാനും, ക്രിസ്തുവിനോടൊപ്പം, തിരുസ്സഭയോടൊപ്പം നമുക്ക് മുന്നോട്ട് പോകാം. സുവിശേഷം പ്രസംഗിക്കുന്ന, നമ്മുടെ പാദങ്ങൾ മാത്രമല്ല, ജീവിതവും സുന്ദരമാകട്ടെ. ആമേൻ! 

SUNDAY SERMON JN 6, 60-69

ശ്ളീഹാക്കാലം നാലാം ഞായർ

യോഹ 6, 60-69

ഈശോയുടെ ജീവിതത്തെ സംഗ്രഹിക്കുവാൻ ഏറ്റവും യോജിച്ച വിശേഷണം ‘ഉപേക്ഷിക്കപെട്ടവൻ’ എന്നായിരിക്കും. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിലെ ആദ്യത്തെ അധ്യായത്തിൽ തന്നെ അത് മുൻകൂട്ടി കാണുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുക്കലേക്ക് വന്നു. എന്നാൽ, സ്വജനം അവനെ സ്വീകരിച്ചില്ല.” (യോഹ 1, 9) മുഴുവൻ ലോകത്തെയും സ്വീകരിക്കാനായി തുറന്നിട്ട ഈശോയുടെ തിരുഹൃദയത്തിനെതിരെ ഭൂമിയിലെ മനുഷ്യർ അവരുടെ ചെറു ഹൃദയങ്ങൾ കൊട്ടിയടച്ചു. അതുകൊണ്ടാണ്, “സത്രത്തിൽ അവന് ഇടം കിട്ടിയില്ല” (ലൂക്കാ 2, 7) എന്ന ചെറുവാചകം നമ്മെ ഇന്നും ഭാരപ്പെടുത്തുന്നത്. പിന്നീടുള്ളതെല്ലാം അതിന്റെ തനിയാവർത്തനങ്ങളായിരുന്നു, ഇന്നത്തെ സുവിശേഷത്തിലെ സംഭവമടക്കം. അവനെ പരിക്ത്യക്തനായ മനുഷ്യനെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ വിശേഷിപ്പിച്ച ഏശയ്യാപ്രവാചകനെ സമ്മതിക്കണം! ക്രിസ്തുവാണെങ്കിൽ അത് മനക്കണ്ണിൽ കണ്ടിട്ടുണ്ടാകണം. അതുകൊണ്ടാണല്ലോ “പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ലെന്ന്” അവിടുന്ന് തന്നെത്തന്നെ വിശേഷിപ്പിച്ചത്!

ഇന്നത്തെ സുവിശേഷത്തിന്റെ പ്രധാനപ്പെട്ട Attraction ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരാണ്. കാലങ്ങളായി ഒരു പ്രസ്ഥാനത്തിൽ നിന്നിട്ട്, ആ പ്രസ്ഥാനത്തിൽ നിന്ന് സാധിക്കാവുന്നതെല്ലാം ഊറ്റിയെടുത്ത് ആകാശംമുട്ടേ വളർന്നിട്ട്, വെറും സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി പ്രസ്ഥാനത്തെ, അത് പിന്തുടരുന്ന ആശയത്തെ തള്ളിപ്പറയുന്നത്, അതിനെ ഉപേക്ഷിക്കുന്നത് വർത്തമാനകാലത്തിന്റെ വെറും തമാശകളായി മാറുന്ന ഇക്കാലത്ത്, ‘നിന്റെ ആശയങ്ങൾ, നീ പറയുന്ന കാര്യങ്ങൾ കഠിനമാണ്‘ എന്നും പറഞ്ഞ്, ഈശോയെ ഉപേക്ഷിച്ചുപോകുന്ന ശിഷ്യന്മാരെക്കുറിച്ചു് കേൾക്കുമ്പോൾ ആധുനിക മനുഷ്യന് പ്രത്യേകിച്ച് മലയാളിക്ക് ഒരു വികാരവും തോന്നാൻ സാധ്യതയില്ല.

എങ്കിലും, ഈ സുവിശേഷഭാഗം വായിക്കുമ്പോൾ, വായിച്ചു കേൾക്കുമ്പോൾ മനസ്സിലുയരുന്ന കുറച്ചു ചോദ്യങ്ങളുണ്ട്. ഒന്ന്, ആരാണ് ഈശോയെ ഉപേക്ഷിച്ചു പോയത്? ശിഷ്യന്മാരാണ്. ജനക്കൂട്ടവും ശിഷ്യന്മാരും തമ്മിൽ വ്യത്യാസമുണ്ട്. ശിഷ്യന്മാർ പ്രത്യേകമാംവിധം, പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്. അതിനായി സമർപ്പണം ചെയ്യാൻ തയ്യറായി വന്നിട്ടുള്ളവരാണ്. ഈശോ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോൾ, അവരെ ധാരാളം കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ മനസ്സെന്ന് പറയുന്നത് ബോധ്യങ്ങളില്ലാത്ത മനസ്സാണ്. അവരോട് സംസാരിക്കുമ്പോൾ ഉറക്കെ സംസാരിക്കണം. രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലേ? അതുപോലെ. എന്നാൽ ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഗുരുവും ശിഷ്യരും തനിച്ചാകുമ്പോൾ കൂടുതൽ ആഴത്തിലുള്ള കാര്യങ്ങൾ ഗുരു വെളിപ്പെടുത്തും. അത്രയ്ക്കും സ്നേഹത്തോടെയാണ് ഈശോ ശിഷ്യരെ വളർത്തിയെടുത്തത്. ആ ശിഷ്യരിൽ ഒരു ഭാഗമാണ് ഈശോയെ ഉപേക്ഷിച്ചു പോയത്.

രണ്ട്, ആരെയാണ് ഉപേക്ഷിച്ചു പോയത്? ക്രിസ്തുവിനെ. ദൈവമായിരുന്നിട്ടും ദൈവത്തിന്റെ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി നമ്മോടൊത്തു് വസിക്കുന്ന ദൈവത്തെ.

മൂന്ന്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചുപോയത്? രക്ഷാകര പദ്ധതിയുടെ പൂർത്തീകരണമായി, പരിസമാപ്തിയായി വിശുദ്ധ കുർബാനയെ അവതരിപ്പിച്ചപ്പോൾ. “ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ അത് മനസ്സിലാക്കുവാൻ മാത്രം അവരുടെ മനസ്സിന് വലിപ്പമുണ്ടായില്ല. അവരുടെ ഹൃദയത്തിന് വിശാലതയുണ്ടായിരുന്നില്ല. “നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രൻ നൽകുന്ന അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിൻ” (യോഹ 6, 27) എന്ന് പറഞ്ഞപ്പോൾ അവരതിനെ ഒരു ഭ്രാന്തൻജൽപനമായി തള്ളിക്കളഞ്ഞു. “ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്നത് എന്റെ ശരീരമാകുന്നു” (യോഹ 6, 51) എന്ന് പറഞ്ഞപ്പോൾ ആ സത്യത്തിലേക്ക് കണ്ണുകൾ തുറക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അവരുടെ പിതാമഹന്മാർ ചെയ്തതുപോലെ അവർ അവരുടെ ഹൃദയം കഠിനമാക്കി. മെരീബായിൽ ചെയ്തതുപോലെ, മരുഭൂമിയിലെ മാസ്സായിൽ ചെയ്തതുപോലെ, അവർ ഹൃദയം കഠിനമാക്കി. ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തികളെ വിവരിച്ചപ്പോൾ അതിനെ ഉൾക്കൊള്ളുവാൻ മാത്രം അവർ വളർന്നില്ല. അല്ലെങ്കിൽ, അവരുടെ ഇഷ്ടങ്ങൾക്കും, തോന്നലുകൾക്കുമപ്പുറം ദൈവത്തിന്റെ വെളിപാടുകളിലേക്ക് ഹൃദയം തുറക്കുവാൻ അവർക്കു കഴിഞ്ഞില്ല.

പക്ഷേ, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയാണ്? കഠിനഹൃദയനയാണോ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്? വചനം പറയുന്നു, “ദൈവം മനുഷ്യനെ സരള ഹൃദയനായി” സൃഷ്ടിച്ചു (സഭാപ്രസംഗകൻ 7:29) | എന്ന്. ഒരു Responsive heart ഉള്ളവളായിട്ടാണ്, ഉള്ളവനായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം നമ്മെ അറിയിച്ചതും ഇത് തന്നെയാണ്. ഇസ്രായേൽ ജനത്തിന് ദൈവം ഇതാ ഒരു പുതിയ ഹൃദയം നൽകുന്നു. (എസക്കിയേൽ 36, 26) ഒരു പുതിയ ഹൃദയം മാത്രമല്ല, പുതിയ ചൈതന്യവും നൽകുന്നു. അതിന്റെ operation എങ്ങനെയാണ്? നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം ദൈവം എടുത്തുമാറ്റും. എന്നിട്ട് മാംസളമായ ഒരു ഹൃദയം നിങ്ങൾക്ക് നൽകും. എന്തിനുവേണ്ടിയാണ് ഈ പുതിയ ഹൃദയം? പുതിയ ചൈതന്യം? അത് respond ചെയ്യാൻ വേണ്ടിയാണ്. സമുചിതമായി പ്രത്യുത്തരിക്കാൻ വേണ്ടിയാണ്. എപ്പോൾ? ദൈവം നിങ്ങളോട് സംസാരിക്കുമ്പോൾ. ദൈവം നമ്മോട് സ്വർഗ്ഗത്തിലെ കാര്യങ്ങൾ പറയുമ്പോൾ, ദൈവം നമ്മോട് നമ്മുടെ രക്ഷയ്ക്കായിട്ടുള്ള കാര്യങ്ങൾ പറയുമ്പോൾ.

നോക്കൂ, പന്ത്രണ്ട് ശിഷ്യന്മാരുടെ response …”ഞങ്ങൾ ആരുടെ പക്കൽ പോകും? നിത്യജീവന്റെ വചസ്സുകൾ നിന്റെ പക്കലുണ്ടല്ലോ”. ഹൃദയംകൊണ്ട് respond ചെയ്യുന്ന ശിഷ്യരുടെ, അന്നുമുതൽ ലോകത്തിന്റെ അവസാനംവരെ respond ചെയ്യുന്നവരുടെ പ്രതിനിധികളാണവർ!!!! നിങ്ങൾക്കുവേണ്ടിയും, എനിക്കുവേണ്ടിയും, ഇനിയും ജനിക്കാനിരിക്കുന്നവർക്കുംവേണ്ടിക്കൂടിയാണ് അവർ അന്ന് ഇങ്ങനെ ഹൃദയംകൊണ്ട് respond ചെയ്‌തത്.  

സ്നേഹമുള്ളവരേ, ദൈവം നമുക്കൊരു responsive heart, dynamic and organic heart നൽകിയിരിക്കുന്നത് അവിടുത്തെ ഉപേക്ഷിക്കുവാനായിട്ടല്ല. സമുചിതമായി ദൈവത്തോട് respond ചെയ്യുവാനായിട്ടാണ്; സമുചിതമായി ദൈവത്തോട് പ്രത്യുത്തരിക്കുവാനായിട്ടാണ്. ക്രിസ്തുവിനെ പിന്തുടർന്ന ശിഷ്യരേക്കാൾ, അവിടുത്തെ ഉപേക്ഷിച്ചു ഓടിപ്പോയവരായിരുന്നു കൂടുതൽ. ക്രിസ്തു പറയുന്നത് കേൾക്കാൻ വന്നവരേക്കാൾ, അവിടുന്ന് കുരിശേറുന്നത് കാണാൻ വന്നവരായിരുന്നു കൂടുതൽ.

ചരിത്രം ആവർത്തിക്കാതിരിക്കുവാൻ നമ്മുടെ ഹൃദയത്തെ നാം ഒരുക്കേണ്ടിയിരിക്കുന്നു. സ്നേഹമുള്ളവരേ, ഹൃദയംകൊണ്ട് ക്രിസ്തുവിനെ കാണാൻ നാം പഠിക്കണം. ഹൃദയംകൊണ്ട്, ക്രിസ്തുവിനെ കേൾക്കാൻ പഠിക്കണം. ഹൃദയംകൊണ്ട് ക്രിസ്തുവിനെ മനസ്സിലാക്കുവാൻ നാം പഠിക്കണം. മാത്രമല്ല, ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കാനും നമുക്കാകണം. ആണായാലും, പെണ്ണായാലും ഹൃദയത്തിൽ ക്രിസ്തുവിനെ ഗർഭം ധരിക്കുകയെന്ന ആധ്യാത്മിക secret പഠിക്കുക ആവശ്യമാണ്.

അല്ലെങ്കിൽ, ഈശോയുടെ കാലത്തേ ശിഷ്യരെപ്പോലെ നാമും, ക്രിസ്തുവിനെ തള്ളിപ്പറയും. ക്രിസ്തുവിന്റെ ആശയം, വചനം കഠിനമാണെന്ന് പറഞ്ഞു നാം അവനെ ഉപേക്ഷിക്കും. ചുള്ളിക്കമ്പുകൾ കൊണ്ട് ആളിക്കത്തുന്ന അഗ്നിയുടെ ചൂടിൽ ഈശോയെ നാം തള്ളിപ്പറയും. ലൗകികതയുടെ കിലുക്കത്തിൽ അവനെ നാം ഒറ്റിക്കൊടുക്കും.

അത് സംഭവിക്കാതിരിക്കട്ടെ. അത് സംഭവിക്കാതിരിക്കണമെങ്കിൽ, വിശുദ്ധ കുർബാനയിൽ, തി രുവോസ്തിയിൽ എഴുന്നള്ളിയിരിക്കുന്നത് ക്രിസ്തുവാണെന്ന് ഉറച്ച് വിശ്വസിക്കുവാൻ നമുക്കാകണം. വിശുദ്ധ കുർബാന വെറും ഷോ അല്ലെന്ന് വിളിച്ചുപറയുവാൻ, അത് വെറും ഷോ ആണെന്ന് പറയുന്നവരെ തിരിച്ചറിയുവാൻ നാം ശ്രമിക്കണം. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സജീവ സാന്നിധ്യം പ്രഘോഷിക്കുന്ന ക്രിസ്തു ശിഷ്യരാകുവാൻ നാം ശക്തരാകേണ്ടിയിരിക്കുന്നു. വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ തുടിപ്പ് കേൾക്കുവാനും, ആ ഹൃദയത്തുടിപ്പിനനുസരിച്ച് നമ്മുടെ ഹൃദയം തുടിക്കുവാനും നാം നമ്മെത്തന്നെ പഠിപ്പിക്കണം. ഇറ്റലിയിലെ ലാൻസിയാനോ എന്ന പട്ടണത്തിൽ സെന്റ് ലോങിനോസിന്റെ പേരിലുള്ള ആശ്രമദേവാലയത്തിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന്റെ Result ശ്രദ്ധിച്ചിട്ടുണ്ടോ? അതിൽ പറഞ്ഞത്, ഈ മാംസക്കഷ്ണങ്ങൾ ഹൃദയപേശിയുടെ ഒരു ഭാഗമാണ് എന്നാണ്. അതായത്, തിരുവോസ്തിയിൽ ക്രിസ്തു തന്റെ ഹൃദയമാണ് നമുക്കായി നൽകുന്നത്. 1999 ൽ അർജന്റീനയിലെ ബ്യുനെസ് അയേഴ്സിൽ നടന്ന അത്ഭുതം ഓർക്കുന്നില്ലേ? ഇന്നത്തെ ഫ്രാൻസിസ് പപ്പാ ആയിരുന്നു അവിടുത്തെ മെത്രാൻ. അദ്ദേഹം മാംസമായി മാറിയ തിരുവോസ്തിയാണിതെന്ന് അറിയിക്കാതെ തന്നെ, മാംസക്കഷണത്തിന്റെ ഒരു ഭാഗം ലാബിലേക്കയച്ചു. Result ഞെട്ടിക്കുന്നതായിരുന്നു. ‘ഇത് ഒരു മനുഷ്യന്റെ ശരീരവും രക്തവുമാണ്. ഹൃദയത്തിന്റെ ഇടത് വെൻട്രിക്കിളിൽ വാൽവിനടുത്ത കോശമാണിത്. ഹൃദയസ്പന്ദനത്തെ നിയന്ത്രിക്കുന്ന പേശിയാണിത്.’

വിശുദ്ധ കുർബാനയിൽ ക്രിസ്തു അവിടെ സന്നിഹിതനായിരിക്കുന്നത്, തന്റെ ജീവൻ തുടിക്കുന്ന ഹൃദയവുമായാണ് പ്രിയപ്പെട്ടവരേ! വിശുദ്ധ കുർബാനയിൽ എഈശോയുടെ സജീവ സാന്നിധ്യം എങ്ങനെ തള്ളിപ്പറയുവാൻ സാധിക്കും? വിശുദ്ധ കുർബാനയിലെ നമുക്കായി തുടിക്കുന്ന ഈശോയുടെ തിരുഹൃദയത്തെ നമുക്കെങ്ങനെ ഉപേക്ഷിക്കുവാൻ സാധിക്കും?

വിശുദ്ധ കുർബാനയെ സ്‌നേഹിക്കാം നമുക്ക്. വിശുദ്ധ കുർബാന എന്നതാണെന്ന് പഠിക്കാൻ ശ്രമിക്കാം. തിരുസ്സഭയുടെ പഠനങ്ങളിലൂടെ വിശുദ്ധ കുർബാനയെ അറിയാൻ ശ്രമിക്കാം. നിർമലമായ, വിശുദ്ധമായ ഹൃദയത്തോടെ ബലി തുടർന്നു അർപ്പിക്കാം. ആമേൻ!

SUNDAY SERMON LK 9, 1-6

ശ്ലീഹാക്കാലം മൂന്നാം ഞായർ

ലൂക്കാ 9, 1-6

സന്ദേശം

ഇന്ന് ശ്ളീഹാക്കാലം മൂന്നാം ഞായറാഴ്ച്ച. പരിശുദ്ധാത്മ അഭിഷേകത്തിന്റെ ആഘോഷമായ, പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പായ വിശുദ്ധ കുർബാന അർപ്പിക്കാൻ വീണ്ടും ദൈവാലയത്തിൽ ഒരുമിച്ചുകൂടുമ്പോൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുന്ന സുവിശേഷഭാഗത്തിലൂടെ എല്ലാ ക്രൈസ്തവരും ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണെന്നുള്ള സന്ദേശമാണ് തിരുസ്സഭ നമ്മെ ഓർമിപ്പിക്കുന്നത്. ഈ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക്, കലാപം നിറഞ്ഞ സ്ഥലങ്ങളിലേക്ക്, രാഷ്ട്രീയ, വർഗീയ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിലേക്ക്, വംശഹത്യ നടക്കുന്ന നൈജീരിയകളിലേക്ക്, ദാരിദ്രം അനുഭവിക്കുന്ന, രോഗങ്ങളാൽ ക്ലേശിക്കുന്ന മനുഷ്യരിലേക്ക് ക്രിസ്തുവിന്റെ സന്ദേശവുമായി അയയ്ക്കപ്പെടുന്നവരാണ് ക്രൈസ്തവർ, അവിടെയൊക്കെ നന്മ വിതയ്ക്കുന്നവരാണ് ക്രൈസ്തവർ എന്നുള്ള ഓർമപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം.

എന്നാൽ, ഈയിടെ ഇറങ്ങിയ ഒരു മലയാളം ഫിലിം കണ്ടപ്പോൾ, ആ സിനിമയിലെ ഗാനത്തിനൊത്ത് യുവജനങ്ങളും, കുട്ടികളും വലിയ ആവേശത്തോടെതന്നെ ചുവടുവയ്ക്കുന്നത് കണ്ടപ്പോൾ, ഇന്നത്തെ തലമുറ ആരുടെ പിന്നാലെയാണ് പോകുന്നത് എന്ന് ഞാൻ ചോദിച്ചുപോയി. ക്രൈസ്തവകുട്ടികൾക്കായുള്ള സമ്മർ ക്യാമ്പുകളിലും, ഈ പാട്ടുതന്നെയാണ് ഹൈലൈറ്റ്! സിനിമ ഏതെന്നല്ലേ? “ആവേശം”. Song: ഇല്ലുമിനാറ്റി! ഈ പാട്ടിൽ, ‘കാലം കാത്തുവച്ച രക്ഷകനായി വാഴ്ത്തുന്നത്’ ഒരു ഗുണ്ടാത്തലവനെയാണ്! അവന്റെ പിന്നാലെയാണ് ലോകം! അവൻ പറയുന്നത് ചെയ്യാൻ ഗുണ്ടകളുടെ ഒരു പട തന്നെ അവനോടൊപ്പമുണ്ട്!

അവൻ പറഞ്ഞാൽ പറയുന്നതുപോലെ ചെയ്യാൻ എല്ലാവരും, കോളേജ് പിള്ളേർ വരെ തയ്യർ!

ഇങ്ങനെയുള്ളൊരു കാലഘട്ടത്തിൽ, ഇന്നത്തെ തലമുറയോട് ക്രിസ്തു ആണ് ലോകരക്ഷകൻ എന്ന് പറഞ്ഞാൽ, ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവരാണ് നമ്മൾ എന്ന് പറഞ്ഞാൽ അവർ സ്വീകരിക്കുമോ എന്ന ഭയം എന്റെ ഉള്ളിലുണ്ട്. എന്നാലും, വചനം പങ്കുവയ്ക്കണമല്ലോ!

വ്യാഖ്യാനം

വിശുദ്ധ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ച ഈശോ തന്റെ ദൗത്യം ആരംഭിക്കുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്ന അടയാളങ്ങളിലൂടെയാണ്. അതിനിടയ്ക്കാകട്ടെ അവിടുന്ന് പന്ത്രണ്ടു പേരെ തന്റെ ശിഷ്യന്മാരായി തിരഞ്ഞെടുത്തു. സുവിശേഷഭാഗ്യങ്ങൾ പ്രസംഗിച്ചുകൊണ്ടും, നായിനിലെ വിധവയുടെ മകനെ ഉയിർപ്പിച്ചുകൊണ്ടും, കൊടുങ്കാറ്റിനെ ശാന്തമാക്കിക്കൊണ്ടും തന്റെ ദൈവത്വം ഈശോ ജനങ്ങൾക്കും, ശിഷ്യർക്കും വെളിപ്പെടുത്തികൊടുത്തു. പിന്നീടൊരുനാൾ ഈശോ ശിഷ്യന്മാരെ അയയ്ക്കുകയാണ്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, രോഗികളെ സുഖപ്പെടുത്തുവാനുമായി.

ഒരു സുപ്രഭാതത്തിൽ വെറുതേ തോന്നിയ ഒരു കാര്യമല്ലായിരുന്നു ഈ അയയ്ക്കൽ. ഗുരുവും കർത്താവുമായ ഈശോ തീർച്ചയായും ശിഷ്യന്മാരെ രഹസ്യമായി പഠിപ്പിച്ചിട്ടുണ്ടാകണം; അവരെ പല കാര്യങ്ങളൂം പരിശീലിപ്പിച്ചിട്ടുണ്ടാകണം. പിന്നെ അവർക്ക്, ഇന്നത്തെ വചനത്തിൽ പറയുന്നപോലെ, സകല പിശാചുക്കളുടെയുംമേൽ അധികാരം കൊടുത്തു. ഇങ്ങനെ വളരെ മനോഹരമായി ഒരുക്കിയ ശേഷമാണ് ഈശോ ശിഷ്യരെ അയയ്‌ക്കുന്നത്‌. ദൈവാരാജ്യപ്രഘോഷണമെന്ന, ദൈവരാജ്യസംസ്ഥാപനം എന്ന തന്റെ ദൗത്യത്തിന്റെ മുൻ നിരയിലേക്ക് മുന്നണിപ്പോരാളികളാകാൻ ഈശോ ശിഷ്യരെ ക്ഷണിക്കുകയാണ്. ശിഷ്യരാകട്ടെ, ഒന്നും അറിയില്ലെങ്കിലും, ക്രിസ്തുവിന്റെ ദൗത്യം ഏറ്റെടുക്കുവാൻ തയ്യാറാകുകയാണ്.

ഈശോ ശിഷ്യർക്ക് നൽകുന്ന നിർദ്ദേശങ്ങൾ വളരെ ശ്ലാഘനീയമാണ്. അയയ്ക്കപ്പെടുന്നവരുടെ ജീവിതലാളിത്യത്തിന്റെ ഒരു നേർചിത്രമാണ് ഈ നിർദ്ദേശങ്ങൾ നമുക്ക് തരുന്നത്. എവിടെനിന്നായിരിക്കണം ഈ ജീവിതലാളിത്യത്തിനുള്ള നിർദ്ദേശങ്ങൾ ഈശോയ്ക്ക് ലഭിച്ചിരിക്കുക? മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്നാമത്തേത്, ദൈവപുത്രനായ ഈശോയ്ക്ക് എല്ലാം അറിയാം. അതുകൊണ്ട്, അവിടുത്തേക്ക് ശിഷ്യരെ നേരിട്ടങ്ങു് പഠിപ്പിക്കാം. രണ്ട്, യഹൂദരുടെ മതഗ്രന്ഥമായ താൽമൂദിൽ (Talmud), ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി യാത്രചെയ്യുന്നവർ സ്വീകരിക്കേണ്ട ജീവിതരീതിയെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്: ദൈവാലയത്തിൽ പോകുന്നവർ, ദൈവിക കാര്യങ്ങൾക്കായി പോകുന്നവർ വടിയോ, സഞ്ചിയോ, അപ്പമോ, പണമോ ഒന്നും എടുക്കരുത്. രണ്ട് ഉടുപ്പും ഉണ്ടായിരിക്കരുത്. ഇത്, ദൈവാലയത്തിൽ പ്രവേശിക്കുന്നവർക്ക്, ദൈവിക കാര്യങ്ങൾക്കായി നിയോഗിക്കപ്പെടുന്നവർക്ക് അശ്രദ്ധ ഉണ്ടാകാതിരിക്കാനാണ്; മറ്റ് കാര്യങ്ങളിലേക്ക് മനസ്സ് പോകാതിരിക്കുവാനാണ്. മൂന്ന്, ഈശോയുടെ കാലത്തുണ്ടായിരുന്ന എസ്സീൻ സന്യാസികൾ സ്വീകരിച്ചിരുന്ന ജീവിത ശൈലി ഇങ്ങനെയായിരുന്നു. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടുമുതലാണ് യഹൂദരായ ഈ സന്യാസികൾ ഖുമറാൻ (Qumran) ഗുഹകളിൽ താമസിച്ചിരുന്നത്. ഏറ്റവും ലാളിത്യത്തോടെയായിരുന്നു അവർ ദൈവികകാര്യങ്ങൾക്കായി പോയിരുന്നത്.

വലിയ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങൾ എഴുതുവാൻ ഈശോ അവരോട് ആവശ്യപ്പെടുന്നില്ല. Message പകർന്നുകൊടുക്കുന്ന Skits, തെരുവുനാടകങ്ങൾ തുടങ്ങിയവ ഒരുങ്ങാനും പറയുന്നില്ല. ക്രിസ്തു ശിഷ്യരുടെ സാന്നിധ്യം തന്നെ ധാരാളം എന്നായിരിക്കണം ഈശോയുടെ ചിന്ത.

എങ്ങനെയായാലും, ക്രിസ്തുശിഷ്യരുടെ പ്രേഷിതപ്രവർത്തനത്തിന്റെ ഒരു രീതിശാസ്ത്രം (Methodology) ഈശോ ഇവിടെ രൂപപ്പെടുത്തുകയാണ്. മാത്രമല്ല, ലോകത്തിന്റെ അവസാനം വരെയുള്ള എല്ലാ ക്രൈസ്തവരുടെയും പ്രേഷിത പ്രവർത്തനത്തിന്റെ രീതിശാസ്ത്രമാണ് ഈശോ ഇവിടെ അവതരിപ്പിക്കുന്നത്. ഈശോയുടെ കാലത്ത് അവിടുത്തെ ശിഷ്യന്മാരും, ഈശോയുടെ ഉത്ഥാനത്തിനുശേഷം ആദിമ ക്രൈസ്തവരും സ്വീകരിച്ച പ്രേഷിത പ്രവർത്തനരീതിയും മറ്റൊന്നല്ലായിരുന്നു. അതിനുശേഷം, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി മുതൽ വിശുദ്ധ മദർ തെരേസ ഉൾപ്പെടെയുള്ള ധാരാളം ക്രിസ്തു ശിഷ്യർ ഈ പ്രേഷിത പ്രവർത്തനരീതി തുടർന്നിട്ടുണ്ട്. ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. രോഗികളെ, ലോകത്തെ സുഖമാക്കിയിട്ടുണ്ട്. ഇന്നും ക്രിസ്തുവിനാൽ അയയ്ക്കപ്പെടുന്ന അനേകായിരങ്ങൾ തുടരുന്നതും, തുടരേണ്ടതും ഈ രീതിശാസ്ത്രം തന്നെയാണ്. ജീവിതത്തിലൂടെ, ജീവിതലാളിത്യത്തിലൂടെ വേണം നാം എന്നും ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടത്.

ഗ്രീക്ക് നോവലിസ്റ്റായ നിക്കോസ് കസാന്റ്‌സാക്കിസിന്റെ (Nikos Kazantzakis) ദൈവത്തിന്റെ പാപ്പർ (God’ Pauper) എന്ന നോവൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. അതിലൊരു രംഗം ഇങ്ങനെയാണ്:

വൈകുന്നേരമായപ്പോൾ ഫ്രാൻസിസ് ബ്രദർ ലിയോയോട് പറഞ്ഞു: നാളെ നമുക്ക് പട്ടണത്തിൽ പോയി സുവിശേഷം പ്രസംഗിക്കണം. ലിയോയ്ക്ക് സന്തോഷമായി. അയാൾ അപ്പോൾ മുതൽ പ്രസംഗം തയ്യാറാക്കാൻ തുടങ്ങി. രാത്രിമുഴുവനും ഇരുന്ന് പറയേണ്ടതെല്ലാം എഴുതി വച്ചു. പിറ്റേന്ന് രാവിലെ ഫ്രാൻസിസും ബ്രദർ ലിയോയും പട്ടണത്തിൽ ചെന്നു. കണ്ടുമുട്ടിയ ആളുകളെയെല്ലാം നോക്കി ഫ്രാൻസിസ് പുഞ്ചിരിച്ചു. ലിയോയും അങ്ങനെ ചെയ്തു. ചിലരെ നോക്കി ഫ്രാൻസിസ് തലകുലുക്കി. ലിയോയും അതുതന്നെ ചെയ്തു. ഉച്ചയായിട്ടും ഇതേ പരിപാടി തുടർന്ന ഫ്രാൻസിസിനോട് ലിയോ ദേഷ്യപ്പെടുന്നുണ്ട്? “എന്താണ് നാം പ്രസംഗിക്കാത്തത്?” വൈകുന്നേരമായപ്പോൾ

ഫ്രാൻസിസ് പറഞ്ഞു: “നമുക്ക് പോകാം.” ലിയോയ്ക്ക് വല്ലാതെ ദേഷ്യം വന്നു. “അപ്പോൾ സുവിശേഷ പ്രസംഗം?” തെല്ല് ഈർഷ്യയോടെ തന്നെയാണ് ലിയോ അങ്ങനെ ചോദിച്ചത്. ഫ്രാൻസിസ് വളരെ സൗമ്യതയോടെ പറഞ്ഞു: “ഇന്ന് മുഴുവനും നാം വചനം പ്രസംഗിക്കുകയായിരുന്നല്ലോ, വാചാലമായി.”

ക്രൈസ്തവരായ നാം അയയ്ക്കപ്പെട്ടവരാണ്, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കാൻ, ലോകത്തെ സുഖപ്പെടുത്താൻ. അയയ്ക്കപ്പെടുന്നവരായ നാം പക്ഷെ പ്രസംഗിക്കേണ്ടത്, നമ്മുടെ ജീവിതംകൊണ്ടായിരിക്കണം, ജീവിതലാളിത്യംകൊണ്ടായിരിക്കണം, വലിയ management skills ഒന്നും വേണമെന്നില്ല. ആളുകളെ ആകർഷിക്കുന്ന rhetoric styles ഉം വേണമെന്നില്ല. നീണ്ട പ്രസംഗങ്ങളും വേണ്ട. എന്നാൽ, വേണ്ടത് ക്രിസ്തുവിന്റെ ശിഷ്യനാണ് താൻ എന്ന അവബോധമാണ്. വേണ്ടത്, ഞാൻ പ്രസംഗിക്കേണ്ടത് ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷമാണ് എന്ന  ബോധ്യമാണ്. വേണ്ടത് ലോകത്തെ സുഖപ്പെടുത്തുകയാണ് എന്റെ ദൗത്യമെന്ന തിരിച്ചറിവാണ്. വേണ്ടത് പരിശുദ്ധാത്മാവിലുള്ള ജീവിതമാണ്. എല്ലാറ്റിലുമുപരി, നിന്നിലൂടെ പ്രകാശിക്കേണ്ടത് പ്രസാദവരത്തിന്റെ ഭംഗിയാണ്.

സ്നേഹമുള്ളവരേ, ക്രിസ്തുവിൽ മാമോദീസ സ്വീകരിച്ച നാമെല്ലാവരും അയയ്ക്കപ്പെട്ടവരാണ്. അതുകൊണ്ടാണ് ക്രിസ്തുമതം ഒരു മിഷനറി മതമാകുന്നത്. നാം അയക്കപ്പെടുന്നത് ക്രിസ്തുവിനെ, ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കുവാനാണ്. അതുകൊണ്ടാണ് നാം എല്ലായ്പ്പോഴും ക്രിസ്തുവാഹകരാകുന്നത്. നാം അയയ്ക്കപ്പെടുന്നത് ക്രിസ്തുവിന്റെ സൗഖ്യം ലോകത്തിന് നൽകുവാനാണ്‌. അതുകൊണ്ടാണ് നാം വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ലോകത്തെ സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. നാം അയയ്ക്കപ്പെടുന്നത് മറ്റുള്ളവരെ ക്രിസ്തുവിനായി നേടുന്നതിനാണ്, ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിനാണ്. അതുകൊണ്ടാണ്, “കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്ന് പ്രസംഗിക്കുന്നത്.

ക്രിസ്തു നമ്മെ അയയ്ക്കുന്നത് ലോകത്തിന്റെ അതിർത്തികളോളം ചെന്ന്, ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ്. അങ്ങ് വത്തിക്കാനിലെ പരിശുദ്ധ പാപ്പാ ഫ്രാൻസിസ് മുതൽ ഇങ്ങു ഈ ദൈവാലയത്തിലിരിക്കുന്ന നാം ഉൾപ്പെടെ എല്ലാവരും അയയ്ക്കപ്പെട്ടവരാണ്.

ഇന്ന് ലോകമെങ്ങും പോയി ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാനും, ലോകത്തെ സുഖപ്പെടുത്തുവാനും ക്രിസ്തു നമ്മെ അയയ്ക്കുന്നത് തിരുസ്സഭയിലൂടെയാണ്. ക്രിസ്തു അതിനായി നമ്മെ ശക്തിപ്പെടുത്തുന്നതും തിരുസ്സഭയിലൂടെയാണ്. കൂദാശകളിലൂടെയും, മറ്റ് കൂദാശാനുകരണങ്ങളിലൂടെയും തിരുസ്സഭയിലൂടെ ക്രിസ്തു നമ്മെ ശക്തരാക്കുന്നുണ്ട്. നാം അയയ്ക്കപ്പെടുന്നവരാകുന്നതുകൊണ്ട്, അയയ്ക്കുന്നവന്റെ ദൗത്യമാണ് നാം നിറവേറ്റേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവന്റെ സന്ദേശമാണ് നാം പറയേണ്ടത്, നമ്മുടെ അല്ല. അയയ്ക്കുന്നവൻ രൂപപ്പെടുത്തുന്ന ജീവിത ശൈലിയാണ് നാം പിന്തുടരേണ്ടത്, നമ്മുടെ അല്ല. വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ നാം ക്രിസ്തുവിന്റെ ജോലിക്കാരാണ്.

ഇല്ല്യൂമിനാറ്റിയുടെ പിന്നാലെ പോകാൻ വലിയ ആവേശത്തോടെ യുവജനങ്ങളും, കുട്ടികളും തയ്യാറാകുന്ന ഈ കാലത്ത് തന്നെയാണ്, കമ്പ്യൂട്ടർ യുഗത്തിന്റെ, സോമിയുടെ (സോഷ്യൽ മീഡിയ) വാഴ്ത്തപ്പെട്ടവനായ കാർലോസ് അക്വിറ്റിസിന്റെ (Blessed Carlo Acutis) മാധ്യസ്ഥ്യം വഴിയായി ഒരു അത്ഭുതം മാർപാപ്പ അംഗീകരിച്ചത്.

2022 ജൂലൈ 8-ന്, ലിലിയാന (Liliana) എന്ന സ്ത്രീയുടെ മകൾക്കുണ്ടായ (Valeria) ദാരുണമായ അപകടത്തിൽ, ജീവൻ തിരിച്ചുകിട്ടാനുള്ള സാധ്യത വളരെ കുറവാണെന്നറിഞ്ഞ്, ലിലിയനാ അസീസിയിലെ വാഴ്ത്തപ്പെട്ട കാർലോയുടെ ശവകുടീരത്തിൽ പ്രാർത്ഥിച്ചു, അവളുടെ അപേക്ഷ വിവരിക്കുന്ന ഒരു കത്ത് അവിടെ നൽകി.

അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടർമാർ പറ.ഞ്ഞിട്ടും, ലിലിയാനയുടെ സെക്രട്ടറി, വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനോട് ഉടൻ പ്രാർത്ഥിക്കാൻ തുടങ്ങി.  ജൂലൈ 8-ന് ലിലിയാന അസീസിയിലെ അദ്ദേഹത്തിൻ്റെ ശവകുടീരത്തിലേക്ക് തീർത്ഥാടനം നടത്തി. അപകടം നടന്നത് ജൂലൈ 2 നായിരുന്നു.

അന്നുതന്നെ, വലേറിയ (Valeria) സ്വയമേവ ശ്വാസം എടുക്കാൻ തുടങ്ങിയെന്ന് ആശുപത്രി അവളെ അറിയിച്ചു. അടുത്ത ദിവസം, അവൾ ചലിക്കാൻ തുടങ്ങി, ഭാഗികമായി അവളുടെ സംസാരം വീണ്ടെടുത്തു. ജൂലൈ 18 ന്, CAT സ്കാനിൽ അവളുടെ രക്തസ്രാവം അപ്രത്യക്ഷമായി എന്ന് തെളിയിക്കപ്പെട്ട. ഓഗസ്റ്റ് 11 ന് വലേറിയയെ പുനരധിവാസ തെറാപ്പിയിലേക്ക് മാറ്റി. അവൾ അതിവേഗം പുരോഗതി പ്രാപിച്ചു, സെപ്തംബർ 2-ന്, വലേരിയയും ലിലിയാനയും അസീസിയിലേക്ക് മറ്റൊരു തീർത്ഥാടനം നടത്തി, അനുഗ്രഹീത കാർലോയുടെ മധ്യസ്ഥതയ്ക്ക് നന്ദി പറഞ്ഞു.

വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവിൽ, വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനായി കർദ്ദിനാൾമാരുടെ ഒരു കോൺസിസ്റ്ററി വിളിച്ചുകൂട്ടുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു.

ലോകം “ആവേശ”ത്തിന്റെ പിന്നാലെ പോകുമ്പോഴും, വിശുദ്ധ കുർബാനയിലെ ഈശോ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്നു!!! ആരെയാണ് പിൻചെല്ലേണ്ടതെന്ന്, ആരുടെ വചനങ്ങളാണ് കേൾക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുന്നു!! വാഴ്ത്തപ്പെട്ട കാർലോസ് അക്വിറ്റിസ് (Blessed Carlo Acutis) കാണിച്ചുതരുന്ന ലോക രക്ഷകൻ ക്രിസ്തുവാണ്.

പ്രിയപ്പെട്ടവരേ, ക്രിസ്തു നമ്മെ അയയ്ക്കുന്ന പ്രേഷിത ഇടങ്ങൾ വ്യത്യസ്തങ്ങളാണ്. നമ്മുടെ കുടുംബങ്ങളിലേക്ക് അയയ്ക്കപ്പെട്ടവരാണ് നാം. കുടുംബത്തിന്റെ സാഹചര്യങ്ങളിൽ ദൈവരാജ്യം പ്രസംഗിക്കുവാനും, കുടുംബത്തിലുള്ളവരെ, നമ്മുടെ കുടുംബവുമായി ചേർന്ന് നിൽക്കുന്നവരെ സുഖപ്പെടുത്തുവാനും നമുക്കാകണം. നമ്മുടെ ഇടവകയിലേക്കും അയയ്ക്കപ്പെടുന്നവരാണ് നാം. പ്രശ്നകലുഷിതമായ രാഷ്ട്രീയ രംഗങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അഴിമതിയും, സ്വജനപക്ഷപാതവും നിറഞ്ഞ രാഷ്ട്രീയ മേഖലകളെ നാം സുഖപ്പെടുത്തേണ്ടതുണ്ട്. അനീതി നിറഞ്ഞ വ്യവസ്ഥിതികളിലേക്കും കോർപ്പറേറ്റ് സംവിധാനങ്ങളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. കേറിക്കിടക്കാൻ വീടില്ലാത്തതുകൊണ്ട് തെരുവിൽ കിടന്നു ഒരാൾ മരിച്ചാൽ അത് വാർത്തയല്ലാതാകുകയും, ഓഹരിക്കമ്പോളത്തിന്റെ സൂചിക അല്പമൊന്നു കൂടിയാൽ അത് വാർത്തയാകുകയും ചെയ്യുന്നത് ഹിംസയാണെന്ന് ഫ്രാൻസിസ് പാപ്പാ പറയുമ്പോൾ, അദ്ദേഹം വ്യവസ്ഥിതികളിലെ അനീതിയെ സുഖപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. താൻ ക്രിസ്തുവിനാൽ അയയ്ക്കപ്പെട്ടവനാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് കൊല്ലരുത്, Thou shall not kill എന്ന് വ്യവസ്ഥിതികളോടും പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

യുദ്ധഭൂമികളിലേക്ക്, കലാപങ്ങൾ നിറഞ്ഞ തെരുവുകളിലേക്ക്, നാം അയയ്ക്കപ്പെടുന്നുണ്ട്. നിരാശരായി ആത്മഹത്യ മാത്രമേ ശരണം എന്ന് ചിന്തിച്ചു നടക്കുന്നവരുടെ ആത്മത്യയിലേക്കുള്ള വഴികളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ സ്‌കൂളുകളിലേക്കും, കോളേജുകളിലേക്കും നാം അയയ്ക്കപ്പെടുന്നുണ്ട്. അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം സ്കൂൾ-കോളേജ് അന്തരീക്ഷങ്ങളിൽ ദൈവാരാജ്യപ്രഘോഷണം നടത്തണം.  രോഗാതുരമായി കണ്ടെത്തുന്നവ്യക്തികളെ, ഡ്രഗ്‌സിനും മറ്റും അടിമകളാകുന്നവരെ സുഖപ്പെടുത്തണം. ഭൂമിയുടെ അന്തരീക്ഷതാപം വർധിച്ചു വർധിച്ച് ജീവനേ ഇല്ലാതാകുന്ന ദുരന്തത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കുവാനും നാം അയയ്ക്കപ്പെടുന്നുണ്ട്. നമ്മുടെ ഇടവകകളെല്ലാം പരിസ്ഥിതി സൗഹൃദ മേഖലകളാക്കുവാനുള്ള (Environmental friendly zones) ദൗത്യമെന്നത് പരിസ്ഥിതിയെ സുഖപ്പെടുത്തുക എന്ന ദൗത്യം തന്നെയാണ്.

സ്നേഹമുള്ളവരേ, ഈ ഞായറാഴ്ച്ച ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രം എന്തെന്ന് പഠിക്കുവാൻ നമുക്കാകട്ടെ. അയയ്ക്കപ്പെട്ടവരാണ് നാം എന്ന ബോധ്യത്തിൽ ജീവിക്കുവാൻ നമുക്ക് ശ്രമിക്കാം. ക്രിസ്തുവിന്റെ പ്രേഷിത രീതിശാസ്ത്രത്തിൽ നിന്ന് മാറിയണോ എന്റെ ജീവിതം എന്ന് വ്യക്തിപരമായും, കൂട്ടായും ചിന്തിക്കുവാൻ നമുക്ക് കഴിയണം.

നമ്മുടെ പ്രേഷിത ഇടങ്ങളെ ക്രിസ്തു വിശുദ്ധീകരിക്കട്ടെ. ശ്ലീഹന്മാരെ ഈശോ അയച്ചതുപോലെ നമ്മെയും അയയ്ക്കുമ്പോൾ, പരിശുദ്ധാത്മാവിൽ നിറഞ്ഞ് ജീവിതംകൊണ്ട് സുവിശേഷം പ്രസംഗിക്കുവാൻ നമുക്ക് സാധിക്കട്ടെ. ആമേൻ! 

SUNDAY SERMON FEAST OF THE HOLY TRINITY 2024

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

യോഹ 16, 12-15

ശ്ളീഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയായ ഇന്ന് മനുഷ്യമനസ്സിന് അഗ്രാഹ്യമായ വലിയൊരു ദൈവിക രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ, ഇന്നുവരെ വെളിപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ക്ലിഷ്ടമായ ഒരു വിശ്വാസ രഹസ്യമായ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട്, പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നേഹത്തോടെ, ഐക്യത്തോടെ, സഹോദര്യത്തോടെ ജീവിക്കുക എന്ന സന്ദേശം സ്വീകരിച്ചുകൊണ്ട് പരിശുദ്ധ ത്രിത്വത്തെ മനസ്സിലാക്കുവാൻ ശ്രമിക്കാം. എല്ലാവർക്കും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആശംസകൾ!!

ബൈബിളിൽ ത്രിത്വം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന ആശയം വളരെ ശക്തമായി പുതിയനിയമത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തന്റെ സ്വർഗാരോഹണത്തിന് മുൻപ് ഗലീലിയിലെ മലയിൽ വച്ച് ഈശോ ശിഷ്യർക്ക് പ്രേഷിതദൗത്യം നൽകുമ്പോൾ പറഞ്ഞത്, “നിങ്ങൾപോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്ക് സ്നാനം നൽകുവിൻ” (മത്താ 28, 19) എന്നാണ്. അതിനുശേഷം വിശുദ്ധ പൗലോശ്ലീഹായും വളരെ വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ”. (2 കോറി 13, 13) ആദിമ ക്രൈസ്തവ സമൂഹത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ത്രിത്വമെന്ന സങ്കൽപം വികാസം പ്രാപിച്ചിരുന്നില്ല. എന്നാൽ, ത്രിത്വം എന്ന ആശയത്തിന് രൂപം വരുന്നത് യഹൂദരുടെ ഷേമ ഇസ്രായേൽ (Shema Yisrael) എന്ന പ്രാർത്ഥനയിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന “നമ്മുടെ ദൈവമായ കർത്താവ് ഒരേ കർത്താവാണ്” (നിയമ 6, 4) എന്ന പ്രാർത്ഥനയിൽ നിന്നാണ്. ഈ പാർത്ഥനയുടെ വികസിതരൂപമായിട്ടാണ് ദൈവം ഒന്നേയുള്ളു. എന്നാൽ ദൈവത്തിനു മൂന്നാളുകളുണ്ട് എന്ന വിശ്വാസ പ്രമാണത്തിലേക്ക് തിരുസ്സഭ കടന്നുവരുന്നത്. ആഫ്രിക്കയിലെ കർത്തേജിൽ (Crthage) നിന്നുള്ള ക്രൈസ്തവ പണ്ഡിതനായ തെർത്തുല്യൻ (Tertulian) എ.ഡി.150 ൽ ഈ പദം ഉപയോഗിച്ചതോടെയാണ് ക്രിസ്തുമതത്തിൽ ത്രിത്വം (Trinity) എന്ന പദം ചിരപ്രതിഷ്ട നേടിയത്. 

പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മ എന്ന അർത്ഥത്തിലാണ് കത്തോലിക്കാ തിരുസ്സഭ ത്രിത്വം (Trinity) എന്ന പദം ഇന്ന് ഉപയോഗിക്കുന്നത്. ഒരു വ്യക്തിയിൽ മൂന്നാൾ എങ്ങനെ സാധ്യമാകും എന്ന ചിന്ത നമ്മെ ഭ്രാന്തുപിടിപ്പിക്കും. എന്നാൽ, ചിലപ്പോഴൊക്കെ ഈ രഹസ്യത്തെ കുറച്ചൊക്കെ, വളരെ എളുപ്പത്തിൽ നാം കൈകാര്യം ചെയ്യാറുമുണ്ട്. ഉദാഹരണത്തിന്, അപ്പച്ചനില്ലാതെ വളർന്നൊരു പെൺകുട്ടി. അമ്മയായിരുന്നു അവൾക്കെല്ലാം. അവളുടെ വിവാഹത്തിന്റെ Reception വേളയിൽ ഹാളിൽ നിറഞ്ഞുനിന്ന ആളൂകളോടായി , അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു: “സ്നേഹമുള്ളവരെ, എന്റെ അപ്പച്ചനാണ് എന്റെ ‘അമ്മ, എന്റെ അമ്മച്ചിയും അമ്മതന്നെ, എന്റെ നല്ല സുഹൃത്തും ‘അമ്മ തന്നെ. അമ്മയാണെനിക്കെല്ലാം.” ഒരു വ്യക്തിയിൽ തന്നെ മൂന്ന് വ്യക്തികളെ അനുഭവിക്കാൻ അവൾക്കായി. ത്രിത്വത്തിൽ പിതാവായ ദൈവവും, പുത്രനായ ദൈവവും, പരിശുദ്ധാത്മാവായ ദൈവവും, വ്യത്യസ്ത വ്യക്തികളായി, വ്യത്യസ്ത Identity യോടെ, എന്നാൽ ഏകദൈവമായി സ്ഥിതിചെയ്യുന്നുവെന്ന വിശ്വാസം നാമിന്ന് ഏറ്റുപറയുകയാണ്.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ വർഷത്തിലൊരിക്കൽ നാം ആഘോഷിക്കുന്നത് നമ്മുടെ വിശ്വാസത്തിലെ പരമ പ്രധാനമായ ഒരു രഹസ്യത്തെപ്പറ്റി ഓർക്കാനും മനസ്സിലാക്കാനുമായിട്ടാണ്. ഇന്നുവരെ ആർക്കും തന്നെ പൂർണമായി പിടികൊടുക്കാതെ ഒഴിഞ്ഞുമാറുന്ന വലിയ രഹസ്യമാണ് പരിശുദ്ധ ത്രിത്വമെങ്കിലും, നമ്മുടെ വിശ്വാസ ജീവിതത്തിൽ വളരെ അടുത്തുനിൽക്കുന്ന യാഥാർഥ്യമാണിത്. ഒന്നോർത്താൽ രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങാൻപോകുമ്പോഴും പരിശുദ്ധ ത്രിത്വത്തിന്റെ സ്മരണയിലാണ് നാം ജീവിക്കുന്നത്. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ നമ്മുടെ ആദ്യത്തെ പ്രവർത്തി എന്താണ്? കുരിശുവരച്ച്, പിതാവിനും പുത്രനും പരിശുധാത്മാവിനും നമ്മെ തന്നെ സമർപ്പിച്ച്, നമ്മെത്തന്നെ വിശുദ്ധീകരിച്ചുകൊണ്ടല്ലേ നാം ഓരോ ദിനവും തുടങ്ങുന്നത്? അതിനുശേഷം നാം ചെയ്യുന്ന ഓരോ പ്രവർത്തിക്ക് മുൻപും നാം ഒന്ന് കുരിശുവരച്ച് ത്രിത്വദൈവത്തെ ഓർത്തിട്ടല്ലേ ഓരോന്നും ചെയ്യുന്നത്? പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു നെറ്റിയിൽ കുറിച്ചുവരച്ചുകൊണ്ടല്ലേ നാം മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്?

ചെറുപ്പത്തിലേ അമ്മച്ചി എന്നെ പഠിപ്പിച്ച വലിയൊരു ഭക്തകൃത്യമായിരുന്നു, ഉറങ്ങുന്നതിനുമുന്പ് പായയുടെ നാല് corners ലും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ എന്ന് പറഞ്ഞു കുരിശുവരയ്ക്കുക എന്നത്. ഇന്നും ഞാനത് ചെയ്യുന്നുണ്ട്.  പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണത്തിലാണ് ഞാൻ ഉറങ്ങുന്നത് എന്ന ബോധ്യം ശാന്തമായി ഉറങ്ങുവാൻ എന്നെ സഹായിച്ചു. ഓരോ ഭക്ഷണത്തിനു മുൻപും പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിലുള്ള ആശീർവാദത്തോടെയാണ് നാം ഭക്ഷിക്കാൻ തുടങ്ങുന്നത്. വിവാഹിതരാകുന്ന നവദമ്പതികളെ പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചിട്ടല്ലേ നാം വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ, ത്രിത്വത്തെക്കുറിച്ചു ആഴത്തിലൊന്നും അറിയില്ലെങ്കിലും, നമ്മുടെ ക്രൈസ്തവജീവിതം, പരിശുദ്ധ ത്രിത്വത്തിലാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്.

കക്കാകൊണ്ട് സമുദ്രജലം വറ്റിക്കാൻ ശ്രമിക്കുന്നതിലും ശ്രമകരമാണ്, സങ്കീർണമാണ് പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു മനസ്സിലാക്കാനെന്ന് വിശുദ്ധ ആഗസ്തീനോസിനോട് പറയുന്ന കുട്ടിയുടെ കഥ കേൾക്കുമ്പോൾ നാമും തലകുലുക്കും. ശരിയാണ്, ഇത് വലിയൊരു രഹസ്യം തന്നെയാണ് എന്ന് സമ്മതിക്കും. എങ്കിലും പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു നമുക്കറിയാവുന്നവ ശരിയായി മനസ്സിലാക്കുന്നത് നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുകതന്നെ ചെയ്യും.

ഒന്നാമതായി, രക്ഷാകര ചരിത്രം പരിശുദ്ധ ത്രിത്വത്തിന്റെ ചരിത്രമാണ്. ഉത്പത്തി 1, 1-2: ദൈവമായ കർത്താവ് (പിതാവായ ദൈവം) ആദിയിൽ തന്റെ വചനത്താൽ (പുത്രനായ ദൈവം) സൃഷ്ടികർമം നടത്തുമ്പോൾ ദൈവത്തിന്റെ ചൈതന്യം (പരിശുദ്ധാത്മാവായ ദൈവം) വെള്ളത്തിനുമുകളിൽ ചലിച്ചുകൊണ്ടിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമാണ് നാമിവിടെ കാണുന്നത്. “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” (ഉത്പ 1, 26) എന്ന് പറയുമ്പോൾ, നമുക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്.

മമ്രേയുടെ ഓക്കുമരത്തോപ്പിന് സമീപം ദൈവം അബ്രാഹത്തിന് പ്രത്യക്ഷനാകുന്നത് മൂന്നാളുകളായിട്ടാണ്. ബൈബിൾ പണ്ഡിതന്മാർ അബ്രാഹത്തെ സന്ദർശിക്കുന്ന ഈ മൂന്ന് വ്യക്തിത്വങ്ങളെ പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമായിട്ടാണ് വ്യാഖ്യാനിക്കുന്നത്. (ഉത്പ 18, 1-15) ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിച്ച് ബാബേൽഗോപുരം പണിതുയർത്തുമ്പോൾ അതോടൊപ്പം മനുഷ്യന്റെ അഹങ്കാരവും ഉയരുന്നതുകണ്ട ദൈവം പറയുന്നത് ഇങ്ങനെയാണ്:”നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാകാത്തവിധം ഭിന്നിപ്പിക്കാം.” (ഉത്പ 11, 7) ഇവിടെയും നമുക്ക് എന്ന് പറഞ്ഞുകൊണ്ടുള്ള സംഭാഷണം പരിശുദ്ധ ത്രിത്വത്തിലെ ആന്തരിക സംഭാഷണമാണ്. ഇവിടുന്നങ്ങോട്ട് പുതിയനിയമത്തിലെത്തിയാൽ, പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാർത്തയിൽ നാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം കാണുന്നുണ്ട്. പിതാവായ ദൈവത്തിന്റെ ദൂതനാണ് മറിയത്തിനോട് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിനാൽ ആണ് മറിയം ഗർഭവതിയാകുന്നത്. അവളുടെ ഉദരത്തിൽ രൂപപ്പെടുന്നതാകട്ടെ പുത്രനായ ദൈവവും. ഈശോയുടെ മാമ്മോദീസാ വേളയിലും ത്രിത്വത്തിന്റെ സാന്നിധ്യം നാം കാണുന്നുണ്ട്. “സ്നാനം കഴിഞ്ഞപ്പോൾ യേശു (പുത്രനായ ദൈവം) വെള്ളത്തിൽനിന്ന് കയറി…ദൈവാത്മാവ് (ആത്മാവായ ദൈവം) പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എന്റെ പ്രിയപുത്രൻ …ഒരു സ്വരം സ്വർഗത്തിൽ നിന്ന് കേട്ടു” (പിതാവിന്റെ സ്വരം). (മത്താ 3, 16-17) വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ 15 മുതൽ 17 വരെയുള്ള അധ്യായങ്ങളിൽ ത്രിത്വത്തിന്റെ സാന്നിധ്യം കാണാം. പുത്രനായ ദൈവം പിതാവിനെക്കുറിച്ചും, പരിശുധാത്മാവിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത്രയും ബൈബിൾ ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാകും, രക്ഷാകര ചരിത്രം പരിശുദ്ധാത്മാവിന്റെ ചരിത്രമാണ്, പ്രവർത്തനമാണ് എന്ന്.

രണ്ടാമതായി, പരിശുദ്ധ ത്രിത്വത്തിലെ കൂട്ടായ്മ നമുക്കെന്നും മാതൃകയാണ്. ഭൂമിയിലെ ഓരോ കൂട്ടായ്മയും ത്രിത്വനുഭവമാണ്. നമ്മുടെ കുടുംബങ്ങളും, ഇടവകകളും, രാജ്യവും എല്ലാം ത്രിത്വയ്ക കൂട്ടായ്മയുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ്. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ ഏറ്റവും നല്ല മാതൃക പരിശുദ്ധ ത്രിത്വമായിരിക്കണം, ത്രിത്വത്തിലെ കൂട്ടായ്മയായിരിക്കണം. കൂട്ടായ്മയുടെ അരൂപി നഷ്ടപ്പെടുമ്പോൾ നമ്മുടെ കുടുംബങ്ങൾ തകർച്ചയിലേക്ക് നീങ്ങും. കൂട്ടായ്മയുടെ അർഥം മറക്കുന്ന മാതാപിതാക്കന്മാരും, കൂട്ടായ്മ ഒരു ബാധ്യതയായിക്കാണുന്ന മക്കളും കുടുംബങ്ങളുടെ തകർച്ചക്ക് ഒരുപോലെ ഉത്തരവാദികളാണ്. ഏകാധിപത്യ പ്രവണത കാണിക്കുന്ന അധികാരികളും, തോന്നലുകൾക്ക് അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ജനങ്ങളും സമൂഹത്തിന്റെ, രാജ്യത്തിന്റെ ഇടവകയുടെ തകർച്ചക്ക് ഉത്തരവാദികളാണ്. ലോകത്തിൽ എവിടെയെങ്കിലും നിഷ്കളങ്ക രക്തം വീണ് മണ്ണ് നനയുന്നുണ്ടെങ്കിൽ, നിഷ്കളങ്കരുടെ കണ്ണീരുവീണ് തലയിണ നനയുന്നുണ്ടെങ്കിൽലോകത്തിന്റെ ഏതെങ്കിലും കോണിൽനിന്ന്  പാവപ്പെട്ട മനുഷ്യർ പലായനം ചെയ്യാൻ വിധിക്കപ്പെടുന്നുണ്ടെങ്കിൽ, മണിപ്പൂരിലെപ്പോലെ ക്രൈസ്തവരും, ക്രൈസ്തവദേവാലയങ്ങളും അഗ്നിക്കിരയാകുന്നുണ്ടെങ്കിൽ, രാജ്യം വർഗീയതയുടെ പേരിൽ വിഭജിക്കപ്പെടുന്നുണ്ടെങ്കിൽ, വിശ്വാസങ്ങളുടെ പേരിൽ, കുർബാനയുടെ പേരിൽ, സമ്പത്തിന്റെ പേരിൽ ക്രൈസ്തവർ ഐക്യമില്ലാതെ ജീവിക്കുന്നുണ്ടെങ്കിൽ,   അതിന്റെയൊക്കെ കാരണം പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ് യുടെ അനുഭവം ഇല്ലാത്തതാണ്വളരെ മനോഹരമായൊരു ഐക്യത്തിന്റെ പതീകം ക്രൈസ്തവ വിശ്വാസത്തിൽ പൂത്തുലഞ്ഞ് നിൽക്കുന്നുണ്ടെങ്കിലും ക്രൈസ്തവർ അത് കാണുന്നില്ലല്ലോ എന്നത് സ്വർഗ്ഗത്തിന്റെ സങ്കടമാണ്!!!

മൂന്നാമതായി, നാം അനുദിനം അർപ്പിക്കുന്ന വിശുദ്ധ കുർബാന പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിപ്പാണ്, സ്തുതിപ്പിന്റെ ആഘോഷമാണ്. വൈദികൻ ചൊല്ലുന്ന ഓരോ പ്രാർത്ഥനയ്ക്കും ശേഷം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി അർപ്പിച്ചുകൊണ്ടാണ് പ്രാർത്ഥന അവസാനിപ്പിക്കുന്നത്. നമ്മുടെ സാധാരണ കുർബാനയിൽ ഇരുപത് പ്രാവശ്യത്തിൽ കൂടുതൽ പരിശുദ്ധ ത്രിത്വത്തെ സ്മരിക്കുന്നുണ്ട്. വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥന ഉൾപ്പെടുത്താതെ തന്നെ നമ്മുടെ കുർബാന പരിശുദ്ധ ത്രിത്വത്തിനുള്ള ഒരു സ്തുതിപ്പാണ്. വിശുദ്ധ പൗലോശ്ലീഹായുടെ നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും …എന്ന ആശീർവാദപ്രാർത്ഥന രണ്ടു പ്രാവശ്യം നമ്മുടെ കുർബാനയിൽ ചൊല്ലുന്നുണ്ട്. ശുശ്രൂഷി ചൊല്ലുന്ന കാറോസൂസാ പ്രാർത്ഥനയുടെ അവസാനം ശുശ്രൂഷി വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാവർക്കുംവേണ്ടി ഒരു ആഹ്വാനം നടത്തുന്നുണ്ട്. നിങ്ങൾ എത്രപേർ അത് ശ്രദ്ധിച്ചിട്ടുണ്ടെന്ന്, ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ശുശ്രൂഷി പറയുന്നത് ഇങ്ങനെയാണ്: നമുക്കെല്ലാവർക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.” അതായത്, നമ്മുടെ എല്ലാ യാചനകളും, നമ്മെയും, നാമുമായി ചേർന്ന് നിൽക്കുന്ന എല്ലാവരെയും, നമ്മുടെ കുടുംബങ്ങളിൽ, അകലങ്ങളിൽ കഴിയുന്ന എല്ലാവരെയും, പരിശുദ്ധ ത്രിത്വത്തിന് സമർപ്പിക്കണമെന്നാണ് ശുശ്രൂഷി ഉറക്കെ പറയുന്നത്. അതിന്റെ പ്രതിവചനമെന്താണ്? “ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങേയ്ക്ക് ഞങ്ങൾ സമർപ്പിക്കുന്നു.” എത്ര മനോഹരമായ പ്രാർത്ഥനയാണിത്! പക്ഷെ ശരാശരി ക്രൈസ്തവൻ ഈ സമയം തെക്കോട്ടും വടക്കോട്ടും നോക്കി നിൽക്കും!! എത്രപേർ ബോധ്യത്തോടെ ഈ പ്രാർത്ഥന ചൊല്ലുന്നുണ്ടെന്ന് ഓർത്തു നോക്കുന്നത് നല്ലതാണ്. കൂടാതെ സമാപന ആശീർവാദപ്രാർത്ഥനയിലും മിക്കവാറും നാം ഈ ത്രിത്വ പ്രാർത്ഥന ചൊല്ലുന്നുണ്ട്. നമ്മുടെ ക്രൈസ്തവ വിശ്വാസത്തിൽ പരിശുദ്ധ ത്രിത്വത്തിനുള്ള പ്രാധാന്യമാണ് ഇതിൽ നിന്നെല്ലാം വെളിവാകുന്നത്. 

സ്നേഹമുള്ളവരേ, പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ ഞായറാഴ്ച്ച പരിശുദ്ധ ത്രിത്വത്തെക്കുറിച്ചു ധ്യാനിക്കാനും, ത്രിത്വത്തിന്റെ സംരക്ഷണം പ്രാർത്ഥിക്കാനും നമുക്കാകണം. ഏകാധിപത്യ പ്രവണതകൾ വർധിച്ചുവരുന്ന ഇക്കാലത്തു പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃക ലോകത്തിന് നൽകാൻ നാം ശ്രമിക്കേണ്ടതുണ്ട്. അതിനായി, നമ്മുടെ ജീവിതങ്ങൾ, പ്രവർത്തനങ്ങൾ, കുടുംബങ്ങൾ, ഇടവകകൾ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ നേർസാക്ഷ്യങ്ങളായി മാറണം. പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ഓരോ ദിവസം ആരംഭിക്കാനും, അവസാനിപ്പിക്കാനും നമുക്കാകട്ടെ. പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭം പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ നിങ്ങൾ തുടങ്ങിയെന്ന് കരുതട്ടെ. നമ്മുടെ മക്കൾ സ്കൂളിൽ പോകുന്നതിന് മുൻപ് തിരുഹൃദയരൂപത്തിനുമുൻപിൽ നിന്ന് കുരിശു വരച്ച് തങ്ങളെത്തന്നെ പരിശുദ്ധ ത്രിത്വത്തിന് സമർപ്പിച്ച് വീട്ടിൽ നിന്ന് പോകുവാൻ സാധിക്കട്ടെ. പഠിക്കുന്നതിന് മുൻപ് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുരിശുവരച്ചു നമ്മെയും, നമ്മുടെ പുസ്തകങ്ങളെയും പരിശുദ്ധ ത്രിത്വത്തിന്റെ സംരക്ഷണയിൽ ആക്കുക. എന്നും ഇപ്പോഴും, പ്രത്യേകിച്ച്, ഇന്ന് മുഴുവനും പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ എന്ന സുകൃതജപം ചൊല്ലി പ്രാർത്ഥിക്കുക. 

നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധ ത്രിത്വമേ, തീവ്രവാദ ആക്രമണങ്ങളിൽനിന്നും , വർഗീയരാഷ്ട്രീയത്തിൽ നിന്നും ലോകത്തെ സംരക്ഷിക്കണമേ. പരിശുദ്ധ ത്രിത്വമേ, ഞങ്ങളെ ഓരോരുത്തരെയും ത്രിത്വത്തിന്റെ സംരക്ഷണയിൽ സമർപ്പിക്കുന്നു. പരിശുദ്ധ ത്രിത്വമേ,എന്റെ ഭാഗ്യമേ! ആമേൻ!

SUNDAY SERMON FEAST OF PENTECOST 2024

പെന്തെക്കുസ്താത്തിരുനാൾ 2024

ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം ഇന്ന് പെന്തെക്കുസ്താത്തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാളിന്റെ മംഗളങ്ങൾ നേരുന്നു!

ഒരു കാത്തിരിപ്പിന്റെ ഫലസമാപ്തിയാണ് പെന്തെക്കുസ്താത്തിരുനാൾ. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം ‘ശിഷ്യന്മാർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റുസ്ത്രീകളോടും, അവന്റെ സഹോദരരോടൊപ്പം പ്രാർത്ഥനയിൽ’ (അപ്പ 1, 14)   വലിയൊരു കാത്തിരിപ്പിലായിരുന്നു. ശിഷ്യന്മാർക്ക് ഉറപ്പായിരുന്നു ഈ കാത്തിരിപ്പ് വെറുതെയാകില്ലായെന്ന്. കാരണം, അവർ ക്രിസ്തുവിൽ, അവിടുത്തെ വാഗ്ദാനത്തിൽ ഉറച്ചു വിശ്വസിച്ചിരുന്നു. അവിടുത്തെ പ്രത്യക്ഷീകരണവേളയിൽ ശിഷ്യരുടെമേൽ നിശ്വസിച്ചുകൊണ്ട്, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ” (20,22) എന്ന് ഈശോ പറഞ്ഞത് അവരുടെ ഓർമയിലുണ്ട്. എന്നാൽ, തങ്ങൾക്ക് ഈശോ നൽകിയ പരിശുദ്ധാത്മാവ് തങ്ങളിൽ എപ്പോൾ പ്രവർത്തിക്കുമെന്നോ, എങ്ങനെ പ്രവർത്തിക്കുമെന്നോ, അങ്ങനെ പ്രവർത്തിക്കുന്ന വേളയിൽ എന്തൊക്കെയാണ് സംഭവിക്കുകയെന്നോ അവർക്ക് അറിയില്ലായിരുന്നു. അവിടുന്ന് വളരെ വ്യക്തമായി അവരോട് പറഞ്ഞിരുന്നു: “എന്നിൽ നിന്ന് നിങ്ങൾകേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിൻ” (അപ്പ 1, 5) എന്ന്. ഞാൻ നിങ്ങൾക്ക് നൽകിയ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി കാത്തിരിക്കുവിൻ എന്ന്. അവർ പ്രാർത്ഥനയോടെ കാത്തിരുന്നു എന്നത് അവരുടെ വിശ്വാസത്തെയാണ്, പ്രതീക്ഷയെയാണ് കാണിക്കുന്നത്. (ലൂക്കാ 24, 53)

ലോകചരിത്രത്തെ മാറ്റിമറിച്ച, ക്രൈസ്തവർ എന്ന പുതിയൊരു സമൂഹം ജനിച്ചുവീണ ആദ്യ പെന്തെക്കുസ്താദിനത്തിന്റെ പശ്ചാത്തലം അറിയുന്നത് വളരെ നല്ലതാണ്. ഇസ്രായേലിൽ, ജറുസലേമിൽ, യഹൂദജനം മുഴുവൻ അവരുടെ പെന്തക്കുസ്താ തിരുനാളിനായി ഒരുങ്ങുന്ന കാലമായിരുന്നു അത്. ആഴ്ചകളുടെ തിരുനാളായിരുന്നു അവർക്കത്. ലേവ്യരുടെ പുസ്തകം അദ്ധ്യായം 23 ൽ അതിന്റെ വിവരണമുണ്ട്. ” സാബത്തിന്റെ പിറ്റേദിവസം മുതൽ, അതായത്, നീരാജനത്തിനായി കറ്റ കൊണ്ടുവന്ന ദിവസം മുതൽ ഏഴ് പൂർണമായ ആഴ്ചകൾ നിങ്ങൾ കണക്കാക്കണം. ഏഴാമത്തെ സാബത്തിന്റെ പിറ്റേദിവസം, അതായത് അമ്പതാം ദിവസം കർത്താവിന് പുതിയ ധാന്യങ്ങൾകൊണ്ട് നിങ്ങൾ ധാന്യബലി അർപ്പിക്കണം.” (23, 15-16) ഇതായിരുന്നു പഴയനിയമത്തിലെ പെന്തക്കുസ്താ. തുടർന്നുള്ള ഭാഗത്തു ഈ പെന്തക്കുസ്തായുടെ ആഘോഷം വിവരിക്കുന്നുണ്ട്.

യഹൂദരുടെ തിരുനാളായ Shavout, പെന്തക്കുസ്താ (പെന്തക്കുസ്താ എന്ന വാക്കിന്റെ അർഥം 50 എന്നാണ്) ആചരിക്കാൻ യഹൂദജനം ഒത്തുകൂടിയപ്പോൾ, യഹൂദരായിരുന്നെങ്കിലും, ഈശോയുടെ ശിഷ്യരും, മാതാവും മറ്റുള്ളവരും ക്രിസ്തുവിന്റെ വാഗ്ദാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നത് ദൈവപരിപാലനയായിരിക്കാം.. ലോകത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടേണ്ട, പുതിയൊരു പെന്തക്കുസ്തയ്ക്കായാണ് തങ്ങൾ ഒരുമിച്ചുകൂടിയിരിക്കുന്നതെന്ന് ശിഷ്യരോ, തങ്ങൾ ആചരിക്കുവാൻ പോകുന്ന പെന്തക്കുസ്താ ഇതാ അർത്ഥശൂന്യമാകാൻ പോകുന്നെന്ന് യഹൂദരോ ചിന്തിച്ചു കാണില്ല. അന്നുവരെ യഹൂദജനം ആചരിച്ചുപോന്ന പെന്തെക്കുസ്തായുടെ അർത്ഥവും, അനുഭവവും മാറുവാൻ പോകുകയാണ്. പെന്തെക്കുസ്താ ഇവിടെ ഇതാ വേറൊരു ലെവലിലേക്ക് ഉയരുവാൻ പോകുകയാണ്. പ്രപഞ്ചോത്പത്തിയുടെ ആദ്യനിമിഷം മുതൽ കൂടെയുണ്ടായിരുന്ന ദൈവത്തിന്റെ ചൈതന്യം, ദൈവത്തിന്റെ ആത്മാവ്, പിതാക്കന്മാരിലും, പ്രവാചകന്മാരിലും നിറഞ്ഞു നിന്ന പരിശുദ്ധാത്മാവ്, ഏശയ്യാ പ്രവാചകൻ പ്രവചിച്ച ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്, ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ, ബന്ധിതർക്ക് മോചനം നൽകാൻ, അന്ധർക്ക് കാഴ്ച നൽകാൻ, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം നല്കാൻ ക്രിസ്തുവിനെ ശക്തിപ്പെടുത്തിയ ആത്മാവ്, ഇതാ, ഇതാ, മനുഷ്യ മക്കളിലേക്ക് നേരിട്ടിറങ്ങി അത്ഭുതം പ്രവർത്തിക്കുവാൻ പോകുകയാണ്!

സ്വർഗമാകട്ടെ പുതിയൊരു പെന്തക്കുസ്തയ്ക്കായി തയ്യാറെടുത്തിരിക്കുകയായിരുന്നു. ഈശോയുടെ ശിഷ്യരും കൂട്ടരും അവർ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ മുറിയിൽ പ്രാർത്ഥനയിൽ ആയിരുന്നു. പെട്ടെന്ന് കൊടുങ്കാറ്റിന്റെ ആരവം അവർ കേട്ടു. അത് വലിയൊരു ശബ്ദമായി രൂപപ്പെട്ടു. ആ ശബ്ദം അവരുടെ വീടിനുള്ളിൽ മുഴങ്ങിയതുപോലെ അവർക്കു തോന്നി. അന്തരീക്ഷത്തിൽ പെട്ടെന്നുണ്ടായ മാറ്റത്തിന്റെ കാരണം അന്വേഷിക്കാൻ ശ്രമിച്ച അവരുടെ മേൽ അതാ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു. (അപ്പ 2, 1-3) വചനം പറയുന്നു: “അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവു കൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.” (അപ്പ 2, 4)

സ്നേഹമുള്ളവരേ, സ്വർഗം കാത്തിരുന്ന അതുല്യമായ നിമിഷമായിരുന്നു അത്! ദൈവത്തിന്റെ രക്ഷാകരപദ്ധതി മനുഷ്യകരങ്ങളിലൂടെ തുടരുവാൻ സഭ രൂപംകൊണ്ട ദിനം! ക്രിസ്തുവിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം. മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്തവിധം അതി മനോഹരമായി സ്വർഗം ഭൂമിയിൽ ദൈവ ചൈതന്യത്തിന്റെ മഴവില്ലു വിരിയിച്ച ദിനം! പ്രിയപ്പെട്ടവരേ, മനുഷ്യന് ദൈവത്തിന്റെ മനസ്സ് അറിയുവാൻ കഴിഞ്ഞിരുന്നെങ്കിൽ, ദൈവത്തിന്റെ അത്ഭുതം മനസ്സിലാക്കുവാൻ സാധിച്ചിരുന്നെങ്കിൽ ലോകം ഈ ദിവസത്തെ വലിയൊരു ദാനമായി, സമ്മാനമായി നെഞ്ചേറ്റുമായിരുന്നു!

നിങ്ങൾക്കറിയുമോ ദൈവത്തിന്റെ ഈ ആത്മാവിനെ, റൂഹാദ് കുദ്ശായെ (Ruach HaKodesh in Hebrew) പരിശുദ്ധാത്മാവിനെ ലോകത്തിനു നല്കുവാനായിട്ടാണ് ഈശോ ലോകത്തിലേക്ക് വന്നത്. ബേത് ലഹേമിലെ പുൽത്തൊഴുത്തിൽ പിറന്ന്, വചനം പ്രഘോഷിച്ചു നടന്ന്, കുരിശുമരണത്തിലൂടെ കടന്ന്, മരണത്തെ ജയിച്ചു ഇന്നും ജീവിക്കുന്ന ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയാണ്. എന്തിനുവേണ്ടിയായിരുന്നു ദാവീദിന്റെ പട്ടണത്തിൽ ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചത്? (ലൂക്ക 2, 10) ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനു വേണ്ടിയായിരുന്നു, വഴിയും സത്യവും ജീവനുമായി ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. എന്തിനുവേണ്ടിയായിരുന്നു ക്രിസ്തു കാൽവരി കയറി കുരിശിൽ മരിച്ചത്? ലോകത്തിന് പരിശുദ്ധാത്മാവിനെ നൽകുവാൻ വേണ്ടിയായിരുന്നു. ക്രിസ്തുവിനു വഴിയൊരുക്കുവാനെത്തിയ സ്നാപക യോഹന്നാൻ അത് പറഞ്ഞിരുന്നു: ‘ആത്മാവ് ഇറങ്ങി ആരിൽ വസിക്കുന്നുവോ അവനാണ് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകുന്നവൻ’. (യോഹ 1, 34) തന്റെ സ്വർഗാരോഹണത്തിനു തൊട്ടു മുന്പ് ഈശോ എന്താണ് പറഞ്ഞത്? “യോഹന്നാൻ വെള്ളംകൊണ്ട് സ്നാനം നൽകി. നിങ്ങളാകട്ടെ ഏറെ താമസിയാതെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും.” (അപ്പ 1, 5)

ആത്മാവിനെ നൽകുവാനാണ്‌ ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ മനുഷ്യാവതാരം ആത്മാവിന്റെ പ്രവർത്തിയായിരുന്നു; ദൈവരാജ്യം ആത്മാവിന്റെ നിറവാണ്, ആത്മാവിന്റെ പ്രവർത്തിയാണ്. വിശുദ്ധ കുർബാന പരിശുദ്ധാത്മാ അഭിഷേകത്തിന്റെ ആഘോഷമാണ്.  ഉത്ഥിതനായ ഈശോ ആത്മാവിന്റെ ശോഭയാണ്. സഹായകന് മാത്രമേ ഈ ഭൂമുഖം പുതുതായി സൃഷ്ടിക്കാൻ, മനുഷ്യനെ നവീകരിക്കുവാൻ കഴിയൂ എന്ന് അറിഞ്ഞ ഈശോ ഈ ആത്മാവിനു വേണ്ടി ഒരുങ്ങാനാണ് ശിഷ്യരോട്‌ എന്നും പറഞ്ഞത്. പുതിയനിയമത്തിൽ പലപ്രാവശ്യം ഇക്കാര്യം ഈശോ പറയുന്നുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഈശോ പറയുന്നു: ‘എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും. (14, 26) വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ ഈശോ പറയുന്നു: “സ്വർഗ്ഗസ്ഥനായ പിതാവ് തന്നോട് ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നൽകുകയില്ല!” (11, 13)

ആരാണ് നമുക്ക് പരിശുദ്ധാത്മാവിനെ നൽകുന്നത്? ഈശോയുടെ ഉത്തരം ഇതാണ്: ‘ദൈവമാണ് നമുക്ക് ആത്മാവിനെ നൽകുന്നത്. (യോഹ 3, 34b) ഇനി ആരാണ് ദൈവം? ഈശോ വളരെ വ്യക്തമായി നൽകുന്ന നിർവചനം ഇതാണ്: “ദൈവം ആത്മാവാണ്.” (യോഹ 4, 23) എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത്? “അവിടുത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്.” ((യോഹ 4, 24) അപ്പോൾ നമ്മിൽ പരിശുദ്ധാത്മാവില്ലെങ്കിൽ നമ്മിൽ ദൈവമില്ല. നമുക്ക് ദൈവത്തെ ആരാധിക്കുവാനും കഴിയില്ല. അതുകൊണ്ടാണ് പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു യേശു ഈ ലോകത്തിലേക്ക് വന്നത് എന്ന് തിരുസ്സഭ നമ്മെ പഠിപ്പിക്കുന്നത്.

സകലതിനെയും നവീകരിക്കുന്ന പരിശുദ്ധാതമാവിന് മാത്രമേ നമുക്ക് പുതിയ ഹൃദയം നൽകാൻ സാധിക്കൂ, പുതിയ ഭാഷ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കഴിയൂ, പുതിയ മനോഭാവങ്ങളിലേക്കു നമ്മെ വളർത്തുവാൻ പറ്റൂ, ഒരു പുതിയ ലോകം സൃഷിടിക്കുവാൻ സാധിക്കൂ. അതുകൊണ്ടാണ് വിശുദ്ധ സ്നാപക യോഹന്നാൻ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ…അവൻ പരിശുദ്ധാത്മാവിനാൽ, പരിശുദ്ധാത്മാവാകുന്ന അഗ്നിയാൽ നിങ്ങളെ സ്നാനപ്പെടുത്തും’. കാരണം ആത്മാവിനു മാത്രമേ നമ്മെ ശക്തിപ്പെടുത്താൻ, പുതുക്കിപ്പണിയുവാൻ സാധിക്കൂ. അതുകൊണ്ടാണ് ക്രിസ്തു ആത്മ്മാവിനെ നൽകുവാൻ ഈ ലോകത്തിലേക്ക് വന്നത്.

ഈശോയ്ക്കറിയാം, കുശവന്റെ ചൂളയിലെ അഗ്നിയിൽ വെന്ത് മാത്രമേ മണ്ണിന് പുതിയ പാത്രങ്ങളെ സൃഷ്ടിക്കുവാൻ കഴിയൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യന്റെ തലയിൽ കാലങ്ങളായി നിറച്ചിരിക്കുന്ന ചപ്പുചവറുകളെ, മനുഷ്യൻ തന്റെ നിധിയെന്നു കരുതി സൂക്ഷിച്ചു വച്ചിരിക്കുന്ന ചപ്പുചവറുകളെ കത്തിച്ചുകളയുവാൻ ആത്മാവാകുന്ന അഗ്നിക്ക് മാത്രമേ സാധിക്കൂ എന്ന്. ഈശോയ്ക്കറിയാം, മനുഷ്യനിലെ അഹന്തയുടെ, അഹങ്കാരത്തിന്റെ, സ്വാർത്ഥതയുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞുകൊണ്ടു ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നഗ്നനാക്കുവാൻ, ജനിച്ചു വീഴുന്ന ഒരു കൊച്ചുകുട്ടിയെ പോലെ മനുഷ്യനെ നിഷ്ക്കളങ്കനാക്കുവാൻ പരിശുദ്ധാത്മാവാകുന്ന അഗ്നിക്കേ കഴിയൂ എന്ന്. ആത്മാവാകുന്ന അഗ്നിയിലൂടെ കടന്നു പോകുമ്പോൾ നമ്മുടെ കപടതകളെല്ലാം, നാം കടംകൊണ്ടിരിക്കുന്നതെല്ലാം, മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി ഏച്ചുകൂട്ടിയിരിക്കുന്നതെല്ലാം കത്തിയെരിയും. അവശേഷിക്കുന്നത് പുതിയ മനുഷ്യനായിരിക്കും, നവീകരിക്കപ്പെട്ട, പുതിയ മനുഷ്യൻ.

പരിശുദ്ധാത്മാവാകുന്ന അഗ്നിയിൽ നമ്മുടെ മുഖംമൂടികളെല്ലാം ഉരുകി വീഴണം; നമ്മുടേതല്ലാത്ത മുഖങ്ങളെല്ലാം കത്തിയെരിയണം. കൊറോണ മുഖം മൂടികളെക്കുറിച്ചല്ല ഞാൻ പറയുന്നത്. എത്രയെത്ര മുഖങ്ങളാണ് നമുക്കുള്ളത്. ഭാര്യയുടെ അടുത്ത് വരുമ്പോൾ ഒരു മുഖം, ഭർത്താവിന്റെ അടുത്ത് വരുമ്പോൾ മറ്റൊന്ന്. കുട്ടികളുടെ അടുത്ത് മാതാപിതാക്കൾക്ക് ഒരു മുഖം. ആരും കാണുന്നില്ലെങ്കിൽ നാം വേറൊരു മുഖം അണിയും. പള്ളിയിൽ വരുമ്പോൾ ഒന്ന്, വികാരിയച്ചനെ കാണുമ്പോൾ മറ്റൊന്ന്, ടീച്ചറെ കാണുമ്പോൾ ഒന്ന്, കൂട്ടുകാരെ കാണുമ്പോൾ വേറൊന്ന്. ആളുകളുടെ അടുത്ത് ഒരു മുഖം, ഒറ്റയ്ക്കിരിക്കുമ്പോൾ മറ്റൊന്ന്…… അങ്ങനെ എത്രയെത്ര മുഖങ്ങൾ…മുഖം മൂടികൾ!!!! വർഷങ്ങളായി ശരിയായ മുഖം നഷ്ടപ്പെട്ടവരാണോ നാം? പരിശുദ്ധാത്മാവു നമ്മിൽ വരുമ്പോൾ കാപട്യം നിറഞ്ഞ മുഖങ്ങളെല്ലാം മാറി, ഒറിജിനൽ മുഖമുള്ളവരാകും നമ്മൾ!!

ഇസ്രായേൽ ജനം തകർന്നടിഞ്ഞു, ബാബിലോൺ അടിമത്വത്തിൽ ആയിരുന്നപ്പോൾ, നെബുക്കദ്‌നേസർ തടവുകാരായി കൊണ്ടുപോയിരുന്നവരിൽ എസക്കിയേൽ പ്രവാചകനും ഉണ്ടായിരുന്നു. ജനം മുഴുവനും അടിമകൾ! ഇസ്രായേലിനു ഒരു പുനർജന്മമുണ്ടാകുമോ എന്ന് ജനം ഭയപ്പെട്ടിരുന്ന കാലം. യുവജനങ്ങളെല്ലാം പ്രതീക്ഷയറ്റു, നിരാശരായി. വൃദ്ധന്മാർ എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞു. അപ്പോൾ ദൈവം എസക്കിയേൽ പ്രവാചകനോട് പറഞ്ഞു: ‘എന്റെ ആത്മാവിനെ നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ലഭിക്കും.  പുതിയ ചൈതന്യത്തോടെ ആത്മാവ് നിങ്ങളെ നയിക്കും. നിരാശയുടെ, പ്രതീക്ഷയില്ലായ്മയുടെ ശിലാഹൃദയം എടുത്തുമാറ്റി നിങ്ങൾക്ക് സ്നേഹത്തിന്റെ, പ്രത്യാശയുടെ മാംസളഹൃദയം നൽകും.’ സ്നേഹമുള്ളവരേ, സ്നേഹമുള്ളവരേ ഈ പരിശുദ്ധാത്മാവിനെ നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്.

കാലാകാലങ്ങളിൽ സഭയിലുണ്ടായ പ്രതിസന്ധികളെയും, സഭയിലുണ്ടായ വിവാദങ്ങളെയും മറികടന്നു ഇന്നും ക്രിസ്തുവിന്റെ സഭ നിലനിൽക്കുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ശക്തമായി സഭയിൽ ഉള്ളതുകൊണ്ടാണ്. ജോൺ ഇരുപത്തിമൂന്നാം മാർപ്പാപ്പയുടെ കാലത്ത് രണ്ടാം വത്തിക്കാൻ സൂനഹദോസ് വിളിച്ചുകൂട്ടുവാൻ പാപ്പായെ പ്രേരിപ്പിച്ചത്, സഭയുടെ അടഞ്ഞു കിടക്കുന്ന വാതിലുകളും ജനലുകളും തുറക്കുവിൻ, നവീനകരണത്തിന്റെ ആത്മാവ്, കാറ്റ് സഭയ്ക്കുള്ളിൽ പ്രവേശിക്കട്ടെ എന്ന് പറയുവാൻ പ്രേരിപ്പിച്ചത് ആത്മ്മാവാണ്.  സഭയ്‌ക്കെതിരെ ആഞ്ഞടിച്ച എത്ര കൊടുങ്കാറ്റുകളെയാണ്, എത്ര പേമാരികളെയാണ് അവൾ ആത്മാവിന്റെ ശക്തിയിൽ അതിജീവിച്ചത്! അല്ലെങ്കിൽ എത്രയോ പണ്ടേ കടലാസുകൊട്ടാരം പോലെ ഈ സഭ തകർന്നുപോയേനെ! ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങളിൽ ആത്മാവിന്റെ അഭിഷേകത്താൽ നടക്കുന്ന അത്ഭുതങ്ങൾ, മാനസാന്തരങ്ങൾ ആത്മാവിന്റെ പ്രവർത്തന ഫലമാണ്. തകർന്നുപോയ കുടുംബ ബന്ധങ്ങൾ വീണ്ടും ഒരുമിച്ചു ചേരുന്നത്, വർഷങ്ങളോളം പിണക്കത്തിലായിരുന്ന സഹോദരർ പരസ്പരം ക്ഷമിച്ചു സാഹോദര്യത്തിലേക്കു വരുന്നത് പരിശുദ്ധാത്മാവിന്റെ മാത്രം കൃപകൊണ്ടാണ്.

സ്നേഹമുള്ളവരേ, പരിശുദ്ധാത്മാവിനാൽ നിറയപ്പെടാൻ, അഭിഷേചിതരാകാൻ നമുക്ക് ആഗ്രഹിക്കാം. നാം ഒരുക്കമുള്ളവരാണെങ്കിൽ നമുക്കും ആത്മാവിനെ ലഭിക്കും. കാരണം, “ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.” (യോഹ 3, 34) ഓരോ വിശുദ്ധ കുർബാനയും ഒരു പെന്തെക്കുസ്ത ആണ്. റൂഹാക്ഷണ പ്രാർത്ഥനയുടെ വേളയിൽ “കർത്താവെ നിന്റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെ എന്ന് വൈദികൻ പ്രാർത്ഥിക്കുമ്പോൾ അപ്പത്തിലും വീഞ്ഞിലും മാത്രമല്ല നമ്മിൽ ഓരോരുത്തരിലും പരിശുദ്ധാത്മാവ് നിറയും. ഇന്ന് അപ്പവും വീഞ്ഞും പരിശുദ്ധാത്മാവിന്റെ നിറവാൽ ഈശോയുടെ ശരീര രക്തങ്ങളാകുന്ന ആ സമയത്ത്, റൂഹക്ഷണ പ്രാർത്ഥനാ വേളയിൽ പെന്തെക്കുസ്താ അനുഭവം നമ്മിലുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.

അവിടുന്ന് ആത്മാവിനെ കൊടുക്കുമ്പോൾ ഓരോരുത്തർക്കും വ്യക്തിപരമായിട്ടാണ് നൽകുന്നത്. “അഗ്നിജ്വാലകൾ പോലുള്ള നാവുകൾ തങ്ങളോരോരുത്തരുടേയും മേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു.” (അപ്പ 2, 3) നമ്മിലോരോരുത്തരിലേക്കും ആത്മാവിനെ നൽകുവാൻ സ്വർഗം തയ്യാറായിരിക്കുകയാണ്. നമ്മിലോരോരുത്തരിലേക്കും തീനാവുകളുടെ രൂപത്തിൽ പരിശുദ്ധാത്മാവിനെ അയയ്ക്കുവാൻ സ്വർഗം തീനാവുകളെ നിർമിച്ചുകൊണ്ടിരിക്കുകയാണ്. ദേവാലയത്തിൽ നാം ഒരുമിച്ചു വിശുദ്ധ ബലിയർപ്പിക്കുമ്പോഴും ആത്മാവ് വരുന്നത് ഓരോരുത്തരിലേക്കും ആയിരിക്കും. അത് സ്വീകരിക്കുവാനുള്ള യോഗ്യതയിൽ ആയിരിക്കുക എന്നതാണ് പ്രധാനം.  നമുക്കായി ആത്മാവിനെ ഒരുക്കുന്ന പണിപ്പുരയാണ് പ്രിയപ്പെട്ടവരേ സ്വർഗം.

നാം ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: ഒന്ന്, ദൈവം നമുക്ക് നൽകുന്ന, നമ്മിലുള്ള പരിശുദ്ധാത്മാവിനെ നിർവീര്യമാക്കരുത്. (1 തെസ 5, 19) രണ്ട്, പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. (എഫേ 4, 30) മൂന്ന്, പരിശുദ്ധാത്മാവിനെതിരായി സംസാരിക്കാതിരിക്കുക.  (മത്താ 12, 32) വിശുദ്ധ കുർബാന പരിശുദ്ധാത്മാവിന്റെ, പരിശുദ്ധാത്മാഭിഷേകത്തിന്റെ ആഘോഷമാണെന്നറിഞ്ഞു ആഗ്രഹത്തോടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക. നിശബ്ദരായി ആത്മാവിനായി യാചിക്കാം.

കണ്ണുകളടച്ചു നമുക്ക് പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! പരിശുദ്ധാത്മാവേ, ലോകത്തെ വിശുദ്ധീകരിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ സമാധാനം നിറയാൻ, രോഗങ്ങളിൽ സൗഖ്യമുണ്ടാകാൻ, സാമ്പത്തിക ഞെരുക്കങ്ങളിൽ, ഇല്ലായ്മകളിൽ സമൃദ്ധിയുണ്ടാകാൻ, ദുരന്തങ്ങളിൽ പ്രതീക്ഷയുണ്ടാകാൻ, പഠിക്കുന്ന ഞങ്ങളുടെ മക്കളിൽ ബുദ്ധിയുണ്ടാകാൻ, ജോലിയില്ലാത്തവർക്കു ജോലി ലഭിക്കാൻ ആത്മാവേ, പരിശുദ്ധാത്മാവേ, ഞങ്ങളിൽ നിറയണമേ! (choir പാടുന്നു) “ശ്ലീഹന്മാരിൽ നിറഞ്ഞപോൽ ശക്തിയേകി നയിക്കണേ.”

ഓരോ വിശുദ്ധ കുർബാനയിലും ആത്മാവിനെ നമുക്കു

പ്രത്യേകമാം വിധം ഈശോ നൽകുന്നുണ്ട്. ഈ ബലിയിലും ആത്മാവിന്റെ വർഷമുണ്ടാകും. നമ്മിലോരോരുത്തരിലും ആത്മാവ് നിറയും. അതിനായി പ്രാർത്ഥിച്ച് ഈ ബലി നമുക്ക് തുടർന്ന് അർപ്പിക്കാം.  ആമ്മേൻ!

SUNDAY SERMON LK 24, 44-53

ഉയിർപ്പുകാലം ഏഴാം ഞായർ

ലൂക്കാ 24, 44-53

സന്ദേശം

ഉയിർപ്പുകാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷീകരണമാണ് സ്വർഗാരോഹണ തിരുനാളിന് ശേഷം വന്നെത്തിയിരിക്കുന്ന ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണിത്. ഈ പ്രത്യക്ഷീകരണത്തിൽ പതിനൊന്ന് ശിഷ്യരോടും, അവരോടൊപ്പമുണ്ടായിരുന്നവരോടും (24, 33) നിയമങ്ങളുടെയും, പ്രവാചകന്മാരുടെയും പൂർത്തീകരണമാണ് താനെന്ന് ക്രിസ്തു പ്രഘോഷിക്കുകയാണ്. അവിടുത്തെ ദൈവരാജ്യ പ്രഘോഷണങ്ങൾക്കും, അത്ഭുതപ്രവർത്തികൾക്കും സാക്ഷികളായ അവരോട്, ജറുസലേം മുതൽ എല്ലാജനതകളോടും ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. പിതാവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനാൽ ശക്തിപ്രാപിച്ചുകൊണ്ട് ഈ ദൗത്യത്തിലേക്ക് ഈശോ അവരെ ക്ഷണിക്കുകയാണ്.  അങ്ങനെ പ്രചോദിതരായ, ശക്തരായ, തീക്ഷ്ണമതികളായ ശിഷ്യരാകട്ടെ, ബഥാനിയായിൽ ക്രിസ്തു സ്വർഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുന്നത് കണ്ടശേഷം ആനന്ദത്തോടെ തിരികെ ജറുസലേമിൽ വന്ന് സദാസമയവും, ദൈവത്തെ സ്തുതിച്ചുകൊണ്ട് ദൈവാലയത്തിൽ കഴിഞ്ഞുകൂടി.

ഇത്രയും സംഭവങ്ങളടങ്ങുന്ന ഇന്നത്തെ സുവിശേഷഭാഗം ക്രൈസ്തവരായ നമ്മെ ഓർമപ്പെടുത്തുന്നത് നമ്മുടെ ക്രൈസ്തവ ദൗത്യത്തെയാണ്. ക്രൈസ്തവരുടെ ജീവിതം 180 ഡിഗ്രി തിരിക്കാവുന്ന ചോദ്യം ഇതാണ്: ഒരു ക്രൈസ്തവ സഹോദരി എന്ന നിലയിൽ, ക്രൈസ്തവ സഹോദരൻ എന്ന നിലയിൽ നീ ഈ ഭൂമിയിൽ ചെയ്തു തീർക്കേണ്ട ദൗത്യമെന്ത്? ക്രിസ്തുവിന്റെ ദൈവരാജ്യത്തിന്റെ സുവിശേഷം നീ ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ജീവിതംകൊണ്ടും, ജീവിതം കൊടുത്തും  ധൈര്യപൂർവം പ്രഘോഷിക്കുക. ഈ ദൗത്യം നമ്മെ ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.

വ്യാഖ്യാനം

വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു എന്ന് എഴുതുമ്പോഴും, ഏതെല്ലാം വിശുദ്ധഗ്രന്ഥഭാഗങ്ങളാണ് ഈശോ അവരെ ഓർമിപ്പിച്ചതെന്നോ, ഏതെല്ലാം വിശുദ്ധ ഗ്രന്ഥഭാഗങ്ങളാണ് അവർക്ക് വിശദീകരിച്ചു കൊടുത്തതെന്നോ വിശുദ്ധ ലൂക്കാ നമ്മോട് പറയുന്നില്ല. എന്നാൽ, ഈ സുവിശേഷഭാഗത്തുനിന്ന് തിരുസഭയുടെ വചനപ്രഘോഷണത്തിന്റെ മൂന്ന് ഘടകങ്ങൾ വിശുദ്ധ ലൂക്കാ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. ഒന്ന്, ക്രിസ്തുവിന്റെ പീഡാസഹനവും, മരണവും. രണ്ട്, ക്രിസ്തു ഉത്ഥിതനായി ഇന്നും ജീവിക്കുന്നു. മൂന്ന്, ക്രിസ്തുവിന്റെ ക്ഷമയും, പാപമോചനവും എല്ലാ ജനതകളോടും പ്രസംഗിക്കുക.

ജറുസലേമിൽ നിന്ന് ആരംഭിക്കുന്ന ഈ പ്രഘോഷണം പക്ഷേ, ജറുസലേമിൽ മാത്രം ഒതുങ്ങുന്നില്ല. അത് ജറുസലേമിൽ നിന്ന് യൂദയായിലേക്ക്, അവിടെനിന്ന് സമരിയയിലേക്ക്, പിന്നെ ഭൂമിയുടെ അതിർത്തികൾ വരെയും എത്തേണ്ടിയിരിക്കുന്നു. (അപ്പ 1, 8) ഈ പ്രഘോഷണമാണ്, തിരുസഭയുടെ, ഓരോ ക്രൈസ്തവ സഹോദരിയുടെ, സഹോദരന്റെ ഈ ഭൂമിയിലെ ജീവിത ദൗത്യം. നാമോരോരുത്തരുടേയും മനുഷ്യ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ, അവിടുത്തെ കർത്താവും ദൈവവുമായി ഏറ്റുപറയുവാൻ നമുക്കാകണം. ഈ ഏറ്റുപറച്ചിലാകണം ഓരോ ക്രൈസ്തവന്റെയും ജീവിതം. മതമർദ്ദനത്തെയോ, കൊലവിളി മുദ്രാവാക്യങ്ങളെയോ പേടിച്ച് ഓടിയൊളിക്കുവാനല്ല ക്രിസ്തു തന്റെ രക്തംകൊണ്ട് നമ്മെ രക്ഷിച്ചത്. രണ്ട് വർഷങ്ങൾക്ക് മുൻപ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ വലിയ റാലിയിൽ കേവലം ഒൻപതു വയസ്സുള്ള ഒരു ബാലന്റെ വായിലൂടെ പുറത്തു വന്ന മുദ്രാവാക്യങ്ങൾ കേൾക്കാത്തവരായി ഇന്ന് ഭൂമിമലയാളത്തിൽ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്. ആ മുദ്രാവാക്യങ്ങൾകേട്ട് ഏതെങ്കിലും ക്രൈസ്തവന് ഞെട്ടലുണ്ടായെങ്കിൽ അതിന്റെ കാരണം, മൂർച്ചയുള്ള മുദ്രാവാക്യത്തേക്കാൾ അതിലടങ്ങിയിരിക്കുന്ന തീവ്രവാദത്തിന്റെയും, അസഹിഷ്ണതയുടെയും, കൊലവിളിയുടെയും ഉള്ളടക്കംകൊണ്ടാണ്. തങ്ങൾ മറ്റു മതസ്ഥരുടെ അന്തകരാകുമെന്നും, തങ്ങൾ പറയുന്ന മര്യാദയ്ക്കനുസരിച്ചു ജീവിച്ചില്ലെങ്കിൽ കുന്തിരിക്കം കരുതിവയ്ക്കണമെന്നും പറയുമ്പോൾ, പേടിച്ചു പോകുന്നവരാണ് ക്രൈസ്തവരെന്നാണ് അവർ കരുതിയത്.

മലയാളത്തിൽ റിലീസ് ചെയ്ത വരയൻ സിനിമയിൽ നായകനായ എബിച്ചൻ പറയുന്ന മനോഹരമായ ഒരു ഡയലോഗുണ്ട്. അച്ചനെ കുത്തിക്കൊല്ലാൻ വരുന്ന ഇടവകയിലെ ഗുണ്ടയോട് അച്ചൻ പറയുന്നതിങ്ങനെയാണ്: ‘എന്നോട് പൊരുതാൻ വന്നാൽ നീ തോറ്റുപോകും. കാരണം, ഞാൻ (ക്രിസ്തുവിനായി) മരിക്കാൻ വന്നവനാണ്. എനിക്കൊന്നും നഷ്ടപ്പെടുവാനില്ല. നീ ജീവിക്കാൻ ആഗ്രഹിക്കുന്നവനാണ്.’ അതേ സ്നേഹമുള്ളവരേ, ഓരോ  ക്രൈസ്തവ സഹോദരിയും, സഹോദരനും ക്രിസ്തുവിനായി ഈ ഭൂമിയിൽ ജീവൻകൊണ്ടും, ജീവിതംകൊണ്ടും സാക്ഷ്യം നൽകുവാൻ, രാക്ഷസാക്ഷിത്വം വഹിക്കുവാൻ തയ്യാറായി നിൽക്കുന്നവളാണ്, നിൽക്കുന്നവനാണ്. അവർക്ക്, വിശുദ്ധ പൗലോശ്ലീഹാ പറയുന്നപോലെ, ക്രിസ്തുവിൽ മരണം നേട്ടമാണ്. അവരെ മുദ്രാവാക്യങ്ങളാകുന്ന ഓലപ്പടക്കങ്ങൾകൊണ്ട് പേടിപ്പിക്കുവാൻ ശ്രമിക്കുന്നത് വെറും വ്യാമോഹമാണെന്ന് വിളിച്ചുപറയുവാൻ, ജീവിതംകൊണ്ട് കാണിച്ചുകൊടുക്കുവാൻ നമുക്കാകണം. കാരണം, സ്നേഹത്തിനുപകരം സ്നേഹം നൽകാനും, ബലിക്കുപകരം ബലിയാകാനും തയ്യാറായിട്ടാണ് ഓരോ ക്രൈസ്തവനും ഓരോ നിമിഷവും ജീവിക്കുന്നത്. ഇനി ഒരു ബലി അർപ്പിക്കുവാൻ വരുമോ ഇല്ലയോ എന്ന് പറഞ്ഞിട്ട് വിശുദ്ധ കുർബാനയുടെ ജീവിതം നയിക്കുവാൻ ഇറങ്ങിപുറപ്പെടുന്ന ക്രൈസ്തവനെ പേടിപ്പിക്കുവാൻ ഈ ലോകത്തിലെ മുദ്രാവാക്യങ്ങൾക്കോ, പീഡനങ്ങൾക്കോ സാധിക്കുകയില്ലെന്ന് ക്രൈസ്തവ ചരിത്രം എത്രയോ വട്ടം തെളിയിച്ചിട്ടുള്ളതാണ്!!! അങ്ങനെ ശ്രമിക്കുന്നത് വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കുന്നതുപോലെയിരിക്കും!!

ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ, അവിടുത്തെ ദൈവമായി ഏറ്റുപറയുന്നവരെ ഇല്ലായ്മചെയ്യുവാൻ, ക്രൈസ്തവ മുക്ത ഭാരതം രൂപീകരിക്കുവാൻ അരയും തലയും മുറുക്കി തയ്യാറായി നിൽക്കുന്നവർ കേൾക്കേ നാം വിളിച്ചു പറയണം ക്രിസ്തു ഞങ്ങൾക്ക് ജീവനാണ് ജീവിതമാണെന്ന്. വർഗീയതയും, തീവ്രവാദവും കൊലവിളികളും പറയുവാൻ കൊച്ചുകുട്ടികളെപ്പോലും ഉപകരണങ്ങളാക്കുന്നവർ വിശ്വസിക്കുന്ന മതമേതാണാവോ? ഏറ്റുപറയുന്ന ദൈവത്തിന്റെ സ്വഭാവമെന്താണാവോ?

അതെന്തായാലും, ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവം സ്നേഹമാണ്; ക്രൈസ്തവർ ഏറ്റുപറയുന്ന ദൈവം കാരുണ്യവാനാണ്;

ക്രൈസ്തവർ പ്രഘോഷിക്കുന്ന മതം ശത്രുവിനെപ്പോലും സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന, സഹോദരങ്ങൾക്കുവേണ്ടി മരിക്കുവാൻ തയ്യാറാകുന്ന മതമാണ്. മാത്രമല്ല, ലോകാവസാനവരെ നമ്മോടൊത്തു വസിക്കുന്ന, ഇന്നും ജീവിക്കുന്ന ക്രിസ്തുവിലാണ് ക്രൈസ്തവരുടെ വിശ്വാസം.

അതുകൊണ്ട് സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നതുവരെ, ലോകമെങ്ങും പ്രഘോഷിക്കപ്പെടുന്നതുവരെ ഈ ലോകം അവസാനിക്കുകയില്ല. ഫാദർ ചാൾസ് അർമിനോയുടെ „യുഗാന്ത്യവും ഭാവിജീവിതത്തിന്റെ രഹസ്യങ്ങളും“ എന്ന ഗ്രന്ഥത്തിൽ ലോകം അവസാനിക്കുന്നതിനുള്ള മൂന്ന് അടയാളങ്ങളെക്കുറിച്ച് പറയുന്നുണ്ട്. 1. വിശുദ്ധ മത്തായിയുടെ സുവിശേഷം 24, 14 ആണ്. “എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിൻറെ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യമാകും.” 2. വിശുദ്ധ പൗലോശ്ലീഹാ തെസ്സലോനിക്കക്കാർക്ക് എഴുതിയ രണ്ടാം ലേഖനം രണ്ടുമുതൽ നാലുവരെയുള്ള വാക്യങ്ങളിൽ പറയുന്ന അരാജകത്വത്തിന്റെ മനുഷ്യനായ അന്തിക്രിസ്തുവിന്റെ ആഗമനമാണ്. 3. വിശുദ്ധ പൗലോശ്ലീഹാ റോമക്കാർക്ക് എഴുതിയ ലേഖനം പതിനൊന്നാം അദ്ധ്യായം 14 മുതലുള്ള വാക്യങ്ങളിൽ പറയുന്ന യഹൂദരുടെ മനസാന്തരമാണ്.

അടുത്ത നൂറ് വർഷത്തേക്ക് കൂടി ലോകം നിലനിൽക്കുമോ? അതോ, നമ്മുടെ ഈ സഹസ്രാബ്ദത്തിൽ തന്നെ അത് അവസാനിക്കുമോ? ഒരു സാങ്കൽപ്പിക സിദ്ധാന്തത്തിനും അനുമാനത്തിനും ഉത്തരം നൽകാൻ കഴിയാത്ത ചോദ്യങ്ങളാണിവയെല്ലാം. ആ ദിവസം നമുക്ക് അറിയാനാകില്ല എങ്കിലും, ഒരു കാര്യം നമുക്ക് ഉറപ്പാണ്. ദൈവത്തിന്റെ ഇച്ഛാശക്തിയെ ആശ്രയിച്ചിരിക്കുന്ന ഒരു കാര്യമാണത്. മാത്രമല്ല, ദൈവം തന്റെ വചനങ്ങളിലൂടെ നമുക്കത് അറിയിച്ചു തരികയും ചെയ്തിട്ടുണ്ട്. വിശുദ്ധ ജെറോമിനെയും (St. Jerome)ബീഡിനെയും (St. Bede the Venerable)പോലുള്ളവർ ദൈവത്തിന്റെ വചനങ്ങൾ കർശനമായും അക്ഷരാർത്ഥത്തിലും മനസ്സിലാക്കണമെന്നാണ് പറയുന്നത്. കൊർണേലിയൂസ് ലാപിഡ് (Fr. Cornelius Lapide SJ) എന്ന ബൈബിൾ വ്യാഖ്യാതാവ് പറയുന്നത്, ക്രിസ്തുമതം പ്രഘോഷിക്കപ്പെടുകയും, പ്രചരിപ്പിക്കപ്പെടുകയും മാത്രമല്ല, ഒരു പൊതു സംവിധാനമെന്ന നിലയിൽ രൂപപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്തതിനുശേഷമാണ് അവസാനം വരിക.” അഭിമാനത്തോടെ ദൈവരാജ്യത്തിന്റെ സുവിശേഷം ഏറ്റുപറയുവാൻ, ധൈര്യത്തോടെ ജീവിതത്തിന്റെ എല്ലാസാഹചര്യങ്ങളിലും, എല്ലാ വേളകളിലും പ്രഘോഷിക്കുവാൻ നാം തയ്യാറാകുമ്പോഴേ, പ്രിയപ്പെട്ടവരേ, ദൈവത്തിന്റെ ശക്തിയിൽ ചൈതന്യത്തിൽ ജീവിക്കുവാൻ നമുക്കാകൂ. ദൈവരാജ്യത്തിന്റെ സുവിശേഷം, ഒരു സമുദ്രവും ബാക്കിയില്ലാതെ, അജ്ഞാതമായ ഒരു ദ്വീപില്ലാതെ, എല്ലാ വിജനപ്രദേശങ്ങളിലും, ജനവാസ മേഖലകളിലും, മുസ്ലീമിനോടും, ഹിന്ദുവിനോടും, നിരീശ്വര വാദിയോടും, നിർമ്മതക്കാരനോടും, ജാതി, മത വർഗ വർണ വ്യത്യാസമില്ലാതെ എല്ലാവരോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഒറ്റവാക്കിൽ പറഞ്ഞാൽ, ഒരിടയനും ഒരു തൊഴുത്തും ആകും (യോഹ 10, 16) എന്ന ക്രിസ്തുവിന്റെ വചനം നിറവേറുവാൻ നാം ഉപകരണങ്ങളാകേണ്ടിയിരിക്കുന്നു!!

ഇതാണ് നമ്മുടെ ജീവിത ദൗത്യമെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് ഇന്നത്തെ സുവിശേഷം. കാലത്തിന്റെ സ്പന്ദനങ്ങൾ നാം വായിച്ചെടുക്കുമ്പോൾ, ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രസക്തി ഏറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിം തീവ്രവാദികൾ കൊലപ്പെടുത്തുന്നത് നാം ക്രിസ്ത്യാനികളെയാണ്. ഭാരതത്തിലും, ഈ കൊച്ചുകേരളത്തിലും വർഗീയ തീവ്രവാദികളുടെ target നാം ക്രൈസ്തവരല്ലാതെ മറ്റാരുമല്ല. സ്നേഹമുള്ളവരേ, നമ്മുടെ ജീവിത ദൗത്യത്തെക്കുറിച്ച് നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു.

നമ്മുടെ ഇടവക ദൈവാലയങ്ങളിൽ ആദ്യകുർബാന സ്വീകരണങ്ങൾ നടക്കുന്ന ഈ നാളിൽ, സോഷ്യൽ മീഡിയയിൽ കണ്ട ഒരു Video നമ്മുടെ ക്രൈസ്‌തജീവിതദൗത്യത്തെ വരച്ചു കാട്ടുന്നതാണ്. ഫാ. ഫിജോ സ്ക്രിപ്റ്റ് എഴുതി, അദ്ദേഹം തന്നെ സംവിധാനം ചെയ്ത് Media Catholica അവതരിപ്പിക്കുന്ന ഈ Video യുടെ പേര്, Isa എന്നാണ്. Subtitle ആയി ഈ വാക്കിന്റെ അർത്ഥമാണ് കൊടുത്തിരിക്കുന്നത് – God is my Oath. ഇസ എന്ന പെൺകുട്ടിയുടെ ആദ്യകുർബാന സ്വീകരണം വികാരിയച്ചൻ മുടക്കിയതിനെച്ചൊല്ലി ഒരു മാഷ് അച്ചനോട് സംസാരിക്കുന്നതോടുകൂടിയാണ് ചിത്രം തുടങ്ങുന്നത്. അപ്പോൾ അച്ചൻ പറഞ്ഞു: “ഞാൻ ആദ്യകുർബാന സ്വീകരണം മുടക്കിയിട്ടില്ല. മാതാപിതാക്കൾ കുമ്പസാരിച്ച് ഒരുങ്ങുന്നില്ലെങ്കിൽ അവരുടെ മക്കൾക്ക് ആദ്യകുർബാന സ്വീകരിക്കാൻ പറ്റില്ല എന്നാണ് ഞാൻ പറഞ്ഞത്. ഇസയുടെ അപ്പച്ചൻ ബെന്നി കുമ്പസാരിക്കുന്നില്ലെങ്കിൽ, ഇസയുടെ ആദ്യകുർബാനസ്വീകരണം നടക്കില്ല.”  അടുത്ത സീൻ ഇസയുടെ അപ്പച്ചൻ ബെന്നിയും, മാഷും, ഇസയും കൂടി വീട്ടിലിരുന്ന് സംസാരിക്കുന്നതാണ്. ബെന്നി ധാരാളം Arguments പറയുന്നുണ്ട്. കേസുകൊടുക്കുമോന്നൊക്കെ വീമ്പടിക്കുന്നുണ്ട്. അപ്പോൾ ഇസ പറഞ്ഞു: “ഞാൻ ആദ്യകുർബാന സ്വീകരിക്കുന്നില്ല.”  “കണ്ടില്ലേ വികാരിയച്ചൻ കാരണം എന്റെ മകളെടുക്കുന്ന തീരുമാനം?” ബെന്നി ദേഷ്യത്തോടെ പറഞ്ഞു. അപ്പോൾ ഇസ പറഞ്ഞു: “വികാരിയച്ചൻ കാരണമല്ല. അപ്പച്ചൻ കാരണമാണ് ഞാൻ ആദ്യ കുർബാന സ്വീകരണം വേണ്ടെന്ന് പറഞ്ഞത്. അപ്പച്ചന് കുമ്പസരിച്ച് കുർബാന സ്വീകരിക്കാൻ താത്പര്യമില്ലല്ലോ. അപ്പച്ചന് വേണ്ടാത്ത ഈശോയെ എനിക്കും വേണ്ട.” ആ അപ്പച്ചൻ ഞെട്ടിപ്പോയി. Video അവസാനിക്കുന്നത് ഇസയുടെ ആദ്യകുർബാന സ്വീകരണത്തോടെയാണ്.

മുതിർന്നവരും, മാതാപിതാക്കളുമൊക്കെ യഥാർത്ഥ ക്രൈസ്തവജീവിതം നയിക്കുന്നില്ലെങ്കിൽ, തങ്ങളുടെ ക്രൈസ്തവ ദൗത്യം നിർവഹിക്കുന്നില്ലെങ്കിൽ വരും തലമുറയ്ക്ക് ക്രിസ്തുവിനെ സ്വീകരിക്കാൻ, പ്രഘോഷിക്കാൻ വലിയ താത്പര്യമൊന്നും ഉണ്ടാകില്ല. അവർ പറയും: “നിങ്ങൾക്ക് വേണ്ടാത്ത ക്രിസ്തുവിനെ ഞങ്ങൾക്കും വേണ്ട.”

ക്രിസ്തുവിന്റെ, ക്രിസ്തുമതത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു Video യും ഈയിടെ കണ്ടു.

Christianity ഭാരതത്തിന് വേണ്ട എന്ന് പറയുന്നവരെ ഈ Video കാണിച്ചുകൊടുക്കുവാനാണ് അവതാരകൻ പറയുന്നത്.

പ്രിയപ്പെട്ടവരേ, തമ്മിൽതല്ലി ചാകുവാനായിട്ടല്ല ക്രിസ്തു നമുക്കുവേണ്ടി കാൽവരികയറിയത്; മൂന്നാണികളിൽ തൂങ്ങി മരിച്ചത്; മൂന്നാം ദിനം ഉത്ഥിതനായത്; ഇന്നും വിശുദ്ധ കുർബാനയിലൂടെ നമ്മോടൊത്തു വസിക്കുന്നത്. ക്രിസ്തുവിന്റെ സഭയോടൊത്തു ചേർന്ന്, ക്രിസ്തുവിന്റെ സഭയ്ക്കുവേണ്ടി ജീവിക്കുവാൻ നമ്മുടെ പിടിവാശികളും, ഈഗോയും (Ego) നാം മാറ്റിവയ്ക്കണം. തെരുവിൽ, പൊതുസമൂഹത്തിന്റെ മുൻപിൽ ക്രിസ്തുവിനെ നാണം കെടുത്തുവാനല്ല, ക്രിസ്തുവിനെ പ്രഘോഷിക്കുവാനാണ് നാം ക്രൈസ്തവരായി വിളിക്കപ്പെട്ടിരിക്കുന്നത്!!  നമ്മുടെ കുടുംബങ്ങളെ എല്ലാ അർത്ഥത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ഇടങ്ങളാക്കി നാം മാറ്റണം. വീട്ടിൽ നിന്ന് എന്തുകാര്യത്തിന് ഇറങ്ങുമ്പോഴും, തിരിയെ എത്തുമ്പോഴും തിരുഹൃദയ ഈശോയുടെ മുൻപിൽ നമ്മെ സമർപ്പിക്കുവാൻ നമുക്കാകട്ടെ. ആധ്യാത്മിക കാര്യങ്ങൾക്ക് നാം പ്രാധാന്യംകൊടുക്കുന്നത് നിരീക്ഷിക്കുന്ന നമ്മുടെ സഹോദരങ്ങൾ തീർച്ചയായും ക്രിസ്തുവിനെ അറിയും. ഒപ്പം, വൈദികരെയും സിസ്റ്റേഴ്സിനെയും കാണുമ്പോൾ ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ“എന്ന് പറയുന്നത് ശ്രേഷ്ഠം തന്നെ. എന്നാൽ, ക്രൈസ്തവർ പരസ്പരം കാണുമ്പോഴും ഈശോമിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ എന്ന് പറയുന്നത് നമ്മുടെ ജീവിത ദൗത്യം എന്തെന്ന് പരസ്പരം ഓർമിപ്പിക്കുവാൻ ഉപകരിക്കും.

സമാപനം

വീട്ടിലുള്ള ഭൂപടം ഒന്ന് നിരീക്ഷിക്കൂ… അല്ലെങ്കിൽ ഗൂഗിൾ ചെയ്താൽ കാണാൻ പറ്റും. ദൈവരാജ്യത്തിന്റെ സുവിശേഷം എല്ലാ മനുഷ്യരിലും വിളംബരം ചെയ്യപ്പെട്ടിട്ടില്ല എന്ന് നമുക്കപ്പോൾ മനസ്സിലാകും. വെളിവാക്കപ്പെട്ട സത്യത്തിന്റെ നേരിയ കിരണങ്ങൾപോലും ദർശിക്കാത്തവർ ഇന്നുമുണ്ട്. അപ്പോൾ, പ്രിയപ്പെട്ടവരേ, നാം ഉറക്കം തൂങ്ങികളാകരുത്; നമ്മുടെ ദൗത്യം മറക്കുന്നവരുമാകരുത്. രാത്രി പകലാക്കിക്കൊണ്ട് ക്രിസ്തുവിനുവേണ്ടി അധ്വാനിക്കുവാൻ നാം തയ്യാറാകണം. മുദ്രാവാക്യങ്ങളെ നാം ഭയപ്പെടേണ്ടതില്ല; ഭരണസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുപോലും നമ്മെ തകർക്കുവാൻ ശ്രമിക്കുന്ന വർഗീയ ശക്തികളെ ഭയക്കേണ്ടതില്ല. “നമുക്കെതിരേ വരുന്ന ശത്രുക്കളെയും, ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാൻ കഴിയുന്ന സർവ്വ ശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.” (2 മക്കബായർ 8, 18)

നമ്മുടെ ജീവിതദൗത്യം നമുക്ക് സാധിക്കുന്നിടത്തോളം പൂർണതയിലും, ശക്തിയിലും നിർവഹിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മുടെ ജീവിത ദൗത്യത്തെ ഓർമപ്പെടുത്തുന്ന ക്രിസ്തുവിന്റെ ബലിയാണെന്ന് നാം മറക്കാതിരിക്കുക. ആമേൻ! 

SUNDAY SERMON JN 5, 19-29

ഉയിർപ്പുകാലം ആറാം ഞായർ

യോഹ 5, 19-29

ഉയിർപ്പുകാലത്തിന്റെ ആറാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നമുക്കറിയാവുന്നതുപോലെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്റെ വിപുലീകരണത്തിന്റെയും, അവിടുത്തെ മഹത്വത്തിന്റെ വെളിപ്പടുത്തലിന്റെയും ഉത്തമ ഉദാഹരണമാണ്. ക്രിസ്തുവിന്റെ പരസ്യജീവിത പ്രവർത്തനങ്ങളിൽ ഊന്നിനിന്നുകൊണ്ട് ക്രിസ്തുവിന്റെ വ്യക്തിത്വ രൂപവത്ക്കരണമാണ് ഇന്നത്തെ സിവിശേഷഭാഗത്തിലൂടെ വിശുദ്ധ യോഹന്നാൻ സാധ്യമാക്കുന്നത്. സുവിശേഷ ഭാഗത്തിന്റെ കാലിക പ്രസക്തിയും, നമ്മുടെ ജീവിതത്തിൽ ഈ വചനസന്ദേശത്തിന്റെ സാധ്യതകളുമാണ് നാമിന്ന് അന്വേഷിക്കുക. 

ഇന്നത്തെ സുവിശേഷ ഭാഗത്തിന്റെ പശ്ചാത്തലമായി നിലകൊള്ളുന്നത് തൊട്ട് മുൻപ് നടന്ന ബെത് സൈദാ യിലെ രോഗശാന്തിയും, അതിനുശേഷം യഹൂദർക്കിടയിൽ നടന്ന സംഭാഷണവുമാണ്. സാബത്തിൽ ഈശോ രോഗിയെ സുഖപ്പെടുത്തിയതിൽ അമർഷംപൂണ്ട യഹൂദരോട് ഈശോ പറഞ്ഞത് തന്റെ പിതാവ് എപ്പോഴും പ്രവർത്തന നിരതനാണ് എന്നാണ്. ഇങ്ങനെയൊരു statement യഹൂദരെ കോപാകുലരാക്കിയതിൽ അത്ഭുതപ്പെടേണ്ടതില്ല. ദൈവത്തെ പിതാവ് എന്ന് വിളിച്ചതിൽ ദൈവദൂഷണമാണ് അവർ കാണുന്നത്. യഹോവയുടെ നാമം അത്രയും ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത്. തങ്ങളുടെ എതിരാളിയായ ഈശോയിൽ നിന്ന് ഇങ്ങനെയൊരു പ്രസ്‌താവന വന്നപ്പോൾ അതവർ ഈശോയ്‌ക്കെതിരായി ഉപയോഗിച്ചു. സാബത്ത് ലംഘിക്കുക മാത്രമല്ല, ദൈവത്തെ പിതാവെന്ന് വിളിച്ചെന്നും, അതുമൂലം ഈശോ തന്നെത്തന്നെ ദൈവതുല്യനാക്കിയെന്നും അവർ വിളിച്ചു പറഞ്ഞു. ആ യഹൂദരുടെ മുൻപിലാണ് ഈശോ ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്.

എന്തൊക്കെയാണ് ഈശോ അന്ന് യഹൂദരോട് പറയാൻ ആഗ്രഹിച്ചത്? ഇന്ന് നമ്മോട് പറയുവാൻ ആഗ്രഹിക്കുന്നത്? ശരിയാണ്, ഈ സുവിശേഷഭാഗം അത്ര പെട്ടെന്ന് നമുക്ക് മനസ്സിലായെന്ന് വരില്ല. എങ്കിലും, അല്പമൊന്ന് ധ്യാനിച്ചാൽ, ഈ ഭാഗത്തെ പ്രധാന ആശയങ്ങൾ നമുക്ക് കൊത്തിപ്പെറുക്കിയെടുക്കുവാൻ സാധിക്കും. അവ ഇങ്ങനെയാണ്: ഒന്ന്, ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്; തന്റെ വ്യക്തിത്വം expand ചെയ്യുകയാണ്.  രണ്ട്, താനും പിതാവും ഒന്നാണെന്ന് ഈശോ പ്രഖ്യാപിക്കുന്നു മൂന്ന്, പിതാവായ ദൈവത്തിൽ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്. അവൾ / അവൻ മരിച്ചാലും ജീവിക്കും. നാല്, താൻ ചെയ്യുന്ന എല്ലാ പ്രവൃത്തികളും പിതാവിന്റെ പ്രവൃത്തികളാണെന്നും, പിതാവിന്റെ ഇഷ്ടമാണ് താൻ പ്രവർത്തികമാക്കുന്നതെന്നും ഈശോ വെളിപ്പെടുത്തുന്നു. ഈശോയുടെ വ്യക്തിത്വം പിതാവായ ദൈവത്തിന്റെ പ്രതിഫലനമാകുന്നു.

ഇതിൽ ഒന്നും രണ്ടും ഈ സുവിശേഷഭാഗത്തിന്റെ ദൈവിക മാനമാണ് (Divine Dimension). മൂന്നാമത്തേതാകട്ടെ, ഇതിന്റെ ആത്മീയമാനമാണ് (Spiritual Dimension). നാലാമത്തേതാകട്ടെ, ക്രൈസ്തവജീവിതത്തിന്റെ പ്രായോഗിക മാനവും (Practical Dimension). ഇവ മൂന്നും ദൈവിക മാനവും, ആത്മീയമാനവും, പ്രായോഗികമാനവും – ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളാകുമ്പോഴാണ് ക്രൈസ്തവജീവിതം ഫലം ചൂടുന്ന വൻവൃക്ഷമാകുന്നത്.  ക്രിസ്തുവിനെ ദൈവമായി ഏറ്റുപറയുകയും, ക്രിസ്തു എന്റെ കർത്താവും ദൈവവുമാണെന്ന് വിശ്വസിക്കുകയും ചെയ്യുക എന്ന ക്രൈസ്തവ ചൈതന്യത്തെ ഒരു ഉന്നതമായ ചിന്താസരണിയായി ഉയർത്തിയെടുക്കുക എന്നത് നമ്മുടെ ക്രൈസ്തവ സ്വഭാവമാകണം. വിശുദ്ധ പൗലോസിന് അങ്ങനെ ഉന്നതമായ ചിന്തയുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്, ‘യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്‌താൽ നീ രക്ഷപ്രാപിക്കുമെന്ന്.’ (റോമാ 10, 9) ക്രിസ്തുവിന്റെ വചനങ്ങളിലും, സഭയുടെ പഠനങ്ങളിലും, സഭയുടെ പാരമ്പര്യത്തിലുമുള്ളവയെ ആത്മീയമായ ആർജവത്തോടെ സ്വാംശീകരിക്കുവാൻ ക്രൈസ്തവന് കഴിഞ്ഞാൽ, ജീവിതാനുഭവങ്ങളെയും, ക്രൈസ്തവ മൂല്യങ്ങൾക്കനുസരിച്ചുള്ള ജീവിതത്തെയും വിശ്വാസ വെളിച്ചത്തിൽ വിലയിരുത്തുവാൻ ക്രൈസ്തവന് സാധിക്കും.

പഴയനിയമത്തിന്റെയും, പ്രവചനങ്ങളുടെയും പൂർത്തീകരണമായി (Fulfilment), ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ പൂർണതയായി (Pleroma) ക്രിസ്തുവിനെ കാണുവാൻ അന്നത്തെ ജനത്തിന് സാധിച്ചില്ല. യഹൂദ പരമ്പര്യത്തിന്റെ ഒരു ഉപോത്പന്നമായിട്ടായി രിക്കാം ക്രിസ്തുവിനെ യഹൂദജനം കണ്ടിരുന്നത്. ശിഷ്യന്മാരാകട്ടെ, ഈശോയെ ഒരു വിപ്ലവകാരിയായിട്ടാണ്, റോമാസാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് തങ്ങളെ വിമോചിപ്പിക്കുന്ന നേതാവായിട്ടാണ് കണ്ടത്. ക്രിസ്തുവിന്റെ മഹാത്ഭുതങ്ങളിലൊന്നും, അവിടുത്തെ ദൈവത്വം ദർശിക്കുവാൻ യഹൂദജനത്തിന് സാധിച്ചില്ല. എന്നാൽ, കാൽവരിയിൽ ആകാശത്തിനും ഭൂമിയ്ക്കും മദ്ധ്യേ, മൂന്നാണികളിൽ കുരിശിന്മേൽ കിടന്നപ്പോൾ, പ്രപഞ്ചം ഞെട്ടുമാറ് ഉച്ചത്തിൽ നിലവിളിച്ച് ജീവൻ വെടിഞ്ഞപ്പോൾ, ഒരു ശതാധിപൻ വിളിച്ചുപറയുന്നുണ്ട്, “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു ” (മാർക്കോ 15,39) എന്ന്. പിന്നീട്, ഈശോയുടെ ഉത്ഥാനത്തിനുശേഷമാണ് ശിഷ്യന്മാർ ഈശോയെ കർത്താവും, ദൈവവും, രക്ഷകനുമായി മനസ്സിലാക്കുന്നതും, അനുഭവിക്കുന്നതും, ജീവിതംകൊണ്ട് സാക്ഷ്യം നൽകുന്നതും. മതമർദ്ദനത്തിന്റെ ഭീകരതകൾ അവരെ ഭയപ്പെടുത്തിയില്ല. നീണ്ടുനിൽക്കുന്ന മർദ്ദനങ്ങളുടെ വേളയിലും, “ദൈവത്തിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല. അത് ഓരോ പ്രഭാതത്തിലും പുതിയതാണ്” (വിലാപങ്ങൾ 3 , 22) എന്ന് പാടുവാൻ, “ആകാശത്തിനും ഭൂമിക്കും മദ്ധ്യേ രക്ഷപ്പെടുവാൻ ഒരു നാമമേ നല്കപ്പെട്ടിട്ടുള്ളു -ക്രിസ്തുവിന്റെ നാമം” (അപ്പ 4, 12) എന്ന് ധൈര്യത്തോടെ ഏറ്റുപറയുവാൻ അവർക്ക് സാധിച്ചത് ക്രിസ്തുവിൽ ദൈവത്തെ കണ്ടതുകൊണ്ടാണ്, അനുഭവിച്ചതുകൊണ്ടാണ്.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷത്തിന്റെ കാലികപ്രസക്തി ഇവിടെയാണ്. ഈശോയെ കർത്താവായി, ദൈവമായി, ക്രിസ്തുവായി, മിശിഹായായി ജീവിതത്തിന്റെ ഏതുസാഹചര്യത്തിലും ഏറ്റുപറയുവാൻ നമുക്കാകണം. നമ്മുടെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി, ഭരണസംവിധാനങ്ങളുടെ ഭീഷണി പേടിച്ച്, ലോകത്തിന്റെ രീതികൾക്ക് വഴങ്ങി ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയുവാൻ നാം മടിക്കുന്നുണ്ടെങ്കിൽ ഓർത്തുകൊള്ളുക, നാം അലയേണ്ടിവരും, ജീവിതത്തിന്റെ മരുഭൂമികളിലൂടെ സംവത്സരങ്ങളിൽ നിന്ന് സംവത്സരങ്ങളിലേക്ക് നാം അലയേണ്ടിവരും.

ഈ സുവിശേഷ ഭാഗത്തിന്റെ ആത്മീയ മാനമാണ് ക്രിസ്തുവിൽ വിശ്വസിക്കുക എന്നത്. ക്രിസ്തുവിലുള്ള ഉറച്ച വിശ്വാസമാണ് നമുക്ക് നിത്യജീവൻ, നിത്യരക്ഷ പ്രദാനം ചെയ്യുന്നത്. അതുകൊണ്ടാണ് വിശുദ്ധ പൗലോശ്ലീഹാ വിശ്വാസാധിഷ്ഠിതമായ നീതിയെക്കുറിച്ച് സംസാരിക്കുന്നത്. കാരണം, വിശ്വാസമാണ് രക്ഷയിലേക്ക്, നിത്യജീവനിലേക്ക് നയിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെയാണ്. ‘ക്രിസ്തു നിനക്ക് സമീപസ്ഥമാണ്. അവൻ നിന്റെ അധരത്തിലുണ്ട്; നിന്റെ ഹൃദയത്തിലുണ്ട്.’  (റോമാ 10, 8)

ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ നിത്യംജീവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് വിശുദ്ധരുടെ ജീവിതങ്ങൾ. ഏറ്റവും അടുത്ത് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ ദൈവസഹായം പിള്ളയുടെ ജീവിതം നോക്കൂ… വിശുദ്ധ ദൈവ സഹായം പിള്ള വെറുമൊരു സാധാരണക്കാരനായിരുന്നില്ല ക്രിസ്തുവിനെ സ്വീകരിച്ച നീലകണ്ഠ പിള്ള.

സംസ്കൃതമറിയാമായിരുന്ന, വേദങ്ങളിലും, ഉപനിഷത്തുക്കളിലും പ്രാവീണ്യമുണ്ടായിരുന്ന, ഹൈന്ദവ ആചാരങ്ങളെല്ലാം കൃത്യമായി പാലിച്ചിരുന്ന നീലകണ്ഠ പിള്ളയാണ് ക്രിസ്തുവിനെ കർത്താവും ദൈവവുമായി സ്വീകരിച്ചത്. തിരുവതാംകൂർ രാജാവിന്റെ കൊട്ടാരം മേലന്വേഷകനായിരുന്ന നീലകണ്ഠ പിള്ളയാണ്, തനിക്ക് സ്വന്തമാക്കാൻ കഴിയുന്നതിനെയെല്ലാം തുച്ഛമായി കരുതിക്കൊണ്ട്, ക്രിസ്തുവിനെ ഹൃദയത്തിൽ വിശ്വസിക്കുകയും, അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്തുകൊണ്ട് നിത്യജീവൻ നേടിയെടുത്തത്. അദ്ദേഹമാണ് മരിച്ച് 272 വർഷങ്ങൾ കഴിഞ്ഞിട്ടും ജീവനുള്ളവനായി നിലകൊള്ളുന്നത്.  

സ്നേഹമുള്ളവരേ, കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീയും നിന്റെ കുടുംബവും രക്ഷാപാപിക്കും. (അപ്പ 16, 31) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ സൗഖ്യം പ്രാപിക്കും. കാരണം, മരുന്നോ, ലേപനമോ അല്ല കർത്തായ ഈശോയാണ്, ഈശോയുടെ വചനമാണ് നിന്നെ സുഖപ്പെടുത്തുന്നത്. (ജ്ഞാനം 16, 12) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നീ ശക്തിയുള്ളവളാകും, ശക്തിയുള്ളവനാകും. കർത്താവാണ് നിന്റെ ബലം. (ഹബകുക്ക് 3, 19) കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിനക്ക് സമൃദ്ധിയുണ്ടാകും, അളവുകളില്ലാതെ ആത്മാവിനെ കൊടുക്കുന്നവനാണ് ക്രിസ്തു. (യോഹന്നാൻ 3, 34)  കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് സമാധാനം ഉണ്ടാകും, കാരണം അവൻ സമാധാനത്തിന്റെ രാജാവാണ്. കർത്താവായ ഈശോയിൽ വിശ്വസിക്കുക, നിങ്ങൾക്ക് ജീവൻ ഉണ്ടാകും, ജീവനുണ്ടാകുവാനും, അത് സമൃദ്ധമായി നല്കുവാനുമാണ് അവൻ വന്നത്. (യോഹന്നാൻ 10, 10)

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ പ്രായോഗിക മാനമാണ് ക്രൈസ്തവരെല്ലാവരും തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിന്റെ പ്രവൃത്തികൾ പ്രകാശിപ്പിക്കുന്നവരാകണം എന്നത്. ഇന്നത്തെ സുവിശേഷത്തിൽ അന്തർലീനമായിരിക്കുന്ന ക്രിസ്തുവിന്റെ ശബ്ദമിതാണ്, നാം ക്രിസ്തുവിന്റെ പ്രവൃത്തികൾ ചെയ്യുന്നവരാകണം. ഇന്ന് ഭാരതത്തിൽ, കേരളത്തിൽ ക്രൈസ്തവസമൂഹം മാറ്റിനിർത്തപ്പെടുന്നുണ്ടെങ്കിൽ, ക്രൈസ്തവസമൂഹത്തിന് നീതി, അവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ, കേരളത്തിൽ പ്രത്യേകിച്ചും രാഷ്ട്രീയമായി ഒതുക്കപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണം, നാം എണ്ണത്തിൽ കുറവായതുകൊണ്ട് മാത്രമല്ല, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ പ്രതിഫലനങ്ങൾ ആകാത്തതുകൊണ്ടുകൂടിയാണ്. നാം എണ്ണത്തിൽ കുറവാകുന്നു എന്നത് ഒരു യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ മുന്നണികൾ രാഷ്ട്രീയമായി നമ്മെ മാറ്റിനിർത്തുന്നു. നമ്മെ നശിപ്പിക്കുവാൻ, ഇല്ലാതാക്കുവാൻ ശ്രമിക്കുന്നു. ശരിതന്നെ. എങ്കിലും, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, കുടുംബജീവിതങ്ങൾ ശക്തമാണെങ്കിൽ, ക്രിസ്തു ചൈതന്യം നിറഞ്ഞതാണെങ്കിൽ പ്രിയപ്പെട്ടവരേ, ഒരിക്കലും നമ്മെ ഇല്ലാതാക്കുവാൻ ആകില്ല.

സ്നേഹമുള്ളവരേ, ക്രൈസ്തവജീവിതത്തിന്റെ ലാവണ്യമെന്നത്, സൗന്ദര്യമെന്നത് ക്രിസ്തുവിലുള്ള വിശ്വാസമാണ്. ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന ഒരു പ്രക്രിയയാണ് എന്ന് നാം മറക്കരുത്. നമ്മുടെ ജീവിതത്തിന്റെ പരിസരങ്ങളിൽ ധാരാളം അപകടങ്ങൾ പതിയിരിക്കുന്ന ഒളിയിടങ്ങളുണ്ട്. എപ്പോഴാണ് ഈ അപകടങ്ങൾ മറനീക്കി പുറത്തുവരിക എന്ന് നമുക്ക് അറിയില്ല. നമ്മെ സഹായിക്കുമെന്ന് നാം കരുതുന്ന ഒന്നിനും അപ്പോൾ നമ്മെ സഹായിക്കുവാൻ കഴിഞ്ഞെന്നും വരില്ല. അവിടെ നമുക്ക് ഇപ്പോഴും സമീപസ്ഥമായ നമ്മുടെ ദൈവമാണ്, ക്രിസ്തുവാണ് നമ്മെ സഹായിക്കുവാൻ എത്തുക. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രൂപപ്പെടുന്ന ജീവിതദർശനം നമുക്ക് സഹായത്തിനെത്തും. 

ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പ്രത്യക്ഷരൂപങ്ങളാണ് നമ്മുടെ ക്രൈസ്തവ വ്യക്തി, കുടുംബ,

ഇടവക ജീവിതങ്ങൾ എന്ന് മനസ്സിലാക്കി മുന്നോട്ട് പോകുവാൻ നമുക്കാകട്ടെ. നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ക്രിസ്തുവിന്റെ ലാവണ്യത്തിൽ, മഹത്വത്തിൽ തിളങ്ങുവാൻ ഇന്നത്തെ വിശുദ്ധ കുർബാന നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON LK 10, 1-12

ഉയിർപ്പുകാലം അഞ്ചാം ഞായർ

ലൂക്ക 10, 1-12

യാത്രാവിവരണങ്ങളുടെ (Travologues) എഴുത്തുകാരനാണ് വിശുദ്ധ ലൂക്കാ. കന്യകാമറിയത്തിന്റെ എലിസബത്തിനെ കാണുവാനുള്ള യാത്രയുടെ, ജോസഫിന്റെയും, മേരിയുടെയും ദാവീദിന്റെ നഗരമായ ബെത്ലഹേമിലേക്കുള്ള യാത്രയുടെ, മാതാവും, യൗസേപ്പിതാവും, ഈശോയും ചേർന്ന് നടത്തുന്ന ജെറുസലേമിലേക്കുള്ള യാത്രയുടെ, ….ഈശോയുടെ പരസ്യജീവിത യാത്രയുടെ, ശിഷ്യന്മാരുടെ പ്രേഷിതപ്രവർത്തന യാത്രകളുടെ…അവസാനം എമ്മാവൂസ് യാത്രയുടെ ….അങ്ങനെ യാത്രാവിവരണങ്ങളാണ് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ കൂടുതലും. അന്ന് നമ്മുടെ ജോബി ചുവന്നമണ്ണ്  പോലുള്ള Vloggers ഉണ്ടായിരുന്നെങ്കിൽ ഇതെല്ലാം  വളരെ രസകരമായി സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിച്ചേനേ!

ഇന്നത്തെ സുവിശേഷത്തിൽ നാം വായിച്ചുകേട്ടത് ഈശോയുടെ 72 ശിഷ്യന്മാർ നടത്തിയ യാത്രയുടെ വിവരണമാണ്. വിശേഷിച്ചും, അവരുടെ പ്രേഷിതപ്രവർത്തനങ്ങളുടെ വിവരണം. ഈശോയുടെ പ്രേഷിതപ്രവത്തനത്തിന്റെ രീതികളെ ഏറെ സൂക്ഷ്മമായിത്തന്നെ വിശുദ്ധ ലൂക്കാ ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാർക്ക് സ്വന്തമായി പേരുണ്ടെങ്കിലും, ഈ എഴുപത്തിരണ്ടുപേരുടെ പേരുകൾ നാമിവിടെ കാണുന്നില്ല. എഴുപത്തിരണ്ട് പേരുകൾ എഴുതിച്ചേർക്കാനുള്ള ബിദ്ധിമുട്ടുകൊണ്ടാകാം ഇത് എഴുതാതിരുന്നത്. അവരുടെ പേരുകൾ നാം കാണുന്നില്ലെങ്കിലും, അവർ ചെയ്ത പ്രേഷിത പ്രവർത്തികൾ വളരെ വ്യക്തമായിത്തന്നെ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നുണ്ട്.

ഈ സുവിശേഷഭാഗം പന്ത്രണ്ട് ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമല്ല. 72 ശിഷ്യന്മാരെ അയയ്ക്കുന്ന വിവരണമാണ് നമുക്ക് നൽകുന്നത്. അതായത്, ഈശോ തിരഞ്ഞെടുത്ത പന്ത്രണ്ട് പേര് മാത്രമല്ല, ഈശോയുടെ ഓരോ ശിഷ്യയും, ശിഷ്യനും, ക്രൈസ്തവരെല്ലാവരും അയയ്ക്കപ്പെടുന്നവരാണ്, മിഷനറിമാരാണ്. ക്രിസ്തുവിന്റെ മനോഭാവം സ്വീകരിച്ചുകൊണ്ട്, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കേണ്ടവരാണ്; ക്രിസ്തുവിന്റെ സമാധാനം ഓരോ ഹൃദയത്തിലും, ഓരോ കുടുംബത്തിലും നൽകുവാൻ വിളിക്കപ്പെട്ടവരാണ്. അതിന്റെ പ്രാധാന്യം ആദ്യത്തെ തിരുവചനത്തിൽ തന്നെയുണ്ട്. താൻ പോകേണ്ട ഗ്രാമങ്ങളിലേക്ക് ..തനിക്ക് മുൻപേ ….ഈശോ ശിഷ്യരെ അയച്ചു. ഈശോ സന്ദർശിക്കേണ്ട ഭവനങ്ങളിലേക്ക്, ഈശോ സ്പർശിക്കേണ്ട ജീവിതങ്ങളിലേക്ക്, ഈശോ സുഖപ്പെടുത്തേണ്ട വ്യക്തികളിലേക്ക് നമ്മെ ഓരോരുത്തരെയും അയയ്ക്കുകയാണ്. എങ്ങനെ? തനിക്ക് മുൻപേ! പ്രധാനപ്പെട്ടതാണത് പ്രിയപ്പെട്ടവരേ! നമ്മുടെ ഓരോ പ്രവൃത്തിയും ഈശോയുടെ അയയ്ക്കപ്പെടലിന്റെ ഭാഗമാണ്; ഈശോയുടെ അയയ്ക്കപ്പെടലാണ്!

നോക്കുക, മടിശീലയോ, സഞ്ചിയോ, ചെരുപ്പോ ….! ശിഷ്യരോട് പ്രേഷിതപ്രവർത്തനത്തിനായി പോകണമെന്ന് പറഞ്ഞപ്പോൾ മുതൽ അവർ വളരെ ഉത്സാഹത്തിലായിരുന്നു. പ്രസംഗകുറിപ്പുകൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു ചിലർ…ചിലരാകട്ടെ തെരുവുനാടകങ്ങൾ പരിശീലിക്കുന്ന തിരക്കിലായിരുന്നു….കഥാപ്രസംഗത്തിലൂടെ ദൈവവചനപ്രഘോഷണമായാലെന്താ എന്നായിരുന്നു കുറച്ചുപേർ ചോദിച്ചത് ….ചിലർ യാത്രയിൽ ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു… വേറെ ചിലർ യാത്രയ്ക്കുള്ള വസ്ത്രങ്ങൾ അലക്കി തേയ്ക്കുന്നു….ഈശോ ഇതെല്ലം കാണുന്നുണ്ട്….ഒടുവിൽ, പോകാനുള്ള ദിവസം വന്നപ്പോൾ ഈശോ എല്ലാവരെയും വിളിച്ചിട്ട് പറഞ്ഞു: “മടിശീലയോ, സഞ്ചിയോ, ചെരുപ്പോ ഒന്നും എടുക്കേണ്ട. ഒരു സാധനവും എടുക്കേണ്ട. പ്രസംഗ കുറിപ്പൊക്കെ കീറിക്കളഞ്ഞേക്ക്. എവിടെ ചെന്നാലും, ഈ വീടിന് സമാധാനം എന്ന് മാത്രം പറഞ്ഞാ മതി. ഭക്ഷണ സാധനങ്ങളും എടുക്കേണ്ട. ആളുകൾ തരുന്നത് ഭക്ഷിക്കുക. ഏത് ജോലിയാണെങ്കിലും, കൂലിക്ക് നിങ്ങൾ അർഹരാണ്. നിങ്ങളെ സ്വീകരിച്ചാലും ഇല്ലെങ്കിലും, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പറയുക. …ഇതാണ് ഈശോയുടെ പ്രേഷിതപ്രവർത്തനത്തെക്കുറിച്ചുള്ള മനോഭാവം.

 ക്രൈസ്തവജീവിതം, മിഷനറിപ്രവർത്തനം ദൈവപരിപാലനയിൽ ആശ്രയിച്ചുള്ളതായിരിക്കണം എന്നതാണ് ഇവിടെ വിവക്ഷ! ഇന്നത്തെ തലമുറയ്ക്കിത് വെറും തമാശയായിട്ട് തോന്നാം. ഈശോയെ ഒന്ന് നന്നായി ട്രോളാനും തോന്നും. Google Pay, Phone pe തുടങ്ങി പലവിധത്തിൽ Transactions നടത്താൻ പ്രാപ്തിയുള്ള ഇന്നത്തെ കാലത്ത്, പണമുണ്ടെങ്കിൽ എന്തും നേടാം എന്ന ഹുങ്കിൽ മനുഷ്യർ നടക്കുന്ന ഇക്കാലത്ത് ഒന്നും മില്ലാതെ ദൈവത്തിൽ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകണമെന്ന് പറയുമ്പോൾ, അല്പം വട്ടില്ലേ എന്ന് സംശയിച്ചാൽ അത്ഭുതപ്പെടാനൊന്നും ഇല്ല. പക്ഷെ, ഈശോ പറയും, നിങ്ങളെ അയയ്ക്കുന്നത് ദൈവമാണ്…നിങ്ങൾ ദൈവത്തിന്റെ കയ്യിലെ ഉപകരണങ്ങളാണ്. ദൈവമാണ്, ആത്മാവാണ് നിങ്ങളിലൂടെ പ്രവർത്തിക്കേണ്ടത്.

നിങ്ങളുടെ ആശയമല്ല, ദൈവത്തിന്റെ സന്ദേശമാണ് നിങ്ങൾ പറയേണ്ടത്. ഇനിയും….ആശംസിക്കേണ്ടത് ക്രിസ്തുവിന്റെ സമാധാനമാണ്…കൈമാറേണ്ടത് ക്രിസ്തുവിന്റെ സൗഖ്യമാണ്….പ്രഘോഷിക്കേണ്ടത് ദൈവരാജ്യമാണ്!

ഇന്ന്, കണക്കിൽപെടുത്തിയും, കണക്കിൽ പെടാതെയും മടിശീലകൾ ഉള്ളപ്പോൾ, സ്വരുക്കൂട്ടിവച്ചിരിക്കുന്ന സഞ്ചികളുള്ളപ്പോൾ, സ്വന്തം പ്ലാനുകളുടേയും, പദ്ധതികളുടെയും ചെരുപ്പുകൾ ഉള്ളപ്പോൾ (ചെരുപ്പ് സ്വന്തം അളവിന്റെ, സ്വന്തം കണക്കുകൂട്ടലുകളുടെ പ്രതീകമാണ്), നിർമിത ബുദ്ധിയുള്ളപ്പോൾ (Artificial Intelligence), ചാറ്റ് ജിപിടിയുള്ളപ്പോൾ (Chat G PT) ഈ ദൈവവചനഭാഗം മനസ്സിലാക്കുവാൻ ഇന്നത്തെ തലമുറയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരും!!! Plan A ഉണ്ടാക്കിയ ശേഷം, Plan B പോക്കറ്റിലും ഇട്ട് കാര്യങ്ങൾ ചെയ്യണമെന്ന Modern Management പഠനങ്ങൾ ഈശോയെ കളിയാക്കും. ദൈവ പരിപാലനയുടെ Events ആണ് പ്രേഷിതപ്രവർത്തണമെന്ന് മനസ്സിലാക്കാൻ ഇന്നത്തെ തലമുറയ്ക്ക് ഇനിയും കൂടുതൽ പഠിക്കേണ്ടിവരും!

സമ്പത്തുകൊണ്ടുള്ള ആർഭാടങ്ങളായി ക്രൈസ്തവരുടെ, ക്രൈസ്തവസഭയുടെ പ്രേഷിതപ്രവർത്തനങ്ങൾ മാറുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു!! അതല്ലെങ്കിൽ, നമ്മുടെ പ്രേഷിത പ്രേഷിതപ്രവർത്തനങ്ങളെ അവയുടെ വിശുദ്ധിയിൽ, നന്മയിൽ കാണുവാൻ മറ്റുള്ളവർക്ക് സാധിക്കുന്നില്ലായെന്നത് ഒരു പരാമർത്ഥമല്ലേ? ക്രിസ്തുവിന്റെ മനോഭാവമില്ലാതെ, പ്രേഷിതപ്രവർത്തനം നടത്തിയാൽ ആ പ്രവർത്തനങ്ങളെല്ലാം അലസിപ്പോകുമെന്നതിന് സംശയംവേണ്ട!

നാമിന്ന് നമ്മോട് തന്നെ ചോദിക്കേണ്ടത് ഇങ്ങനെയാണ്: എന്റെ ജീവിതം വഴി, എന്റെ പ്രവർത്തികൾവഴി, എന്റെ ഇടപെടലുകൾ വഴി, എന്റെ പ്രേഷിത പ്രവർത്തനങ്ങൾ വഴി, വൈദിക സന്യാസ ജീവിതം വഴി എത്ര പേർക്ക് ക്രിസ്തുവിനെ നൽകുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്? എത്ര പേരുടെ ജീവിതങ്ങളെ ക്രിസ്തുവിലേക്ക് ആകർഷിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ട്? ഓർക്കുക, കണ്ടുമുട്ടുന്ന മനുഷ്യരെ ക്രിസ്തുവിനായി നേടുവാനാണ് സഭ സ്വഭാവത്താലേ മിഷനറിയായിരിക്കുന്നത്. പാതിവഴിയിൽ പ്രേഷിതപ്രവർത്തനം അവസാനിപ്പിച്ച്, എല്ലാറ്റിനോടും കോമ്പ്രമൈസ് ചെയ്‌ത്‌ നാമമാത്ര ക്രൈസ്തവരായി തീരുന്നതിൽ നമുക്കാർക്കും അത്ര വലിയ സങ്കടം ഒന്നും ഇല്ല. ക്രിസ്തുവിന്റെ മിഷനറിയുടെ കാഴ്ചകളും കാഴ്ചപ്പാടുകളും നമുക്കെവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു!! ക്രിസ്തുമതമെന്നത് വെറുമൊരു മതം മാത്രമല്ലെന്നും, ലോകരക്ഷകനായ, ഏകരക്ഷകനായ ക്രിസ്തുവിന്റെ കാരുണ്യവും, സ്നേഹവും നിറഞ്ഞു നിൽക്കുന്ന സാഗരമാണെന്നും ലോകത്തോട് പറയുവാൻ ഇനിയും നാം മടികാണിക്കരുത്.

മിഷനറി പ്രവർത്തനം മറന്ന പ്രേഷിതസഭയായി, ക്രിസ്തുസഭയായി നാം മാറിയിട്ടില്ലേ എന്ന് സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയിലെ സുവിശേഷഭാഗം ലോകം എങ്ങും പോയി സുവിശേഷം പ്രഘോഷിക്കുവാൻ നമ്മെ ആഹ്വാനം ചെയ്തുവല്ലോ? ഇപ്പോൾ കപട മതേതരത്വത്തിന്റെ പേരിൽ, പ്രശ്നങ്ങളുണ്ടകുമെന്ന് ഭയന്ന്, അതുമല്ലെങ്കിൽ മതമർദ്ദനം ഭയന്ന് നാം ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ മടികാണിക്കുന്നു. നാം അയയ്ക്കപ്പെട്ട ജനമാണ് എന്നും, ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടവരാണെന്നും, ദൈവരാജ്യത്തിലേക്ക് മറ്റുള്ളവരെക്കൂടി ക്ഷണിക്കേണ്ടവരാണെന്നും, അതാണ് അത് മാത്രമാണ് നമ്മുടെ കടമയെന്നും നാം സൗകര്യപൂർവം മറക്കുന്നു!!! 

അയയ്ക്കപ്പെടുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുമ്പോഴുണ്ടാകുന്ന, ക്രിസ്തുവിന്റെ ചൈതന്യത്തിൽ ജീവിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മെ അയയ്ക്കുന്ന ക്രിസ്തു ബോധവാനാണ്. അവിടുന്ന് പറയുന്നു: ”…ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ…”. ക്രിസ്തുവിനെ, ക്രിസ്തുവിന്റെ സന്ദേശത്തെ, ക്രിസ്തുവിന്റെ ശിഷ്യഗണങ്ങളെ സ്വീകരിക്കാതിരിക്കുക ലോകത്തിന്റെ സ്വഭാവമാണ്. വിശുദ്ധ യോഹന്നാൻ തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ ലോകത്തിന്റെ ഈ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. “അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു. എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല.” (യോഹ 1, 11)

സ്നേഹമുള്ളവരേ, ഈശോ 72 പേരെ തനിക്ക് മുന്പേ അയച്ചതുപോലെ, നാം ആയിരിക്കുന്ന സാഹചര്യങ്ങളിലേക്ക് നമ്മെയും ഈശോ അയയ്ക്കുകയാണ്. നാം എവിടെയായിരുന്നാലും, വീട്ടിലായാലും, ജോലിസ്ഥലത്തായാലും, സ്കൂളിലായാലും, സുഹൃത്തുക്കളോടൊത്തായാലും ഈശോ നമ്മെ അയച്ചിരിക്കുന്നതാണ്. കണ്ടുമുട്ടുന്നവരിൽ ക്രിസ്തുവിന്റെ സമാധാനം ആശംസിക്കുവാനും, ക്രിസ്തുവിന്റെ സൗഖ്യം നൽകാനും, ദൈവരാജ്യം പ്രഘോഷിക്കുവാനും ഈശോ നമ്മെ അയക്കുന്നതാണ്. ക്രിസ്തുവിനെ രുചിച്ചറിയുവാനും, ക്രിസ്തുവിന്റെ സുഗന്ധം പരത്തുവാനും നമുക്കാകട്ടെ. കോവിഡ് രോഗികളാകാതിരിക്കട്ടെ നാം. കോവിഡ് രോഗികളെപ്പോലെയാണെങ്കിൽ ക്രിസ്തുവിനെ രുചിച്ചറിയാൻ നമുക്കാകില്ല.

ക്രിസ്തുവിന്റെ പരിമളം, സുഗന്ധം മണത്തറിയുവാൻ നമുക്കാകില്ല. ലോകം മുഴുവനും, ഭാരതം മുഴുവനും ക്രിസ്തുവിന്റെ സന്ദേശം സ്വീകരിക്കുവാനും ക്രിസ്തുവിനെ മഹത്വപ്പെടുത്തുവാനും ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കാം. മുന്നോട്ട് പോകണം നമ്മൾ ക്രിസ്തുവിൻ സാക്ഷികളായി! ആമേൻ!