SUNDAY SERMON MT 28, 16-20

ഉയിർപ്പുകാലം നാലാം ഞായർ

മത്തായി 28, 16-20

വീണ്ടും ഒരു പാർലമെന്ററി തിരഞ്ഞെടുപ്പുകാലത്തിലൂടെ കടന്നുപോകുകയാണ് നാം. വിവിധ രാഷ്ട്രീയപാർട്ടികൾ ഇഞ്ചോടിഞ്ചു പോരടിച്ച് മത്സരിക്കുമ്പോൾ ഒരു കാര്യം ഞാൻ നിരീക്ഷിച്ചു; സ്ഥാനാർത്ഥികളുടെ പറച്ചിലുകൾ! എല്ലാവരും കൊടുക്കുന്ന ഉറപ്പിങ്ങനെയാണ്: ഒപ്പമുണ്ട് എപ്പോഴും! പലരും ഈ പറച്ചിലുകൾ ഫ്ളക്സ് അടിച്ച് പ്രദർശിപ്പിക്കുന്നുമുണ്ട്. ഈ പറച്ചിലിന് വലിയ ഗ്യാരണ്ടിയൊന്നുമില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ അത് വോട്ടിംഗ് ദിനംവരെയേയുള്ളു! അത് കഴിഞ്ഞാൽ അവരതെല്ലാം വെറുതെ അങ്ങ് മറക്കും!  മാത്രമല്ല, ഇറാന്റെ ആക്രമണത്തോടെ, ഇസ്രായേൽ-പലസ്തീൻ യുദ്ധം പുതിയൊരു തലത്തിലേക്ക് എത്തിനിൽക്കുന്നതുകൊണ്ട് ഇനി ആരൊക്കെ, ആരോടുകൂടെ, എത്രനാൾ ഒപ്പമുണ്ടായിരിക്കുമെന്നൊന്നും പറയാനും പറ്റില്ല.

എന്നാൽ, ഇന്നത്തെ സുവിശേഷത്തിൽ, നിത്യം നിലനിൽക്കുന്ന ഗ്യാരന്റിയുമായിട്ടാണ് ഉത്ഥിതനായി, ഇന്നും ജീവിക്കുന്ന ക്രിസ്തു നമ്മുടെ മുൻപിൽ നിൽക്കുന്നത്. ഈശോയുടെ പറച്ചിലെന്താണ്? “ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” ഈ ഭൂമിയിലെ മക്കളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടല്ല, ലോകരക്ഷകനായ ക്രിസ്തു ഇത് പറഞ്ഞത്.  രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയോ, മനുഷ്യരെ പറ്റിക്കാൻവേണ്ടിയോ അല്ല ഈശോ ഇത് പറഞ്ഞത്. ഭൂമിയിലെ മനുഷ്യമക്കളോടുള്ള അതിരറ്റ സ്നേഹത്താലാണ്, സ്നേഹത്താൽ മാത്രമാണ് ഈശോ പറഞ്ഞത്, ‘ലോകാവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുമെന്ന്,”

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ, ഗത്സമേൻ തോട്ടത്തിൽ വച്ച് നടന്ന ഈശോയുടെ അറസ്റ്റിനുശേഷം, ശിഷ്യന്മാർ ഒരുമിച്ച് വരുന്നത് ഗലീലയിലാണ്. ഉത്ഥാനത്തിനുശേഷം,  ഈശോ മഗ്‌ദലെന മറിയത്തെ കണ്ടപ്പോൾ, അവളോട് പറഞ്ഞത്, ‘ശിഷ്യന്മാരോട് ഗലീലിയിൽ ഒരുമിച്ചുകൂടാൻ പറയുക എന്നാണ്.’ (മത്താ 28, 10)   തന്റെ ഉയിർപ്പിനുശേഷം, ശിഷ്യന്മാരോട് ഗലീലിയിൽ ഒരുമിച്ചുകൂടാൻ ഈശോ നിർദ്ദേശിച്ചപ്പോൾ വന്നത് പതിനൊന്ന് ശിഷ്യന്മാരായിരുന്നു. അവർ ഗലീലിയിൽ ഒരുമിച്ചുകൂടി.

എന്തുകൊണ്ട് ഗലീലി? എന്തുകൊണ്ട് താൻ മലയിലെപ്രസംഗം നടത്തിയ മല ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് രൂപാന്തരീകരണം നടന്ന താബോർ മല ഈശോ തിരഞ്ഞെടുത്തില്ല? എന്തുകൊണ്ട് ഗലീലി അവിടുന്ന് തിരഞ്ഞെടുത്തു?

ഈശോ ജെറുസലേം പട്ടണത്തിന്റെ നിഴലിലാണ് ജനിച്ചതെങ്കിലും, വളർന്നത് ഗലീലിയിലായിരുന്നു. ഗലീലി, വിജാതീയരുടെ ഗലീലി എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും, ഈശോയുടെ പരസ്യജീവിതത്തിലെ കൂടുതൽ പ്രവർത്തനങ്ങളും നടന്നത് ഗലീലിയിൽ വച്ചാണ്. ഉത്ഥാനത്തിന് ശേഷവും, തന്റെ ദൗത്യം ശിഷ്യർക്ക് കൊടുക്കുവാൻ ഈശോ തിരഞ്ഞെടുത്തതും ഗലീലിയാണ്. ഈശോയുടെ ഹൃദയത്തോട് ചേർന്ന് നിന്ന സ്ഥലമായിരുന്നു ഗലീലി!

ദൈവവചനം പറയുന്നത്, ഈശോ അവരുടെ അടുത്തേക്ക് വന്നു. എന്നാണ്.(18) ഉത്ഥാനത്തിനുശേഷം ഈശോ മനുഷ്യരുടെ അടുത്തേക്ക് വരികയാണ്. ഉത്ഥിതനായ, ഇന്നും ജീവിക്കുന്ന, വിശുദ്ധ കുർബാനയിലൂടെ ഇന്നും കൗദാശികമായും, യഥാർത്ഥമായും ഈശോ നമ്മോടൊത്ത് വസിക്കുകയാണ്. തന്റെ പരസ്യജീവിതകാലത്ത് ഈശോയുടെ അടുത്തേയ്ക്ക് ജനം കടന്നുവരികയായിരുന്നു. വചനം ശ്രവിക്കാൻ ആഗ്രഹിച്ചവർ, സുഖപ്പെടുവാൻ ആഗ്രഹിച്ചവർ, യേശു ആരെന്നറിയാൻ ആഗ്രഹിച്ചവർ, പാപികൾ ഏല്ലാവരും ഈശോയെത്തേടി അവിടുത്തെ അടുക്കലേക്ക് എത്തുകയാണ്. എന്നാൽ, ഉത്ഥാനത്തിനുശേഷം, ഈശോ നമ്മോടൊത്ത് വസിക്കാൻ, നമ്മുടെ അടുത്തേക്ക് വരികയാണ്. അതാണ് ഇന്നത്തെ സുവിശേഷത്തിന്റെ Highlight!

സ്വർഗ്ഗത്തിലും, ഭൂമിയിലുമുള്ള സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു എന്ന് പ്രഖ്യാപിച്ച ഈശോ, ലോകത്തിന്റെ അതിർത്തികളോളം പോയി, സകലജനങ്ങളെയും ശിഷ്യപെടുത്തുക എന്ന് പറഞ്ഞ ഈശോ, പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മാമ്മോദീസാ മുക്കുകയും ചെയ്യുവിൻ എന്ന് ശിഷ്യരോട് Command ചെയ്ത ഈശോ, അവസാനമായി ശിഷ്യരോട് പറഞ്ഞത് “ലോകത്തിന്റെ അവസാനംവരെ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കു”മെന്നാണ്. പ്രിയപ്പെട്ടവരേ, ഈ ലോകത്തിൽ അവതാരമെടുത്തിട്ടുണ്ട് എന്ന് പറഞ്ഞിട്ടുള്ളതിൽ ഏത് ദൈവമാണ് ഇതുപോലൊരു ഉറപ്പ് നമുക്ക് നൽകിയിട്ടുള്ളത്? ക്രൈസ്തവന്റെ ദൈവമായ യേശുക്രിസ്തു അല്ലാതെ ആരാണ് “ലോകത്തിന്റെ അവസാനംവരെ ഞാൻ നിങ്ങളോട് കൂടെയുണ്ടായിരിക്കും” എന്ന് ഉറപ്പിച്ച് പറഞ്ഞിട്ടുള്ളത്? കൂടെ വസിക്കുന്ന ഒരു ദൈവം ഏത് ജനതയ്ക്കാണ് ഉള്ളത് പ്രിയപ്പെട്ടവരേ? വിശുദ്ധ മത്തായിയുടെ സുവിശേഷം ആരംഭിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? “കണ്ടാലും, ഒരു കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും.” (മത്താ 1, 23) വിശുദ്ധ മത്തായിയുടെ സുവിശേഷം അവസാനിക്കുന്ന വചനവും ശ്രദ്ധിക്കൂ: ” കണ്ടാലും, ലോകത്തിന്റെ അവസാനംവരെ ഞാനെന്നും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.” എത്ര മനോഹരമായിട്ടാണ് ദൈവത്തിന്റെ രക്ഷകര പദ്ധതി നെയ്തുവച്ചിരിക്കുന്നത്!  നമ്മുടെ ഹൃദയത്തിന്റെ ചെപ്പിൽ സൂക്ഷിക്കേണ്ട, നമ്മുടെ അധരങ്ങളിൽ എപ്പോഴും മുഴങ്ങേണ്ട, നമ്മുടെ മനസ്സിൽ എപ്പോഴും ധ്യാനിക്കേണ്ട ഒരു ക്രിസ്തു വചനമാണിത്: ‘മകളേ, മകനേ, ലോകത്തിന്റെ അവസാനംവരെ ഞാൻ നിന്നോട് കൂടെ ഉണ്ടായിരിക്കും.’

ഈയിടെ, ഏപ്രിൽ നാലിന്, ബ്രിട്ടീഷ് നിരീശ്വരവാദിയായ റിച്ചാർഡ് ടൗകിൻസ് (Richard Dawkins) ക്രിസ്തുമതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. അദ്ദേഹം LBC യ്ക്ക് നൽകിയ അഭിമുഖത്തിൽ ക്രിസ്തുവിനെക്കുറിച്ച്, ക്രിസ്തുമതത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തി. “ക്രിസ്തുവിലേക്ക് അതിവേഗം നടന്നടുക്കുന്ന ഒരു നിരീശ്വരവാദി” എന്നാണ് Apologia Radio, Richard Dawkins നെ വിശേഷിപ്പിച്ചത്. റെയ്‌ച്ചൽ ജോൺസന്റെ (Rachel Johnson) ചേദ്യത്തിന് അദ്ദേഹം പറയുന്ന മറുപടി ഇങ്ങനെയാണ്: “ക്രിസ്തുമതത്തെ എനിക്ക് ഇഷ്ടമാണ്. ക്രിസ്തുമതത്തിന്റ പാട്ടുകളും, പ്രാർത്ഥനകളും കേൾക്കുമ്പോൾ എന്തോ ഒരു ദൈവികത എനിക്ക് Feel ചെയ്യുന്നുണ്ട്. ക്രിസ്തുമതം Fundamentally ഒരു Decent മതമാണ്. ദൈവാനുഭവം തേടുന്ന ആധുനിക ലോകത്തിന് ക്രിസ്തു, ക്രിസ്തുമതം ഒരു അനിവാര്യതയാണ്(Invariable).” മനുഷ്യരോടൊപ്പം വസിക്കുന്ന, സഞ്ചരിക്കുന്ന ഒരു ദൈവമാണ് ക്രിസ്തു എന്നത്, ക്രിസ്തുമതത്തിന്റെ ദൈവമെന്നത് നിരീശ്വരവാദികൾ പോലും ഏറ്റുപറയുമ്പോൾ, ആ ഏറ്റുപറച്ചിൽ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നതാണ്. 

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം പ്രഘോഷിക്കുന്നത്, ഉത്ഥിതനായ ഈശോ നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ രക്ഷകനായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ പിതാവായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ സുഖപ്പെടുത്തുന്ന

കർത്താവായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ ഗുരുവായി നമ്മോടൊപ്പമുണ്ടെന്നാണ്. ഉത്ഥിതനായ ഈശോ നമ്മുടെ വഴിയും, സത്യവും, ജീവനുമായി നമ്മോടൊപ്പമുണ്ടെന്നാണ്. നമ്മുടെ ജീവിതത്തിൽ എന്തെല്ലാം അഭിമുഖീകരിക്കേണ്ടി വന്നാലും, ദൈവത്തിന്റെ കരം നമ്മെ വിട്ടുപോകില്ല. “ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട് “. ജെറമിയ പ്രവാചകനിലൂടെ ദൈവം നമ്മെ ഓർമിപ്പിക്കുന്നു. (ജെറ, 1, 19) എന്നെ സൃഷ്ടിച്ച, എന്നെ രൂപപ്പെടുത്തിയ, എന്നെ അനുഗ്രഹിക്കുന്ന, കൈപിടിച്ചെന്നെ വഴിനടത്തുന്ന എന്റെ ദൈവം എന്നോടൊപ്പമുണ്ടെന്ന് ഉറക്കെ വിളിച്ചുപറയാനുള്ള ഞായറാഴ്ചയാണിത് പ്രിയപ്പെട്ടവരേ!

ഒരിക്കൽ, ഒരു വൈകുന്നേരം, പതിനെട്ട് വയസ്സായ മൂത്തമകനെയുംകൊണ്ട്, അവന്റെ അപ്പച്ചൻ ഒരു വനത്തിലേക്ക് യാത്രയായി. അവർ വനത്തിലെത്തിയപ്പോൾ രാത്രിയായി. മനോഹരമായൊരു മരത്തിന്റെ ചുവട്ടിലെത്തിയപ്പോൾ അപ്പച്ചൻ അവനോട് പറഞ്ഞു: മകനേ, ഈ രാത്രി നിന്നെ ഞാൻ ഈ കാട്ടിൽ, ഈ മരത്തിന്റെ ചുവട്ടിൽ ഇരുത്തുകയാണ്. നിന്റെ രണ്ട് കണ്ണും ഒരു തുണികൊണ്ട് ഞാൻ കെട്ടും. ഇങ്ങനെ ഈ രാത്രി മുഴുവൻ നീ ഇവിടെ കഴിയുകയാണെങ്കിൽ നീ നല്ല ധൈര്യമുള്ള, പക്വതയുള്ള ഒരു വ്യക്തിയായിത്തീരും. ആ മകൻ സമ്മതിച്ചു. അയാൾ അവന്റെ കണ്ണുകൾ മൂടിക്കെട്ടി, അവനെ ഒറ്റയ്ക്ക് അവിടെ വിട്ടു. മരത്തിന്റെ ചുവട്ടിൽ കണ്ണുകൾ കെട്ടപ്പെട്ട് ഇരുന്ന മകന്റെ മനസ്സിലൂടെ wild ചിന്തകൾ കടന്നുകൂടി. വന്യമൃഗങ്ങൾ വന്നാൽ! ഇഴജന്തുക്കൾ കടിച്ചാൽ, കൊടുങ്കാറ്റുണ്ടായാൽ! അവനെ വിറയ്ക്കാൻ തുടങ്ങി. വന്യമൃഗങ്ങളുടെ അലർച്ച അങ്ങകലെ കേട്ടപ്പോൾ അവൻ ഞെട്ടി. കണ്ണിന്റെ കെട്ട് അഴിച്ചുമാറ്റിയാലോ എന്ന് പലപ്രാവശ്യം അവൻ ചിന്തിച്ചു. എങ്കിലും, എങ്ങനെയോ ധൈര്യം സംഭരിച്ച് അവൻ അവിടെ ഇരുന്നു. ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങി. പ്രഭാതസൂര്യന്റെ രശ്മികൾ മുഖത്തടിച്ചപ്പോൾ, അവൻ മെല്ലെ കണ്ണിന്റെ കെട്ടുകൾ അഴിച്ചു. സൂര്യപ്രകാശത്തിൽ തിളങ്ങി നിൽക്കുന്ന കാടിനെ കണ്ടപ്പോൾ അവൻ സന്തോഷിച്ചു. ചുറ്റും കണ്ണോടിച്ച കൂട്ടത്തിൽ അവൻ തന്റെ പുറകിലേക്ക് നോക്കി. അതാ, തന്റെ അപ്പച്ചൻ അവിടെ ഇരിക്കുന്നു. അവൻ ചാടി എഴുന്നേറ്റപ്പോൾ അപ്പച്ചൻ പറഞ്ഞു: “എന്താ ഞാൻ നിന്നെ ഇവിടെ വിട്ടിട്ട് പോയെന്ന് ഓർത്തോ? ഇന്നലെ രാത്രി മുഴുവൻ നിന്നെയും നോക്കിക്കൊണ്ട് ഞാൻ നിന്നോടൊപ്പമുണ്ടായിരുന്നു. നീ ഞെട്ടി വിറച്ചപ്പോഴും, അസ്വസ്ഥനായി ഞെളിപിരികൊണ്ടപ്പോഴും ഞാൻ ഇവിടെയുണ്ടായിരുന്നു. ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു.” ആ മകൻ ഓടി വന്ന് അപ്പച്ചനെ കെട്ടിപ്പിടിച്ചു.

സ്നേഹമുള്ളവരേ, വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. അതുകൊണ്ട്, ഈശോയുടെ ഈ വാക്കുകൾ മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കുക. അപ്പോൾ, ജീവിതത്തിന്റ എല്ലാ നിമിഷങ്ങളിലും, ഈശോ ഒപ്പമുണ്ട് എന്ന അനുഭവം നമുക്കുണ്ടാകും. ഒപ്പമുണ്ട് എന്ന രാഷ്ട്രീയക്കാരുടെ വെറും മൊഴിയുടെ പിന്നാലെ പോകുന്നത് അപകടകരമാണ്.

ഉത്ഥിതനായ ക്രിസ്തു ലോകാവസാനം വരെ നമ്മോടൊപ്പമുള്ള ദൈവമാണ്. ഉത്ഥിതനായ ഈശോയുടെ Sacramental സാന്നിധ്യമാണ്, Real സാന്നിധ്യമാണ്, ആ സാന്നിധ്യത്തിന്റെ ആഘോഷമാണ് വിശുദ്ധ കുർബാന.

വിശുദ്ധ കുർബാനയിൽ ഈശോയുടെ സ്നേഹം അനുഭവിക്കാനും, ആ സാന്നിധ്യത്തിൽ ഇപ്പോഴും ആയിരിക്കാനും നമുക്കാകട്ടെ. ഓർക്കുക എപ്പോഴും – ലോകാവസാനംവരെ ഈശോ നമ്മോടൊപ്പമുണ്ടാകും! ആമ്മേൻ!

Leave a comment